‘സ്വരാജും ജ്യോത്സ്യനും, അൻവർ ബിജെപിയിലേക്ക്, മാങ്കൂട്ടത്തിലിന്റെ അഭ്യർഥന’: നിലമ്പൂരിൽ കച്ചമുറുക്കി സൈബർ പോരാളികൾ | Fact Check
.jpg?w=1120&h=583)
Mail This Article
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സ്ഥാനാർഥികളും അനുയായികളും നേരിട്ട് കളത്തിലിറങ്ങുന്നതിനു പുറമേ ഉഷാറാണ് ഓൺലൈൻ പ്രചരണ തന്ത്രങ്ങളും. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുക, വാർത്താ കാർഡുകളും ചിത്രങ്ങളും എഡിറ്റ് ചെയ്ത് മാറ്റം വരുത്തി പ്രചരിപ്പിക്കുക, നടന്ന സംഭവം യഥാർഥമല്ലെന്ന് പറഞ്ഞുപരത്തുക തുടങ്ങിയ പല തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറയെ. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തുന്നതും മറവിക്കു ബദലാകുന്ന ഓർമപ്പെടുത്തലുകളും ഈ പോർക്കളത്തിൽ കാണാം. പരിഹാസ പോസ്റ്റുകളും ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കുംവിധം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും വ്യാജ പ്രചാരണങ്ങൾ അനേകമാണ്. അവയിൽ ചിലതു വായിച്ചറിയാം.
∙ ആദ്യ പണി എം.സ്വരാജിനിട്ട്! പക്ഷേ ഏറ്റില്ല

ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി എം.സ്വരാജിനെ പ്രഖ്യാപിച്ചതോടെ, സ്വന്തം നാടായ നിലമ്പൂരിലെ വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടില്ല എന്ന അവകാശവാദങ്ങൾ വ്യാപകമായിരുന്നു. അവിടുത്തെ ജനങ്ങൾ പ്രളയവും ഉരുൾപൊട്ടലും മനുഷ്യ-വന്യജീവി സംഘർഷങ്ങളും അഭിമുഖീകരിച്ചപ്പോഴൊക്കെയും തിരിഞ്ഞുനോക്കാതിരുന്ന സ്വരാജാണ് ഇപ്പോൾ അവിടെ സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. പി.വി അൻവറും ഇക്കാര്യം എടുത്തു പറഞ്ഞിരുന്നു.
എന്നാൽ, 2019ലെ ഉരുൾപൊട്ടലിലും 2020ലെ മഴക്കെടുതിയിലും നിലമ്പൂരിലെത്തിയ എം.സ്വാരാജിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നു തന്നെ പുറത്തുവന്നു. അന്നത്തെ നിലമ്പൂർ എംഎൽഎയും എൽഡിഎഫ് നേതാവുമായിരുന്ന പി.വി.അൻവറിനൊപ്പം തന്നെയായിരുന്നു അദ്ദേഹം സംഭവസ്ഥലങ്ങളും ക്യാമ്പുകളും സന്ദർശിച്ചത്. അതിനാൽ, ഈ ആരോപണത്തിന് കാമ്പില്ല എന്ന് വ്യക്തമാണ്.
പിന്നെ, ഓൾ ഇന്ത്യ കിസാൻ സഭ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം കൂടിയായിരുന്ന എം.സ്വരാജ് മനുഷ്യരുടെ കാര്യങ്ങളിൽ തീരെ ഇടപെട്ടിട്ടില്ല എന്നത് അത്ര വിശ്വസനീയമല്ല. അതിനും തെളിവുണ്ട്. വന്യജീവി ആക്രമണത്തിൽ നിന്നും കൃഷിയെയും മനുഷ്യരെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വന നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം മുൻനിർത്തി 2023ൽ പുന്നല എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് തന്നെ സ്വരാജാണ്. അതിനാൽ, നിലമ്പൂരിലെ ജനങ്ങളെ കൂടി ബാധിക്കുന്ന വന്യജീവി ആക്രമണ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടില്ലെന്ന അവകാശവാദം വ്യാജമാണ്.
∙ അൻവറിനുള്ള പരിഹാസം

നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ വന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടി മാറ്റങ്ങളെ പരിഹസിച്ചുകൊണ്ടുള്ള അവകാശവാദമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, പി.വി.അൻവര്‍ ബിജെപി അംഗത്വം സ്വീകരിച്ചതായാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മുൻപ്, എല്‍ഡിഎഫ് നേതാവായിരുന്ന ഇദ്ദേഹം പാർട്ടി വിട്ട് ഡിഎംകെ അംഗത്വം സ്വീകരിക്കുകയും പിന്നീട് അതിൽനിന്നും മാറി തൃണമൂൽ കോൺഗ്രസ്സില്‍ ചേരുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ വാതിൽ അടഞ്ഞതിനു പിന്നാലെ ഇപ്പോള്‍ അൻവർ ബിജെപിയിലേക്ക് മാറി എന്ന തരത്തിൽ ഒരു ചിത്രവും അവകാശവാദവുമാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്.
എന്നാൽ, ഇതുവരെ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം.
Read more at: https://www.manoramaonline.com/fact-check/politics/2025/06/02/pv-anwar-joins-bjp-fact-check.html
∙ സ്വരാജും ജ്യോത്സ്യവും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എം.സ്വരാജ് ആദ്യം പത്രിക സമർപ്പിക്കാനിരുന്ന തീയതി മാറ്റി മറ്റൊരു ദിവസം പത്രിക സമർപ്പിക്കാൻ തീരുമാനിചത് ഒരു ജ്യോത്സ്യൻറെ നിർദേശപ്രകാരമായിരുന്നുവെന്ന തരത്തിലാണ് അടുത്ത പ്രചാരണം. സ്വരാജിന്റെ ചിത്രമുള്ള ഒരു വാർത്താ കാർഡാണ് പങ്കുവയ്ക്കപ്പെട്ടത്. പൊതുവെ അന്ധവിശ്വാസങ്ങളെ എതിർത്ത് വാദിക്കുന്ന കമ്യൂണിസ്റ്റുകാരൻ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്നുവെന്നു പറയുന്നതിലുള്ള ആഹ്ലാദമായിരുന്നു ഇതിൽ.
വാസ്തവത്തിൽ എഡിറ്റ് ചെയ്തു മാറ്റം വരുത്തിയ വാർത്താ കാർഡാണ് പ്രചരിച്ചത്. യഥാർഥ വാർത്താ കാര്‍ഡിൽ, ‘ഇന്ന് പത്രിക നൽകാനായിരുന്നു ധാരണ’ എന്നാണ് എഴുതിയിരുന്നത്. ജ്യോത്സ്യനെക്കുറിച്ചുള്ള ഭാഗം ഇതിനു മുകളിലേക്ക് എഡിറ്റ് ചെയ്ത് ചേർത്തതാണ്.
Read more at: https://www.manoramaonline.com/fact-check/viral/2025/06/04/m-swaraj-nomination-date-fake-news-fact-check.html
∙ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭ്യർഥന

ഇതാ മറ്റൊരു പ്രചാരണം– നിലമ്പൂരിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും എസ്‌ഡിപിഐ സ്ഥാനാർഥി പിന്മാറണമന്നാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ആവശ്യപ്പെട്ടത്രെ. ഇതും വാർത്താ കാര്‍ഡിന്റെ രൂപത്തിലുള്ളൊരു ചിത്രത്തിലെ ഉള്ളടക്കമായിട്ടാണ് പ്രചരിച്ചിരുന്നത്.
യഥാർഥത്തിൽ, രാഹുൽ പരസ്യമായി ഇത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ല. പഴയൊരു വാർത്താ കാർഡിലെ ഉള്ളടക്കം മാറ്റി എഡിറ്റ് ചെയ്തു നിർമിച്ച ചിത്രമാണ് പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. രാഹുൽ മാങ്കൂട്ടത്തിൽ ‘പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റർ’ വ്യാജമായി ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് അദ്ദേഹം തന്നെ മുന്നോട്ടു വന്നിരുന്നു.
ഇനിയുമുണ്ട് വ്യാജ പ്രചാരണങ്ങൾ. അവയെക്കുറിച്ച് അറിയാം...
∙ കേരള സർക്കാർ പാഠപുസ്തകത്തിൽ മതപരമായ പരാമർശമോ? | Fact Check
∙ ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ കേരളത്തിൽ സിപിഎമ്മിന്റെ പ്രതിഷേധമോ? | Fact Check
∙ അഗാധ ഗർത്തത്തിൽ മുങ്ങി വാഹനങ്ങൾ! ഇത് കേരളത്തിലെ തകർന്ന റോഡോ? | Fact Check
