ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളെന്ന സ്ഥാനം 2017ലും ജർമനിയിൽ നിന്നുള്ള ഫോക്സ്‌വാഗൻ നിലനിർത്തിയേക്കും. ഔഡി, സീറ്റ്, പോർഷെ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്ന ഫോക്സ്‌വാഗൻ ഗ്രൂപ് ആഗോളതലത്തിൽ 2017ൽ 1.07 കോടി യൂണിറ്റ് വിൽക്കുമെന്നാണു പ്രതീക്ഷ. ഫോക്സ്‌വാഗൻ 2016ൽ 1.03 കോടി വാഹനങ്ങൾ വിറ്റു ചരിത്രം സൃഷ്ടിച്ചിരുന്നു; 2015നെ അപേക്ഷിച്ച് 3.8% വളർച്ചയും കമ്പനി കൈവരിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷ(ടി എം സി)ന്റെ വിൽപ്പനയാവട്ടെ 1.02 കോടി യൂണിറ്റായിരുന്നു.
അതേസമയം 2017ലെ വാഹന വിൽപ്പന 1.035 കോടി വാഹനങ്ങളായിരുന്നെന്നു ടി എം സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2016ലെ ആഗോള വിൽപ്പനയെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം അധികമാണിതെന്നും കമ്പനി വിശദീകരിച്ചു. ഇതോടെയാണ് മാർച്ച് 13ന് 2017ലെ പ്രവർത്തന ഫലം പ്രഖ്യാപിക്കുമ്പോൾ ഫോക്സ്വാഗൻ വിൽപ്പന കണക്കെടുപ്പിലെ ഒന്നാം സ്ഥാനം നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പായത്.
പ്രധാന വിഭാഗമായ കാർ ഡിവിഷനിൽ കർശന ചെലവുചുരുക്കൽ നടപ്പാക്കിയ പശ്ചാത്തലത്തിൽ ഇക്കൊല്ലം ഫോക്സ്വാഗന്റെ ലാഭം ഗണ്യമായി ഉയരുമെന്നാണ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ വിൽപ്പന ലക്ഷ്യവുംഇടക്കാല ലാഭവും കമ്പനി ഉയർത്തുകയും ചെയ്തിരുന്നു.എന്നാൽ കാർബൺ ഡയോക്സൈഡ് മലിനീകരണ നിലവാരത്തിൽ 2025ലും 2030ലും കാര്യമായ മാറ്റം നടപ്പാക്കാനുള്ള യൂറോപ്യൻ കമ്മിഷന്റെ തീരുമാനം വാഹന നിർമാതാക്കൾക്കു ഗുരുതര തലവേദന സൃഷ്ടിക്കുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ.
ടൊയോട്ടയും ഫോക്സ്വാഗനുമൊഴികെയുള്ള പ്രമുഖ വാഹന നിർമാതാക്കളൊന്നും ഇതുവരെ കഴിഞ്ഞ വർഷല്ലത്തെ വിൽപ്പന കണക്കെടുപ്പ് സംബന്ധിച്ച സൂചനയൊന്നും നൽകിയിട്ടില്ല. മുൻവർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച നിസ്സാൻ — റെനോ സഖ്യത്തിനു പിന്നീട് തിരിച്ചടി നേരിട്ടിരുന്നു. ജപ്പാനിലെ നിർമാണശാലകളിൽ നടന്ന പരിശോധനയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയതാണു ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാനെ പ്രതിരോധത്തിലാക്കിയത്.