കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിമരം തകര്‍ക്കുന്ന മുന്‍ പ്രവര്‍ത്തകര്‍?| Fact Check
Mail This Article
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി തകര്‍ക്കുന്ന മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളുടെ ദൃശ്യം എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കമ്പി ഉപയോഗിച്ച് കൊടിമരം തകര്‍ക്കുന്ന ചില സ്ത്രീകളെ ഈ വിഡിയോയില്‍ കാണാം. ഇവരെ തടയാനായി പൊലീസുകാര്‍ ഓടിയെത്തുന്നതും ഒരു പൊലീസുകാരന്‍ കമ്പി വാങ്ങി സമീപത്തുള്ള തോട്ടിലേയ്ക്ക് എറിയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കടലൂരില്‍ റോഡിലെ മദ്യപാനം ചോദ്യം ചെയ്തയാളെ കൂട്ടമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്ന ദൃശ്യമാണിത്.വാസ്തവമറിയാം
∙ അന്വേഷണം
"ഹാ, പിന്നെ ഇതൊക്കെ കാണുമ്പോഴാണ്... തങ്ങള്‍ വിശ്വസിച്ചിരുന്ന കമ്മി കൊടി ഇനി വേണ്ടാ എന്നാണ് അമ്മമാരുടെ തീരുമാനം...ഒരു സുഖം" എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം
വൈറല്‍ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2024 നവംബര്‍ 5ന് 'ഹിന്ദു തമിഴ്' നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് തമിഴ്‌നാട്ടിലെ കടലൂരില്‍(Cuddalore) നടന്ന സംഭവമാണ്.
കടലൂര്‍ ഭുവനഗിരി സ്വദേശിയായ ചെല്ലദുരൈ എന്നയാളെ വൊഡയൂരില്‍വച്ച് ഒരു മദ്യപ സംഘം ആക്രമിച്ചു. റോഡിലിരുന്ന് മദ്യപിച്ച യുവാക്കളോട് മാറിയിരിക്കാന്‍ ചെല്ലദുരൈ ആവശ്യപ്പെട്ടതോടെ തര്‍ക്കമാവുകയും യുവാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അക്രമികളെയെല്ലാം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെല്ലദുരൈയുടെ ബന്ധുക്കളും ഗ്രാമവാസികളും ചേര്‍ന്ന് മഞ്ഞക്കൊല്ലൈയിലെ റോഡില്‍ പ്രതിഷേധം നടത്തി. ഇതിനിടെയാണ് പ്രതിഷേധക്കാരില്‍ ഒരാളായ അരുള്‍ശെല്‍വി എന്ന സ്ത്രീ കമ്പി ഉപയോഗിച്ച് സമീപത്തുണ്ടായിരുന്ന കൊടിമരങ്ങള്‍ നശിപ്പിച്ചതെന്നും വാര്‍ത്തയിലുണ്ട്. വിടുതലൈ ചിരുതൈഗല്‍ കച്ചി (വിസികെ), പട്ടാള മക്കള്‍ കച്ചി (പിഎംകെ) എന്നീ പാര്‍ട്ടികളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. ആക്രമണം നടത്തിയവര്‍ക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
ഈ പ്രതിഷേധത്തിന്റെ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യം 'സര്‍ക്കിള്‍ ആപ്' എന്ന പ്രാദേശിക മാധ്യമം പങ്കുവച്ചിട്ടുണ്ട്. വൈറല്‍ വിഡിയോയിലുള്ള നീലയും ചുവപ്പും നിറത്തിലുള്ള കൊടിമരവും അല്‍പം അകലെയായി വശങ്ങളില്‍ ചുവപ്പ്, പച്ച മഞ്ഞ നിറങ്ങളുള്ള മറ്റൊരു കൊടിമരവും ഈ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം ഇവിടെ കാണാം . മറ്റ് മാധ്യമങ്ങളും സമാനമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്
മാസങ്ങളായി കടലൂരില്‍ നടന്നുവന്ന വാണിയര്‍-ദളിത് സംഘര്‍ഷങ്ങളുടെ ഭാഗമായാണ് ഈ പ്രതിഷേധം നടന്നതെന്നും ഇത് ജാതി വിഷയമായി നിലനിര്‍ത്തുന്നത് ബിജെപിയുടെ തന്ത്രമാണെന്നും വിസികെ പ്രസിഡന്റും ചിദംബരം എംപിയുമായ തോല്‍. തിരുമാവലവന്‍ പ്രതികരിച്ചിരുന്നു.
നശിപ്പിക്കപ്പെട്ട കൊടിമരങ്ങള്‍ തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളായ വിസികെ, പിഎംകെ എന്നീ പാര്‍ട്ടികളുടേതാണെന്ന് വാര്‍ത്തകളില്‍ നിന്ന് വ്യക്തമായി. ഇക്കാര്യം ഉറപ്പിക്കുന്നതിനായി ഇരുപാര്‍ട്ടികളുടേയും പതാക ഞങ്ങള്‍ പരിശോധിച്ചു. വൈറല്‍ വിഡിയോയിലുള്ളത് വിസികെയുടെ കൊടിമരമാണ്. നീലയും ചുവപ്പും നിറത്തിലുള്ള കൊടിയില്‍ വെളുത്ത നക്ഷത്രവും കാണാം. തമിഴ്‌നാട്ടിലെ ഭരണപക്ഷമായ ഡിഎംകെയുടെ ഘടക കക്ഷിയാണ് ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി എന്നറിയപ്പെടുന്ന വിസികെ. എന്‍ഡിഎ ഘടക കക്ഷിയായ പട്ടാള മക്കള്‍ കച്ചി വാണിയര്‍ ജാതിക്കാരുടെ രാഷ്ട്രീയ പാര്‍ട്ടിയാണ്. പിഎംകെ പതാകയ്ക്ക് നീല, മഞ്ഞ, ചുവപ്പ് നിറങ്ങളും ഒരു മാമ്പഴത്തിന്റെ ചിത്രവും ഉള്ളതാണ്. കൊടികളുടെ ചിത്രം താഴെ കാണാം.
വിസികെ, പിഎംകെ എന്നീ രണ്ട് പാര്‍ട്ടികളും പ്രതിനിധീകരിക്കുന്ന ജാതി വിഭാഗങ്ങള്‍ തമ്മിലാണ് പ്രശ്‌നം നടന്നത്. മദ്യപാനവും ആക്രമണങ്ങളും നടക്കുന്നത് പാര്‍ട്ടിയുടെ പേരിലാണെന്ന് ആരോപിച്ചാണ് പ്രതിഷേധത്തിനെത്തിയ വനിതകള്‍ ഇരുവിഭാഗങ്ങളുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചത്.
കടലൂരിലെ വിഷയം രണ്ട് ജാതിക്കാര്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിസികെ ചെയര്‍മാന്‍ തോല്‍. തിരുമാവലവന്‍ എംപി പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റ് കാണാം.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന വിഡിയോയിലുള്ളത് മുന്‍ പ്രവര്‍ത്തകരായ സ്ത്രീകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി നശിപ്പിക്കുന്നതല്ലെന്നും തമിഴ്‌നാട്ടിലെ കടലൂരില്‍ നടന്ന ജാതി ആക്രമണത്തിനെതിരായ പ്രതിഷേധമാണെന്നും വ്യക്തമായി.
∙ വാസ്തവം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്ന സ്ത്രീകള്‍ പാര്‍ട്ടി കൊടി നശിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റിലുള്ളത് തമിഴ്‌നാട്ടിലെ കടലൂരില്‍ പരസ്യ മദ്യപാനം ചോദ്യം ചെയ്തയാളെ മര്‍ദ്ദിച്ചതിലുള്ള പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ്. ദളിത്- വാണിക ജാതി സംഘര്‍ഷമായി മാറിയ ഈ സംഭവത്തിനിടെയാണ് സ്ത്രീകള്‍ പാര്‍ട്ടി കൊടിമരങ്ങള്‍ നശിപ്പിച്ചത്.
( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് )
English Summary: The post, which is circulating with claims of footage of women workers of the Communist Party vandalizing the party flag, shows footage of a protest in Cuddalore