ഇത് കേരളത്തിലെ പാലമല്ല ഭായ്! വാസ്തവമറിയാം | Fact Check

Mail This Article
മൺസൂൺ കാലമായതോടെ രാജ്യത്തെ വിവിധയിടങ്ങളിൽ റോഡുകളും പാലങ്ങളും തകർന്നു വീഴുന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇത്തരത്തിൽ തകർന്നു വീഴുന്ന നിർമ്മാണങ്ങളുടെ പഴി കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കു മേൽ ചുമത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ഇപ്പോൾ ഇത്തരത്തിൽ കേരളത്തിലെ തകര്‍ന്ന പാലമെന്ന അവകാശവാദത്തോടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതാണ് അരിപ്പ പാലം, കേരളത്തിലെ ഈ സാങ്കേതിക വിദ്യക്ക് എത്ര ലൈക്ക് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പ്രചാരണത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ സമാന ചിത്രമടങ്ങുന്ന ചില ന്യൂസ് റിപ്പോർട്ടുകൾ ലഭ്യമായി.
ബംഗ്ലാദേശിലെ ബർഗുണയിലെ അപകടാവസ്ഥയിലുള്ള 26 പാലങ്ങൾ എന്ന തലക്കെട്ടോടെയാണ് ഒരു ന്യൂസ് റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചത്. റിപ്പോർട്ടിൽ ആദ്യം നൽകിയിരിക്കുന്നത് വൈറൽ ചിത്രത്തിലുള്ള പാലമാണ്.
റിപ്പോർട്ടനുസരിച്ച് വിവാഹസംഘം സഞ്ചരിച്ച ഒരു ബസ് കനാലിൽ വീണ് 9 പേർ മരിക്കാനിടയായ സംഭവത്തിന് ശേഷം പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പാലങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്. തെക്കൻ ബംഗ്ലാദേശിലെ ബർഗുന ജില്ലയുടെ അംതലി ഉപജില്ലയിലെ തേപുര എന്ന ഗ്രാമത്തിലാണ് ഈ പാലം സ്ഥിതിചെയ്യുന്നതെന്നും റിപ്പോർട്ടിനൊപ്പമുള്ള ചിത്രത്തിൽ വ്യക്തമാക്കുന്നു
ദേസി ബൈക്കർ എന്ന ഫെയ്സ്ബുക് പേജിലും ഇതേ ചിത്രം ലഭിച്ചു. അപരിചിതമായ റോഡുകളിൽ ബൈക്ക് ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. പെട്ടെന്ന് ഇങ്ങനെയൊരു പാലം മുന്നോട്ടു വന്നേക്കാം എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ. പോസ്റ്റിന്റെ കമന്റുകൾ പരിശോധിച്ചപ്പോൾ പാലം ബംഗ്ലാദേസിൽ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചു.ഒരു കമന്റിൽ Barisal Patuakhali Kalapara Champapur Union Machuakhali Bridge എന്നാണ് നൽകിയിരിക്കുന്നത്.
മറ്റൊരു ഫെയ്‌സ്ബുക് പോസ്റ്റിൽ വെള്ളം കയറി പാലത്തിന് ബലക്ഷയം വരാതിരിക്കാനാണ് ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നതെന്ന് എൻജിനീയർ പറയുന്നു - ഷൈസ്തഗഞ്ച് പുതിയ പാലം എന്നാണ് പോസ്റ്റിനൊപ്പമുള്ള കുറിപ്പ്. ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ ചിത്രത്തിലുള്ള പാലം കേരളത്തിലല്ല ബംഗ്ലാദേശിലാണെന്ന് വ്യക്തമായി.
∙ വസ്തുത
വൈറൽ ചിത്രത്തിലെ അപകടാവസ്ഥയിലുള്ള പാലം കേരളത്തിലല്ല ബംഗ്ലാദേശിലാണ്
English Summary :The dangerous bridge in the viral picture is not in Kerala but in Bangladesh