അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർലൂപ് വണ്ണിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയം. യാത്രക്കാർക്കു സഞ്ചരിക്കാനുള്ള അറയായ ‘പോഡി’ന്റെ ആദ്യ മാതൃക മണിക്കൂറിൽ 310 കിലോമീറ്റർ വരെ വേഗമാണു കൈവരിച്ചത്. ഗതാഗത മേഖലയിൽ പുതിയ യുഗത്തിന്റെ ഉദയവും തുടക്കവുമാണിതെന്നായിരുന്നു ഹൈപ്പർലൂപ് വണ്‍ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഷെർവിൻ പിഷെവാറിന്റെ പ്രതികരണം. സ്റ്റാർട് അപ് കമ്പനിയായ ഹൈപ്പർലൂപ് വൺ വികസിപ്പിച്ച ആദ്യ തലമുറ പാസഞ്ചർ പോഡായ ‘എക്സ് പി — 1’ ആണ് ആദ്യ പരീക്ഷണഓട്ടത്തിൽ മണിക്കൂറിൽ 310 കിലോമീറ്റർ എന്ന റെക്കോഡ് വേഗം കൈവരിച്ചത്.
അമേരിക്കയിലെ നെവാദ മരുഭൂമിയിൽ കമ്പനി സജ്ജീകരിച്ച ‘ഡെവ്ലൂപ്’ എന്ന പരീക്ഷണ ട്രാക്കിൽ മണിക്കൂറിൽ 310 കിലോമീറ്റർ വേഗത്തിൽ ‘ഹൈപ്പർലൂപ്പ് വൺ’ കുതിച്ചതോടെ ഈ സ്വപ്‌നപദ്ധതി യാഥാർഥ്യത്തോട് അടുക്കുന്നു. അമേരിക്കയിലും അബുദാബിയിലും തങ്ങളുടെ പദ്ധതികൾ പ്രഖ്യാപിച്ച ഹൈപ്പർ ലൂപ്പ് വൺ അടുത്തിടെ വിഷൻ ഫോർ ഇന്ത്യ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. തിരുവന്തപുരത്തു നിന്നും ബെംഗളൂരുവിലേയ്ക്കുള്ള 736 കിലോമീറ്റർ താണ്ടാൻ 41 മിനിറ്റുകളും ബെംഗളൂരുവിൽ നിന്ന് ചെന്നൈ വരെയുള്ള 334 കിലോമീറ്റർ 20 മിനിറ്റുകളും ഡൽഹിയിൽ നിന്ന് ജയ്പൂർ, ഇൻഡോർ വഴി മുംബൈയിലേയ്ക്കുള്ള 1317 കിലോമീറ്റർ താണ്ടാൻ 55 മിനിറ്റുകളും മുംബൈയിൽ നിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേയ്ക്കുള്ള 1102 കിലോമീറ്റർ താണ്ടാൻ 50 മിനിറ്റുകളും മാത്രം മതി എന്നായിരുന്നു വിഷൻ ഫോർ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് കമ്പനി അറിയിച്ചത്.
എന്നാൽ കോടിക്കണക്കിന് ഡോളറുകൾ ചിലവുവരുന്ന പദ്ധതിക്ക് സർക്കാറിൽ നിന്ന് അനുകൂല തീരുമാനം ആവശ്യമുണ്ട്. അതിനായാണ് കമ്പനി 'വിഷൻ ഇന്ത്യ പദ്ധതി' തയാറാക്കിയത്. ദുബായില്‍ നിന്നും അബുദാബിയിലേക്ക് ഇത്തരത്തിലുള്ള ഒരു റെയില്‍ പാത ക്രമീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ദുബായ് സമ്മതം അറിയിച്ചിരുന്നു. ഈ പാത നിലവില്‍ വന്നാല്‍ മിനിറ്റുകള്‍ക്കകം ദുബായില്‍ നിന്നും അബുദാബിയിലെത്തും. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനും നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ എത്രത്തോളം മികച്ചതാണ് ഇതെന്ന് മനസിലാക്കാനും കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് ദുബായ്.
2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനിറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.
യാത്രക്കാരെയും സാധനസാമഗ്രികളെയുമൊക്കെ പോഡിനുള്ളിലാക്കി സമ്മർദം തീരെ കുറവുള്ള കുഴലിലൂടെ കടത്തിവിടുകയാണു ഹൈപ്പർവൺ ചെയ്യുന്നത്. ഘട്ടം ഘട്ടമായി വേഗം വർധിപ്പിക്കാൻ വൈദ്യുത പ്രൊപ്പൽഷനെയാണു കമ്പനി ആശ്രയിക്കുന്നത്. മാഗ്നറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യയിലൂടെ ട്രാക്കിൽ നിന്ന് ഉയർന്നു കുതിക്കുന്ന പോഡുകൾക്ക് വിമാനങ്ങളുടെ വേഗം കൈവരിക്കാനാവും. കുഴലിനുള്ളിലാണു സഞ്ചാരമെന്നതിനാൽ ഏറോഡൈനാമിക് ഡ്രാഗ് തീർത്തും കുറഞ്ഞിരിക്കുകയും പോഡുകളുടെ അതിവേഗത്തെ ദീർഘദൂരത്തേക്കു നിലനിർത്താനുമാവും. കഴിഞ്ഞ മാസം ശൂന്യമായ കുഴലിലൂടെയുള്ള ഹൈപ്പർലൂപ് പരീക്ഷണം കമ്പനി വിജയകരമായി പൂർത്തിയാക്കിയിരുന്നു. പ്രത്യേകമായി നിര്‍മ്മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.
പരീക്ഷണം ഇങ്ങനെ
ഇത്തവണ യാത്രക്കാർക്കുള്ള ക്യാബിന്റെ മോഡൽ നിർമിച്ചായിരുന്നു പരീക്ഷണം. വായുരഹിതമായ കുഴലിൽ കാന്തികശക്‌തി ഉപയോഗിച്ചു ക്യാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുകയായിരുന്നു. ഇതിനു പ്രത്യേക മോട്ടോർ ഉപയോഗിക്കുന്നു. വായുരഹിത സംവിധാനത്തിൽ ഒരു വസ്‌തുവിനെ പ്രതലത്തിൽനിന്നുയർത്തി വെടിയുണ്ട പോലെ മുന്നോട്ടു പായിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിനടിസ്‌ഥാനമെന്നു സാങ്കേതികവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. രണ്ടു ഭാഗമായിട്ടാണു ക്യാബിൻ ചേസിസ്. മുകൾഭാഗത്തെ എയറോഷെൽ കാർബൺ പാളികൾകൊണ്ട് ഉണ്ടാക്കിയതാണ്. കാർബൺ ഫൈബറിനു ഭാരക്കുറവും ഉരുക്കിനെക്കാൾ ബലവുമുണ്ട്. പ്രത്യേകതരം അലുമിനിയം പാളികൾകൊണ്ടുള്ളതാണു താഴത്തെ ഭാഗം.