"വരും ദിവസങ്ങളിൽ രാജ്യത്തെ എടിഎമ്മുകൾ അടച്ചിടും" പ്രചാരണം വ്യാജം | Fact Check
.jpg?w=1120&h=583)
Mail This Article
വരും ദിവസങ്ങളിൽ എടിഎം അടിച്ചിടുമെന്നൊരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. പാക്കിസ്ഥാനിലുണ്ടായ ഒരു റാൻസംവെയർ സൈബർ ആക്രമണത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഇതു കാരണം ഇന്ന് ഓൺലൈൻ ട്രാൻസാക്ഷനുകളൊന്നും നടത്തരുതെന്നും സന്ദേശത്തിലുണ്ട്. ആകെ എഴുപത്തിനാല് രാജ്യങ്ങളെ ഇതു ബാധിച്ചിട്ടുണ്ടെന്നും ബിബിസി റേഡിയോയാണ് ഇക്കാര്യം അറിയിച്ചതെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു. "Dance of the Hillary" എന്ന വിഡിയോ സന്ദേശം ലഭിച്ചാൽ അത് തുറക്കരുതെന്നും ഇ–മെയിലുകളിൽ "tasksche.exe" എന്ന ഫയലുണ്ടെങ്കിൽ അത് തുറക്കരുതെന്നും സന്ദേശത്തിലുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്– "ATM 's will be close for next 2-3 days probably, due to ransomeware cyber-attack within Pakistan. Don't do any online transactions today. Please inform all contacts from your list not to open a video called the "Dance of the Hillary". It is a virus that formats your mobile. Beware it is very dangerous. They announced it today on BBC radio. Kindly share Massive Ransomeware attack...Total 74 countries affected...Please do not open any email which has attachments with "tasksche.exe" file. Please send this important message to all your computer users."
പരിശോധിച്ചപ്പോൾ, മുൻ വര്‍ഷവും ഇതേ സന്ദേശം പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇതില്‍ നിന്നും ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ടതല്ല ഈ പ്രചാരണമെന്നു സ്ഥിരീകരിച്ചു. മാത്രമല്ല, എടിഎമ്മുകൾ അടച്ചിടുമെന്നതു സംബന്ധിച്ച് ഈയടുത്ത് വാർത്തകള്‍ പ്രസിദ്ധീകരിച്ചതായോ ബിബിസി ഇത്തരത്തിലുള്ള അറിയിപ്പ് എപ്പോഴെങ്കിലും നൽകിയതായോ അന്വേഷണത്തിൽ കണ്ടെത്തിയില്ല. മുൻപ്, ഡാൻസ് ഓഫ് ഹിലരിക്കു പകരം 'Dance of Pope', 'Sonia disowns Rahul' എന്നീ പേരുകളിലും സമാന സന്ദേശങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നതും ശ്രദ്ധയിൽപ്പെട്ടു.
തുടർന്നുള്ള അന്വേഷണത്തിൽ, ഇത് വ്യാജ പ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
∙ വാസ്തവം
പാക്കിസ്ഥാനിലുണ്ടായ റാൻസംവെയർ സൈബർ ആക്രമണത്തെ തുടർന്നു വരും ദിവസങ്ങളിൽ എടിഎം അടിച്ചിടുമെന്ന പ്രചാരണം പഴയതും വ്യാജവുമാണ്.