പരമാവധി രണ്ടുപേർക്ക് സഞ്ചരിക്കാനാണ് ഇരുചക്രവാഹനങ്ങൾ. നിയമം രണ്ടു പേർക്ക് സഞ്ചരിക്കാൻ മാത്രമേ സാധിക്കൂ എങ്കിലും ചിലപ്പോഴൊക്കെ മൂന്നു പേർ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഓവർലോഡുമായി വരുന്ന ബൈക്കുകളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഒരു ബൈക്കിൽ ഏഴു പേർ കയറി വന്നാലോ? പൊലീസ് പോലും അന്തംവിട്ടു പോകും അല്ലോ?.
ബിഹാറിലെ വൈശാലി ജില്ലയിലെ ഏഴു പേരുമായി വന്ന ബൈക്കുകാരനോടുള്ള പൊലീസിന്റെ പെരുമാറ്റമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. നിയമ ലംഘനം നടത്തുന്ന ആളുടെ മുന്നില്‍ നിസഹായകനായി കൈകൂപ്പി ട്രാഫിക് നിയമം പാലിക്കൂ എന്നാണ് വൈശാലി ജില്ലയിലെ ലാൽഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജായ അശോക് കുമാർ അപേക്ഷിച്ചത്. ഭർത്താവും ഭാര്യയും അഞ്ച് കുട്ടികളും അടക്കം ഏഴു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. എന്നാൽ പൊലീസ് തടഞ്ഞപ്പോൾ ഭാര്യ ഇറങ്ങി നടക്കുകയായിരുന്നു. രണ്ടു കുട്ടികളെ മുന്നിലെ പെട്രോൾ ടാങ്കിലും മൂന്നു കുട്ടികളേയും ഭാര്യയേയും പിന്നിലും ഇരുത്തിയാണ് ഇയാൾ ബൈക്ക് ഓടിച്ചതെന്ന് അശോക് പറയുന്നു.
ബൈക്ക് ഓടിക്കുന്നയാള്‍ മാത്രമാണ് ഹെല്‍മറ്റ് ഉപയോഗിച്ചിട്ടുള്ളത്. അപകടമാണെന്ന് മനസിലായിട്ടും ഇത്തരത്തിൽ ചെയ്യുന്നത് സങ്കടകരമാണെന്നും പൊലീസ് പറയുന്നു. ഇതിനു മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആന്ധ്രാ പൊലീസ് രണ്ടു കുട്ടികൾ അടക്കം അഞ്ചു പേരെ വെച്ച് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ആളുടെ നേരെ നോക്കി കൈകൂപ്പുന്ന ചിത്രം വൈറലായിരുന്നു.