യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് മാർപാപ്പയെ ആക്രമിച്ചോ? ദൃശ്യങ്ങളുടെ വാസ്തവം | Fact Check

Mail This Article
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കഴിഞ്ഞ ദിവസം വിടവാങ്ങിയ ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുമായുള്ള സന്ദർശനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ മരണവുമായി ബന്ധപ്പെട്ട്, 'മരണത്തിനു മുൻപ് പോപ്പിനെ അവസാനമായി സന്ദർശിച്ചത് ജെ.ഡി വാൻസ് ആണ്' എന്ന വിവരണത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാൻസ് മാർപാപ്പയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
∙ അന്വേഷണം
കൂടിക്കാഴ്ച്ചയ്ക്കിടയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മാർപാപ്പയെ ആക്രമിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. JD Vance was the last one to visit the Pope Francis എന്ന കുറിപ്പിനൊപ്പം പ്രചരിക്കുന്ന വിഡിയോ കാണാം
ഇത്തരത്തിലൊരു സംഭവം നടന്നിരുന്നെങ്കിൽ അത് ലോക മാധ്യമങ്ങളിലടക്കം വലിയ വാർത്തയാകുമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും തന്നെ ലഭ്യമായില്ല.
എന്നാൽ ജെ.ഡി.വാൻസ് മാർപാപ്പായെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട മറ്റ് റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു.യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി ആശംസകൾ പങ്കുവച്ചു എന്നാണ് റിപ്പോർട്ടിലുള്ളത്.ന്യുമോണിയ ബാധിച്ച് സുഖം പ്രാപിച്ചുകൊണ്ടിരുന്ന മാർപാപ്പ, വാൻസിനെ അദ്ദേഹം താമസിക്കുന്ന വത്തിക്കാൻ ഹോട്ടലിലെ സ്വീകരണ മുറികളിലൊന്നിൽ സ്വീകരിക്കുകയും വാൻസിന്റെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തന്റെ ഇരുപ്പിടത്തിൽ നിന്ന് വേഗത്തിൽ എഴുന്നേറ്റ വാൻസ് വീൽ ചെയറിൽ ഇരിക്കുന്ന മാർപാപ്പയെ കഴുത്തിൽ പിടിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. വൈറൽ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വിഡിയോ ദൃശ്യങ്ങളിൽ ഏറെ അപാകതകൾ ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല, വിഡിയോയിലുള്ളവരുടെ ശരീരഭാഗങ്ങളിൽ പലതിനും വ്യക്തതയുമില്ല.ഇത് വൈറൽ വിഡിയോ എഐ നിർമിതിയാകാമെന്ന സൂചനകൾ നൽകി.
കൂടുതൽ തിരഞ്ഞപ്പോൾ ഇരുവരുടെയും കൂടിക്കാഴ്ച്ചയുടെ വിഡിയോയും വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വിഡിയോയിൽ ഇരുവരും സംസാരിക്കുന്നതും വാൻസിന് ഉപഹാരം കൈമാറുന്നതുമായ ദൃശ്യങ്ങളുണ്ട്. വാഷിങ്ടൺ പോസ്റ്റിന്റെ വിഡിയോ കാണാം.
വൈറൽ വിഡിയോയിലേതിന് സമാനമായ ചിത്രം നിരവധി റിപ്പോർട്ടുകൾക്കൊപ്പവും നൽകിയിട്ടുണ്ട്. ഈ ചിത്രമുപയോഗിച്ചാകാം വൈറൽ വിഡിയോ കൃത്രിമമായി നിർമിച്ചിരിക്കുന്നത്. സ്ഥിരീകരണത്തിനായി എ.ഐ ഡിറ്റക്ഷൻ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ വിഡിയോ 98 ശതമാനവും എ.ഐ. നിർമ്മിതമാണെന്ന ഫലങ്ങളാണ് ലഭ്യമായത്. ഇതിൽ നിന്ന് കൂടിക്കാഴ്ച്ചയ്ക്കിടയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് മാർപാപ്പയെ ആക്രമിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.
∙ വസ്‌തുത
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കൂടിക്കാഴ്ച്ചയ്ക്കിടയിൽ മാർപാപ്പയെ ആക്രമിച്ചു എന്ന പ്രചാരണം തെറ്റാണ്. വിഡിയോ എഐ അഥവാ ഡീപ്ഫേക് ഉപയോഗിച്ച് നിർമിച്ചതാണ്.