വനിതാ ദിനത്തിൽ ജെഎൻയുവിലെ ആണ്‍കുട്ടികൾ സാരിയുടുത്തോ? | Fact Check
.jpg?w=1120&h=583)
Mail This Article
വനിതാ ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ആൺകുട്ടികൾ സാരിയുടുത്തുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാരിയുടുത്ത മൂന്നുപേരെയും കോട്ട് ധരിച്ച ഒരാളെയും ചിത്രത്തിൽ കാണാം. കമ്യൂണിസ്റ്റുകാരായ വിദ്യാർഥികളാണിതെന്ന് പരിഹാസ്യരൂപേണയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പ്രചരിക്കുന്ന ചിത്രം പരിശോധിച്ചപ്പോൾ, പ്രചരിക്കുന്ന ചിത്രം 2020ല്‍ വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. കന്നഡയില്‍ പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇത് പുണെയിലെ ഒരു കോളജിലെ വിദ്യാര്‍ത്ഥികളാണെന്ന സൂചന ലഭിച്ചു.

ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുണെയിലെ ഫെര്‍ഗ്യൂസന്‍ കോളജിലെ വിദ്യാർഥികളുടെ ചിത്രമാണിതെന്ന് വ്യക്തമായി. 2020 ജനുവരി 22ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമാക്കുന്നു. കോളജില്‍ പരമ്പരാഗത ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികള്‍ വ്യത്യസ്തമായ വേഷം ധരിച്ചെത്തിയത്. ഹോന്‍വദജകര്‍, ആകാശ് പവാര്‍, ഋഷികേശ് സനപ് എന്നീ വിദ്യാര്‍ത്ഥികളാണ് സാരി ധരിച്ചത്. ശ്രദ്ധ ദേശ്പാണ്ഡെ എന്ന പെണ്‍കുട്ടിയാണ് ഇവര്‍ക്കൊപ്പം കോട്ട് ധരിച്ചതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സമാന റിപ്പോര്‍ട്ടുകള്‍ മറ്റ് ദേശീയ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ലിംഗസമത്വത്തിന്റെ സന്ദേശമാണ് ഇതുവഴി പങ്കുവച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് അഞ്ചുവര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ജെഎന്‍യുവുമായോ വനിതാ ദിനവുമായോ ബന്ധമില്ലെന്നും വ്യക്തമായി.
∙ വാസ്തവം
ജെഎന്‍യുവിലെ ഏതാനും ആണ്‍കുട്ടികള്‍ വനിതാ ദിനത്തില്‍ സാരിയുടുത്തുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം 2020ല്‍ പുണെയിലെ ഒരു സ്വകാര്യ കോളജില്‍ നിന്നുള്ളതാണ്. ചിത്രത്തിന് വനിതാ ദിനവുമായോ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുമായോ ബന്ധമില്ല. ചിത്രത്തിലുള്ളത് മലയാളി വിദ്യാർഥികളുമല്ല.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)