വിമാനത്തെക്കാൾ അധികം വേഗത്തിൽ പായുന്ന ഹൈപ്പർ ലൂപ്പിന്റെ ഇന്ത്യയിലെ ആദ്യ പാത ആന്ധ്രയിൽ. വിജയവാഡ മുതൽ അമരാവതി വരെയാണ് ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഹൈപ്പർ ലൂപ്പ് വരുന്നതോടെ നിലവിൽ ഒരു മണിക്കൂറിൽ അധികം സഞ്ചരിക്കേണ്ട പാതയിൽ ആറു മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്താം.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകളും നിരീക്ഷണങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. യുഎസ് ഗവേഷണ സ്ഥാപനം എച്ച്ടിടിയും ആന്ധ്രാപ്രദേശ് ഇക്കണോമിക്‌സ് ഡെവലെപ്പ്‌മെന്റ് ബോര്‍ഡും (എപിഇഡിബി) ചേർന്നാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിൻ പദ്ധതിയിൽ ഒപ്പ് വെച്ചത്. അതേസമയം, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ സാധ്യതാ പഠനം ഒക്ടോബറില്‍ തുടങ്ങും. ആറ് മസത്തെ സാധ്യതാപഠനം നടത്തും. ശേഷം അമരാവതി, വിജയവാഡ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വഴികളും കണ്ടെത്തും. ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഹൈപ്പർലൂപ്പ് വൺ എന്ന അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ ആശയങ്ങൾ ലോകത്തോട് പങ്കുവെച്ചത്. മണിക്കൂറിൽ പരമാവധി 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ഭാവിയെ ഗതാഗത സംവിധാനങ്ങളുടെ തലവര തന്നെ മാറ്റുമെന്നാണ് കരുതുന്നത്.
2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ എലണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ ലൂപ്പ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗ്ഗം ഒരു മണിക്കൂറും 15 മിനുറ്റും ട്രെയിന്‍ മാര്‍ഗ്ഗം രണ്ട് മണിക്കൂറും 40 മിനുറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.