ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിൽ പുത്തൻ കാറുകൾ തകർന്നു ചിന്നഭിന്നമാകുന്നതുകാണുമ്പോൾ ഒരു സന്തോഷം, ചുമ്മാ ഒരു സന്തോഷം തോന്നാറില്ലേ.. ആ സന്തോഷത്തിന്റെ വിലവിവരപ്പട്ടിക ഇതാ പുറത്തു വന്നുകഴിഞ്ഞു. ഇതുവരെയിറങ്ങിയ ഏഴു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിലുമായി കാറുകളും കെട്ടിടങ്ങളും തകർത്ത വകയിൽ ചെലവ് 3400 കോടി രൂപയാണ്!. ഒരു ബ്രിട്ടീഷ് ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിലാണ് കണക്കുകളുള്ളത്.
ഏകദേശം 142 കാറുകളാണ് ചിത്രത്തിന്റെ ഏഴു ഭാഗങ്ങൾക്കു വേണ്ടി തകർത്തിട്ടുള്ളത്. അതിൽ 37 എണ്ണം പ്രത്യേകം നിർമിച്ചവയാണ്. ഇതുകൂടാതെ 169 വാഹനങ്ങൾക്ക് നാശനഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിനായി തകർത്തുകളഞ്ഞതിൽ ഏറ്റവും വിലകൂടിയത് ലൈകൻ ഹൈപെർസ്പോർട് എന്ന ഇരുപത്തിരണ്ടരക്കോടി വിലയുള്ള കാറാണ്. കൂടാതെ ലംബോര്‍ഗിനി, ഔഡി ആർ8, നിസാൻ ജിടി–ആർ, ഡോഡ്ജ് വൈപ്പർ, ലംബോഗിനി, മസരാട്ടി തുടങ്ങി സൂപ്പർ കാറുകളുടെ നീണ്ട നിരതന്നെയൂണ്ട് തകർക്കൽ ലിസ്റ്റിൽ.
കാർ, കെട്ടിട ഭഞ്ജകരിൽ മുഖ്യൻ ജേസൻ സ്റ്റാതമാണ്. വിൻ ഡീസലും ഡ്വെയ്ൻ ജോൺസനും ഇക്കാര്യത്തിൽ മോശക്കാരല്ല. 142 കാറുകളും 31 കെട്ടിടങ്ങളും തകർക്കപ്പെട്ടതായാണ് ഏകദേശ കണക്ക്. എല്ലാകൂടി 432 വസ്തുകവകകൾക്കു നാശം വരുത്തിയതായാണ് കണക്കാക്കുന്നത്.
സാധനങ്ങൾ നശിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് വില്ലൻമാരല്ല കേട്ടോ. നായകൻമാരാണ് അക്കാര്യത്തിൽ കേമൻമാർ. ആദ്യഭാഗം മുതലേ കാറും കെട്ടിടവും നശിപ്പിക്കുന്നത് ചിത്രത്തിൽ ഹരമാണെങ്കിലും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ ആറ്, ഏഴ് ഭാഗങ്ങളാണ് ഏറ്റവും കൂടുതൽ നശീകരണം നടത്തിയത്. ഇതിൽ ഏഴാം ഭാഗമാണ് ഭീകരമായി തകർക്കൽ നടത്തിയത്. അടുത്ത ഭാഗത്തിൽ ന്യൂക്ലിയർ സബ്മറൈൻ ഒക്കെ വരുന്നുണ്ട്. ചെലവും(നശിപ്പിക്കാനുള്ളത്) ഏറുമെന്ന് അർഥം.
ഇൻഷുറൻസ് ദ ഗ്യാപ് എന്ന കമ്പനിയാണ് നഷ്ടം തിട്ടപ്പെടുത്തിയത്. ക്ലാസിക് കാറുകളുടെ വിദഗ്ധനായ നാഷോ ലാസറുമൊത്ത് 13 മണിക്കൂർവരുന്ന ചിത്രങ്ങൾ കണ്ടാണ് വിലയിരുത്തൽ നടത്തിയത്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ അടുത്ത ഭാഗമായ ദ് ഫെയ്റ്റ് ഓഫ് ദ ഫ്യൂരിയസ് ഏപ്രിൽ 14നു റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ പുതിയ റെക്കോർഡുകൾ പ്രതീക്ഷിക്കാം.