ADVERTISEMENT

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുവരുന്ന മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോഴിതാ മഹാകുംഭമേള നടക്കുന്ന സ്ഥലത്തുള്ള ഹോട്ടലിൽ നിന്നുള്ള ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റൊട്ടിയുണ്ടാക്കുന്നയാൾ റൊട്ടിയിലേക്ക് തുപ്പുന്നതായി വിഡിയോയിൽ കാണാം. എന്നാൽ, പ്രചരിക്കുന്ന വിഡിയോ പ്രയാഗ്‌രാജിൽ നിന്നുള്ളതല്ലെന്ന്  അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇത്.

 ∙ അന്വേഷണം

"പ്രയാഗ് രാജിൽ മഹാ കുഭ മേളയ്ക്ക് പോകുന്ന ഭക്തർ സൂക്ഷിക്കുക.... സമീപ പ്രദേശത്തെ ജിഹാദി ഹോട്ടലിൽ വിൽക്കുന്നത് ഹലാൽ റൊട്ടികൾ...." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം  കാണാം.

image_1_12

വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ചിത്രമുൾപ്പെടുന്ന എൻഡിടിവി ഫുഡ് വെബ്സൈറ്റ് റിപ്പോർട്ട് ലഭ്യമായി. 2025 ജനുവരി 25ന് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഈ വിഡിയോ പകർത്തിയത് ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ നിന്നുമാണ്. ബാഗേശ്വറിലെ നുമേഷ് ഖേത് മൈതാനത്ത് നടന്ന ഉത്തരായനി ഫെസ്റ്റിനിടെ ഉണ്ടായ സംഭവമാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. റൊട്ടി തയ്യാറാക്കുന്നതിനിടെ അതിൽ തുപ്പിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആമിർ, ഫിറാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് കാണാം.

image_2_12

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിലൂടെ സീ ന്യൂസ് ഹിന്ദി യൂട്യൂബിൽ പങ്കുവച്ച വിഡിയോ റിപ്പോർട്ട് ലഭ്യമായി. മേളയിൽ എത്തിയ ആളുകളാണ് റൊട്ടിയിൽ തുപ്പുന്ന വിഡിയോ പകർത്തിയതെന്നും വിഡിയോ വൈറലായതോടെയാണ് പൊലീസ് ഇടപെട്ട് ഹോട്ടൽ അടപ്പിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിനൊപ്പം പൊലീസ് സൂപ്രണ്ട് ചന്ദ്രശേഖർ ഘോഡ്കെയുടെ പ്രസ്താവനയും നൽകിയിട്ടുണ്ട്. സീ ന്യൂസ് പങ്കുവച്ച റിപ്പോർട്ട് ചുവടെ കാണാം.

ബാഗേശ്വറിൽ റൊട്ടിയിൽ തുപ്പിയതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായ സംഭവം മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജനുവരി 17നാണ് വിഡിയോയിൽ കാണുന്ന സംഭവം നടന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദങ്ങൾ ഉണ്ടായോ എന്നും ഞങ്ങൾ അന്വേഷിച്ചു. ഭക്ഷണത്തിൽ തുപ്പിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. മഹാകുംഭമേളയിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനായി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ഡിഡി ഇന്ത്യ, ഹിസ്റ്ററി ടിവി18 എന്നിവ വിഡിയോ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രയാഗ്‌രാജ് മഹാകുംഭമേളയ്ക്കിടെ റൊട്ടിയിൽ തുപ്പുന്ന വിഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ നിന്നുള്ള വിഡിയോയാണെന്ന് വ്യക്തമായി.

∙ വാസ്തവം

പ്രയാഗ്‌രാജ് മഹാകുംഭമേളയ്ക്കിടെ പകർത്തിയ റൊട്ടിയിൽ തുപ്പുന്ന വിഡിയോ  മഹാകുംഭമേളയിൽ നിന്നുള്ളതല്ല. 2025 ജനുവരി 17ന് ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ നടന്ന ഉത്തരായനി ഫെസ്റ്റിനിടെ പകർത്തിയ ദൃശ്യമാണിത്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Viral video showing someone spitting on roti is falsely linked to the Prayagraj Kumbh Mela.The video actually depicts an incident at the Uttarayan festival in Bageshwar, Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com