'ചാംപ്യൻസ് ട്രോഫിയിൽ കോലിയുടെ ബൗണ്ടറി തടയാൻ ശ്രമിച്ച് പാന്റ്സ് ഊരിപ്പോയ പാക് ഫീൽഡർ' ! | Fact Check

Mail This Article
ഫെബ്രുവരി 23 ന് ദുബായിൽ പാക്കിസ്ഥാനെതിരെ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫി മത്സരത്തിൽ, വിരാട് കോലിയുടെ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. വിജയത്തിന് രണ്ട് റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, കോലി ഒരു ബൗണ്ടറി നേടി സെഞ്ച്വറി തികച്ചു. അതേസമയം, ഈ മത്സരത്തിൽ നിന്നുള്ളതെന്ന പേരിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയുടെ ഒരു ഭാഗത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്റ്റാൻഡിൽ നിന്ന് വിരാട് കോലിയെ ബൗണ്ടറിയിലൂടെ സെഞ്ച്വറി പൂർത്തിയാക്കാൻ ആംഗ്യം കാണിക്കുന്നത് കാണാം. മറ്റൊന്നിൽ ഒരു പാക്കിസ്ഥാൻ ഫീൽഡറുടെ നിർഭാഗ്യകരവും എന്നാൽ രസകരവുമായ ഒരു നിമിഷം കാണാം. പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നതിനുമുമ്പ് അത് തടയാൻ അദ്ദേഹം നേരെ സ്ലൈഡ് ചെയ്തപ്പോൾ, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്റ്സ് ഊരിപോകുന്നു,
രോഹിത് ശർമ്മയും പരിശീലകൻ ഗൗതം ഗംഭീറും കോലിയുടെ സെഞ്ച്വറിയെ അഭിനന്ദിക്കുന്ന ഒരു ക്ലിപ്പോടെയാണ് വിഡിയോ അവസാനിക്കുന്നത്. ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി മത്സരത്തിനിടെ വിരാട് കോലി സെഞ്ച്വറി നേടുന്നത് തടയാൻ ശ്രമിച്ച ഫീൽഡറുടെ പാന്റ് ഊരിപ്പോകുന്നതാണ് വിഡിയോയിലെന്നാണ് പ്രചരിക്കുന്ന വാദം. എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
∙ അന്വേഷണം
"വിരാട് കോലിയുടെ അവസാന ഷോട്ട്- പാക്കിസ്ഥാൻ ഫീൽഡറുടെ പാന്റ്സ് താഴെ വീണു. ശ്രദ്ധാപൂർവ്വം കാണുക" എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന പോസ്റ്റ് കാണാം.
വൈറൽ വിഡിയോ 2024 നവംബറിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിൽ നടന്ന മറ്റൊരു മത്സരത്തിൽ നിന്നുള്ളതാണ്.വൈറലായ വിഡിയോയിൽ, ഓരോ ക്ലിപ്പിലും പാക്കിസ്ഥാൻ കളിക്കാരുടെ ജേഴ്‌സി വ്യത്യസ്തമാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു - ആദ്യ ക്ലിപ്പിൽ ബൗളർ ഇളം പച്ച നിറത്തിലും രണ്ടാമത്തേതിൽ ഫീൽഡർമാർ കടും പച്ച നിറത്തിലുമുള്ള ജേഴ്‌സിയാണ് ധരിച്ചിരിക്കുന്നത്. വിഡിയോയിലെ ഈ പൊരുത്തക്കേട്, ഫെബ്രുവരി 23-ന് ദുബായിൽ നടന്ന മത്സരത്തിൽ നിന്നുള്ളതല്ലായിരിക്കാം എന്ന സംശയം ഉയർത്തി.
ഞങ്ങൾ കീവേർഡ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ഫെബ്രുവരി 23-ന് ഐസിസിയുടെ ഫെയ്‌സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത, വിരാട് കോലിയുടെ വിന്നിങ് ഷോട്ട് കണ്ടെത്തി. വൈറൽ ക്ലിപ്പിൽ കാണുന്നതുപോലുള്ള ഒരു ഫീൽഡിംഗ് ശ്രമവും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കൂടാതെ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ JioHotstar പ്രസിദ്ധീകരിച്ച രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഞങ്ങൾ അവലോകനം ചെയ്തു. അതിൽ കോലിയുടെ മത്സര വിജയത്തിന് കാരണമായ 100 റൺസിന്റെ എല്ലാ ഫോറുകളും സിക്സറുകളും നൽകിയിട്ടുണ്ട്. എന്നാൽ വൈറലായ ഫീൽഡിങ് നിമിഷം ഞങ്ങൾ കണ്ടില്ല. വിഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് വഴി തിരഞ്ഞപ്പോൾ, 2024 നവംബർ 18 ന് പ്രസിദ്ധീകരിച്ച One Cricket-ന്റെ ഒരു ലേഖനത്തിൽ വിഡിയോയ്ക്ക് സമാനമായ ഒരു ചിത്രം ഞങ്ങൾ കണ്ടെത്തി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി–20യിൽ അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാൻ പേസർ ജഹാൻദാദ് ഖാൻ പന്ത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പാന്റ് തെന്നിമാറി എന്ന് റിപ്പോർട്ട് പറയുന്നു . 2024 നവംബർ 18-ന് Cricket.com.au പോസ്റ്റ് ചെയ്ത ക്ലിപ്പിന്റെ ദൈർഘ്യമേറിയ പതിപ്പും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷഹീൻ അഫ്രീദിയുടെ പന്ത് തേർഡ് മാന്റെ നേരെ ഒരു ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്ലൈസ് ചെയ്യുന്നതും അത് ബൗണ്ടറിയിലേക്ക് എത്തുന്നത് തടയാൻ ജഹാൻദാദ് ഫീൽഡിന് കുറുകെ ഓടുന്നതും വിഡിയോയിൽ കാണാം. പന്ത് കയറിന് കുറുകെ കടക്കാതിരിക്കാൻ ഡൈവ് ചെയ്യുന്നതിനിടെയാണ്, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ പാന്റ് തെന്നിമാറിയത്. ഇതിൽ നിന്ന് ഫെബ്രുവരി 23-ന് നടന്ന ചാംപ്യൻസ് ട്രോഫി ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ നിന്നുള്ളതല്ല ഈ ക്ലിപ്പ് എന്ന് വ്യക്തമായി.
∙ വസ്തുത
വൈറൽ വിഡിയോ 2024 നവംബറിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിൽ നടന്ന മറ്റൊരു മത്സരത്തിൽ നിന്നുള്ളതാണ്.
( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)