കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചെന്ന് ഇവർ വാർത്ത നൽകിയിട്ടില്ല; വാസ്തവമിതാണ് | Fact Check

Mail This Article
കണ്ണൂരിൽ സ്ഫോടനത്തിൽ വയോധികൻ മരിക്കാനിടയായ സംഭവത്തിന്റെ ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ തേങ്ങയിലുണ്ടായ സ്ഫോടനത്തിൽ വയോധികൻ മരിച്ചെന്ന തലക്കെട്ടോടെ ദേശാഭിമാനിയിൽ വാർത്ത വന്നതായി വ്യാപകമായ പ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുതയറിയാം.
∙ അന്വേഷണം
ദേശാഭിമാനി പത്രത്തിന്റെ മുൻപേജെന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. ആദ്യം തന്നെ പേജ് വിശദമായി പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട, അക്ഷരങ്ങളുടെ ഫോണ്ടിലെ വ്യത്യാസം പേജ് എഡിറ്റ് ചെയ്തതാണെന്ന സൂചനകൾ നൽകി. ചിത്രം റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രത്തിന്റെ യഥാർത്ഥ ചിത്രം ഒരു വെബ്സൈറ്റിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.
ഇതിലെ പ്രധാന തലക്കെട്ട് മാറ്റിയാണ് വൈറൽ ചിത്രത്തിലെ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. ദിനപത്രത്തിന്‍റെ ഇ-പേപ്പർ പരിശോധിച്ചെങ്കിലും ഇത്തരം ഒരു വാർത്ത എവിടെയും കണ്ടെത്തിയില്ല. എന്നാൽ ജൂൺ 19–ലെ 14–ാം പേജില്‍ തേങ്ങ പെറുക്കുന്നതിനിടെയുണ്ടായ ദാരുണാന്ത്യം എന്ന തലക്കെട്ടിൽ മാത്രമാണ് ഇവർ വാർത്ത നൽകിയിട്ടുള്ളത്.
പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദേശാഭിമാനിയിലെ ഔദ്യോഗിക വൃത്തങ്ങളും വ്യക്തമാക്കി.
∙ വസ്തുത
എരഞ്ഞോളി സ്ഫോടനവുമായി ബന്ധപ്പെട്ട പ്രചാരണം വ്യാജമാണ്.
English Summary :The propaganda related to Eranjoli blast is fake