'ഹസ്തദാനം നൽകാതെ മോദിയെ അവഗണിച്ച് ഫ്രഞ്ച് പ്രസിഡന്റിന്റെ വംശീയത'; പ്രചാരണം തെറ്റിദ്ധാരണാജനകം | Fact Check

Mail This Article
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ മോദിയുടെ ചുറ്റിലുമുള്ള ആളുകൾക്ക് ഹസ്തദാനം ചെയ്യുന്നഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിൽ നിന്നുള്ള വിഡിയോയാണിത്. വിഡിയോയിൽ മോദി മക്രോയ്ക്ക് നേരെ കൈ ഉയർത്തുന്നതും എന്നാൽ മക്രോ അത് കാണാതെ മോദിക്ക് പിന്നിലുള്ള ആളിന് കൈ കൊടുക്കുന്നതും കാണാം.
ഫ്രഞ്ച് പ്രസിഡന്റിന്റെ വംശീയതയാണ് മോദിക്ക് ഹസ്തദാനം നൽകാതിരിക്കാനുള്ള കാരണം എന്ന രീതിയിലാണ് ഈ വിഡിയോ പ്രചരിക്കുന്നത്. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരിപാടിക്കിടെ മക്രോ മോദിക്ക് ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.
∙ അന്വേഷണം
"വലത് വംശീയവാദ ബോധ്യങ്ങൾക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല..മോദി ഫ്രഞ്ച് പ്രസിഡണ്ട് മക്രോ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്." എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം കാണാം.

വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മോദിക്ക് പിന്നിലുള്ള ആളുകൾക്ക് നേരെയാണ് ഇമ്മാനുവൽ മക്രോ കൈ നീട്ടിയത് എന്നും ഇത് തനിക്ക് നേരെയാണ് എന്ന് തെറ്റിദ്ധരിച്ചാണ് മോദി കൈ ഉയർത്തിയതെന്നും വ്യക്തമായി. മോദിക്ക് പിന്നിലിരിക്കുന്ന ലാത്വിയ പ്രസിഡന്‍റായ എഡ്ഗാർസ് റിങ്കെവിച്ച്സിന് ഹസ്തദാനം ചെയ്യാനായിട്ടാണ് മക്രോൺ കൈ നീട്ടിയത്. ഈ അവസരത്തിൽ മോദി കൈ ഉയർത്തുന്നത് മക്രോ കാണുന്നുമില്ല.
പിന്നീട് ഞങ്ങൾ പ്രധാനമന്ത്രി പങ്കെടുത്ത എഐ ആക്ഷൻ സമ്മിറ്റ് വിഡിയോകൾ പരിശോധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. പരിപാടിയിൽ ആദ്യം സംസാരിച്ച ഫ്രഞ്ച് പ്രസിഡന്‍റ് പിന്നീട് മോദിയെ സംസാരിക്കാനായി ക്ഷണിക്കുന്നു. വേദിയിലേക്ക് കയറവേ ഇമ്മാനുവൽ മക്രോ മോദിക്ക് ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോയുടെ പ്രസക്ത ഭാഗം കാണാം.
നരേന്ദ്രമോദിയുടെ ഔദ്യോഗിക എക്സ് പേജിലും എഐ ആക്ഷൻ സമ്മിറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇമ്മാനുവൽ മക്രോയ്‌ക്കൊപ്പം മോദി നടന്നുവരുന്ന ചിത്രം, മോദി സംസാരിക്കുന്ന ചിത്രം, മക്രോയും മോദിയും ഹസ്തദാനം ചെയ്യുന്ന ചിത്രം, രണ്ട് നേതാക്കളും തമ്മിൽ കെട്ടിപ്പിടിക്കുന്ന ചിത്രം എന്നിവയെല്ലാം നരേന്ദ്രമോദിയുടെ എക്സ് പേജിലുണ്ട്. ഈ ചിത്രങ്ങളടങ്ങുന്ന പോസ്റ്റ് കാണാം.
എഐ ആക്ഷൻ സമ്മിറ്റിന്റെ പൂർണമായ വിഡിയോ അസോസിയേറ്റഡ് പ്രസ് യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിയിലേക്ക് നരേന്ദ്രമോദിയുടെ ഇമ്മാനുവൽ മക്രോയും ഒരുമിച്ച് നടന്ന് വരുന്നതും അടുത്തടുത്തായി ഇരിക്കുന്നതും മോദി പ്രസംഗിക്കാൻ വേദിയിലേക്ക് കയറുമ്പോഴും പ്രസംഗിച്ച് കഴിഞ്ഞ് ഇറങ്ങിയിട്ടും ഹസ്തദാനം ചെയ്യുന്നതും കെട്ടിപ്പിടിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോയുടെ പൂർണരൂപം കാണാം.
മോദിയുടെ ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് വിഡിയോകളും ഞങ്ങൾ പരിശോധിച്ചു. ഇമ്മാനുവൽ മക്രോയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കാനായി മോദി വന്നിറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിയെ കാറിനടുത്തെത്തി സ്വീകരിക്കുന്ന മക്രോ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. ഈ വിഡിയോ ഉൾപ്പെടെ മോദിക്ക് ഫ്രാൻസിൽ ലഭിച്ച സ്വീകരണം സംബന്ധിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് കാണാം
ലഭ്യമായ വിവരങ്ങളിൽ നിന്നും വംശിയത കാരണം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ നരേന്ദ്രമോദിയെ അവഗണിച്ചു എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
∙ വാസ്‌തവം
വിഡിയോയിൽ നരേന്ദ്രമോദി ഹസ്തദാനത്തിന് കൈ നീട്ടിയത് മക്രോ കാണുന്നില്ല. ഈ പരിപാടിൽ വച്ചുതന്നെ മക്രോയും മോദിയും ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)