വനിതകളുടെ ഇഷ്ട കാറായി ഹ്യുണ്ടേയിയുടെ ‘ഐകോണിക്’ തിരഞ്ഞെടുക്കപ്പെട്ടു. ‘വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ 2017’ ബഹുമതിക്കൊപ്പം ഗ്രീൻ കാർ വിഭാഗത്തിലും ‘ഐയോണിക്’ അവാർഡ് നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള രേണുക കൃപലാനിയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള 25 പ്രമുഖ വനിതാ മോട്ടോറിങ് മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന സമിതിയാണു വിധിനിർണയം നടത്തിയത്. ‘മസ്ദ സി എക്സ് — ഫൈവ്’ ആണ് ‘ഫാമിലി കാർ ഓഫ് ദ് ഇയർ’; ബജറ്റ് കാറായി ‘ഫോഡ് ഫിയസ്റ്റ’ തിരഞ്ഞെടുക്കപ്പെട്ടു. പ്യൂഷൊ ‘3008’ ആണ് മികച്ച ‘എസ് യു വി/ക്രോസോവർ. മികച്ച ആഡംബര കാറായി ‘ബി എം ഡബ്ല്യു ഫൈവ് സീരീസ്’ തിരഞ്ഞെടുക്കപ്പെട്ടു.
പ്രകടനക്ഷമതയേറിയ കാറുകളുടെ വിഭാഗത്തിൽ ഹോണ്ട ‘സിവിക് ടൈപ് ആറി’നാണ് ബഹുമതി; ‘മസ്ദ എം എക്സ് — ഫൈവ് ആർ എഫി’നെയും ‘ബി എം ഡബ്ല്യു എം ടു കൂപ്പെ’യെയും പിന്തള്ളിയാണു ‘സിവിക്’ ഈ നേട്ടം സ്വന്തമാക്കിയത്. ‘വിമൻസ് കാർ ഓഫ് ദ് ഇയർ’ അവാർഡിന്റെ ആദ്യകാല വിധികർത്താക്കളിൽപെട്ട ഹോളി റീച്ചിന്റെ സ്മരണാർഥമുള്ള ‘ഡ്രീം കാർ അവാർഡ്’ തുടർച്ചയായ രണ്ടാം വട്ടവും മക്ലാരൻ സ്വന്തമാക്കി. 2016ൽ ‘570 എസ്’ കൈവരിച്ച നേട്ടം ഇക്കുറി ‘720 എസ്’ ആണ് ആവർത്തിച്ചത്.
കടുത്ത പരീക്ഷണങ്ങൾക്കും വിലയിരുത്തലിനും ശേഷമാണ് ‘വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ’ ബഹുമതിക്കുള്ള ജേതാക്കളെ കണ്ടെത്തിയതെന്ന് വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സാൻഡ് മിരെ അഭിപ്രായപ്പെട്ടു.ആദ്യഘട്ടത്തിലുണ്ടായിരുന്ന 420 നാമനിർദേശങ്ങൾ ഘട്ടം ഘട്ടമായി 60 കാറുളായി കുറയ്ക്കുകയായിരുന്നു. തുടർന്ന് രഹസ്യ ബാലറ്റ് വഴിയായിരുന്നു അന്തിമ ജേതാക്കളുടെ തിരഞ്ഞെടുപ്പ്.
മുൻവർഷങ്ങളിൽ ജഗ്വാർ ‘എഫ് പേസ്’(2016), വോൾവോ ‘എക്സ് സി 90’(2015), മെഴ്സീഡിസ് ബെൻസ് ‘എസ് ക്ലാസ്’(2014), ഫോഡ് ‘ഫിയസ്റ്റ ഇകോ ബൂസ്റ്റ്’(2013) തുടങ്ങിയ കാറുകളാണ് ‘വിമൻസ് കാർ ഓഫ് ദ് ഇയർ’ ബഹുമതി സ്വന്തമാക്കിയത്.