സ്ത്രീകൾക്കു വേണ്ടിയുള്ള പൊതുശൗചാലയങ്ങൾ നിരോധിക്കണം! ഇത് ശുചിമുറി തകർക്കുന്ന സംഘപരിവാർ പ്രവർത്തകരോ? | Fact Check
Mail This Article
സ്ത്രീകൾക്കുള്ള പൊതു ശൗചാലയങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ പ്രവർത്തകർ സ്ത്രീകളുടെ പബ്ലിക് ടോയ്‌ലറ്റുകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദ ത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പലൈൻ നമ്പറിലേയ്ക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു.വസ്തുതയറിയാം
∙ അന്വേഷണം
ബിജെപി ഭരണ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള പബ്ലിക് ടോയ്‌ലറ്റുകൾ നിരോധിക്കാൻ തുടങ്ങി സംഘപരിവാർ സംഘടനകൾ എന്നാണ് ഞങ്ങൾക്ക് ലഭിച്ച സന്ദേശത്തിലെ വൈറൽ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.
പ്രസക്തമായ കീവേഡുകളുടെ പരിശോധനയില്‍ നഗരത്തിന്റെ ബോർഡിൽ എഴുതിയ പേര് മാറ്റിയില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഹിന്ദുത്വ സംഘടനങ്ങൾ ഒരു പബ്ലിക് ടോയ്‌ലറ്റ് ആക്രമിച്ചത് സംബന്ധിച്ച 2020 മാർച്ചിലെ ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.
റിപ്പോർട്ടുകളിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ, ഹിന്ദു ഗർജ്ജന മോർച്ച എന്ന ഹിന്ദുത്വ സംഘടന പൊതുശൗചാലയത്തിലെ ബോർഡിൽ എഴുതിയിരുന്ന ഔറംഗബാദ് എന്ന പേര് മാറ്റി ഛത്രപതി സംഭാജിനഗർ എഴുതിയില്ലെന്നത് സംബന്ധിച്ചാണ് ബോർഡ് തകർത്തതെന്ന് വ്യക്തമായി.
മുഗൾ രാജാവ് ഔറംഗസേബിന്റെ പേരിലാണ് ഔറംഗബാദ് അറിയപ്പെട്ടിരുന്നത്. ശിവസേനയടക്കമുള്ള ഹിന്ദു സംഘടനകൾ ഔറംഗബാദിന്റെ പേരുമാറ്റത്തിനായി മുറവിളി കൂട്ടിയതിനെത്തുടർന്ന് 2023 സെപ്റ്റംബർ 17ന് മഹാരാഷ്ട്ര സർക്കാർ ഔറംഗബാദ് ജില്ലയുടെ പേര് ഛത്രപതി സംഭാജിനഗർ എന്നാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ ഭാഗമായി നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി.
∙ വസ്‌തുത
സ്ത്രീകൾക്കുള്ള പൊതുശുചിമുറികൾ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ച് ശിചിമുറി തകർക്കുന്ന സംഘപരിവാർ പ്രവർത്തകരുടെ ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പൊതുശുചിമുറിയുടെ ബോർഡിൽ ഔറംഗബാദ് എന്ന പേര് മാറ്റി ഛത്രപതി സംഭാജിനഗർ എന്നാക്കിയില്ലെന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
English Summary: Video circulating as footage of BJP activists vandalizing toilets demanding a ban on public toilets for women is misleading