ഇത് ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത പോർട്ടറോ? | Fact Check

Mail This Article
സ്ത്രീസാന്നിധ്യം ഏറെ കുറഞ്ഞ മേഖലയാണ് ചുമട്ടുതൊഴിൽ. എന്നാൽ ഇന്ത്യൻ റെയിൽവേയിലുൾപ്പടെ സ്ത്രീകൾ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്. ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത ചുമട്ടുതൊഴിലാളിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. ഭർത്താവ് മരിച്ചതിന് പിന്നാലെ മൂന്ന് മക്കളെ വളർത്താൻ റെയിൽവേയിൽ ചുമട്ടുതൊഴിലാളിയായ വനിത എന്ന അടിക്കുറിപ്പോടെയാണ് പ്രചാരണം. രാജ്യത്തെ റെയിൽവെ ചുമട്ടുതൊഴിലാളികളുടെ യൂണിഫോമായ ചുവന്ന ഷർട്ട് ധരിച്ച് ലഗേജ് തലയിലേറ്റി നിൽക്കുന്ന സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം
∙ അന്വേഷണം
സന്ധ്യ മറാവി, 2016ൽ ഭർത്താവ് മരിച്ചതിന് പിന്നാലെ ജബൽപ്പൂരിലെ കാട്‌നി റെയിൽവേ സ്റ്റേഷനിൽ കൂലിപ്പണി ചെയ്യുന്ന 31 കാരി എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

കീവേഡ് പരിശോധനയിൽ പ്രചരിക്കുന്ന ചിത്രം സന്ധ്യ മറാവിയെന്ന സ്ത്രീയുടേതാണെന്ന് കണ്ടെത്തി. സന്ധ്യ മറാവിയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. എട്ടുവർഷം മുൻപ് ദൈനിക് ഭാസ്കർ മാതൃദിനത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചർ കണ്ടെത്തി. ദൈനിക് ഭാസ്കർ 2017ൽ നൽകിയ വാർത്തയിൽ 2016ൽ ഭർത്താവ് മരിച്ചതിന് ശേഷമാണ് താൻ ഈ ജോലിയിൽ പ്രവേശിച്ചതെന്ന് സന്ധ്യ മറാവി പറയുന്നുണ്ട്. സന്ധ്യ മറാവിയുടെ കൂടുതൽ ചിത്രങ്ങളും ലഭിച്ചു. 2019ൽ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സന്ധ്യ മറാവിയുടെ ചിത്രം ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. ഷട്ടർ സ്റ്റോക്കിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും കണ്ടെത്താനായി.
റിവേഴ്സ് ഇമേജ് പരിശോധനയിൽ ഇന്ത്യൻ റെയിൽവേയും സന്ധ്യ മറാവിയുടെ ചിത്രം പങ്കുവച്ചതായി കണ്ടെത്തി. ഇന്ത്യൻ റെയിൽവേയ്ക്കായി ജോലി ചെയ്യുന്ന വനിത പോർട്ടർമാർക്ക് സല്യൂട്ട് എന്ന കുറിപ്പോടെ മന്ത്രാലയത്തിന്റെ എക്സ് അക്കൌണ്ടിൽ 2020 മാർച്ച് നാലിനാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ പോർട്ടർ ആരാണെന്ന കീവേഡ് പരിശോധനയിൽ മഞ്ജു ദേവി എന്ന വനിതയെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിച്ചത്. മഞ്ജു ദേവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പരിശോധിച്ചപ്പോൾ വാർത്താ ഏജൻസിയായ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലായ കോൺടെക്സ്റ്റിൽ പ്രസിദ്ധീകരിച്ച വിഡിയോ കണ്ടെത്തി. വിഡിയോ കാണാം
2013 ജൂൺ 5നാണ് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ കോൺടെക്‌സ്റ്റ് എന്ന യൂട്യൂബ് പേജിൽ മഞ്ജു ദേവിയെ കുറിച്ചുള്ള വിഡിയോ പ്രസിദ്ധീകരിക്കുന്നത്. ഒരു വർഷം മുൻപാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് വിഡിയോയിൽ മഞ്ജു പറയുന്നുണ്ട്. 200 കൂലിപ്പണിക്കാരുള്ള ജയ്‌പുർ സ്റ്റേഷനിലെ ഒരേ ഒരു വനിത താനാണെന്നും രണ്ട് മാസമായി ജോലി ചെയ്യുന്നുവെന്നും മഞ്ജു പറയുന്നു. പോർട്ടർ നമ്പർ 15,ജയ്‌പുർ റെയിൽവേ സ്റ്റേഷനിലെ ആദ്യ വനിത കൂലിയുടെ ജീവിത കഥ എന്ന തലക്കെട്ടോടെയാണ് വിഡിയോ. ഭർത്താവിന്റെ തൊഴിലാളി പോർട്ടർ ലൈസൻസ് നമ്പറായ 15 ആണ് മഞ്ജു ദേവിക്ക് ലഭിച്ചത്.
ഇന്ത്യൻ എക്സ്പ്രസ്, ട്രിബ്യൂൺ, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പടെയുള്ള ദേശീയ മാധ്യമങ്ങൾ മഞ്ജു ദേവിയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതായും കണ്ടെത്തി.
ലഭ്യമായ വിവരങ്ങളിൽ നിന്ന് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രത്തിലുള്ള സന്ധ്യ മറാവി എന്ന സ്ത്രീയാണ് ഇന്ത്യൻ റെയിൽവേയിൽ ആദ്യത്തെ കൂലി എന്നത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമായി. 2013 മുതൽ ജയ്‌പുർ റെയിൽവേ സ്റ്റേഷനിൽ കൂലിയായി ജോലി ചെയ്യുന്ന മഞ്ജു ദേവി എന്ന സ്ത്രീയാണ് ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിത പോർട്ടറായി ജോലിയിൽ പ്രവേശിച്ചത്.
∙ വാസ്തവം
റെയിൽവേയിലെ ആദ്യ വനിതാ പോർട്ടറെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ ചിത്രത്തിലുള്ള സന്ധ്യ മറാവി ജോലിയിൽ പ്രവേശിച്ചത് 2016ലാണ്. 2013 മുതൽ റെയിൽവേയിൽ പോർട്ടറായി ജോലി ചെയ്യുന്ന മഞ്ജു ദേവിയാണ് ആദ്യ വനിതാ പോർട്ടർ.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തെലുഗു പോസ്റ്റ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)
English Summary: First woman railway coolie claims are untrue