വ്യാജ സ്പെയർ പാർട്സ് വ്യാപാരം ചെറുക്കാൻ ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി രംഗത്ത്. ഇതിന്റെ ഭാഗമായി തമിഴ്നാട് പൊലീസിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് എൻഫോഴ്സ്മെന്റ് സെല്ലിന്റെ സഹകരണത്തോടെ ടി വി എസ് ചെന്നൈയിൽ വ്യാപക റെയ്ഡുകൾ സംഘടിപ്പിച്ചിരുന്നു. പരിശോധനയിൽ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സ്പെയർപാർട്സുകളും പിടിച്ചെടുത്തു.
വ്യാജ സ്പെയർപാർട്സിന്റെ വ്യാപനം ചെറുക്കാൻ ടി വി എസ് ‘ബ്രാൻഡ് പ്രൊട്ടക്ഷൻ പ്രോഗ്രാ’മും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുള്ള നാലായിരത്തോളം ടച് പോയിന്റുകൾ വഴി യഥാർഥ സ്പെയർപാർട്സിന്റെ വിതരണവും വിൽപ്പനയും ഉറപ്പാക്കാനാണു ടി വി എസ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം രാജ്യത്തെ ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ യഥാർഥ സ്പെയർ പാർട്സ് ലഭ്യമാവുന്നെന്ന് ഉറപ്പാക്കാൻ ടി വി എസ് ‘ഓതറൈസ്ഡ് പാർട്സ് സ്റ്റോക്കിസ്റ്റ്’മാരെയും നിയോഗിച്ചിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള വിൽപ്പനാന്തര സേവനവും സ്പെയർ പാർട്സും ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ടി വി എസ് വ്യക്തമാക്കി. സ്പെയർ പാർട്സ് വിൽപ്പന വ്യാപകമാക്കിയതിനു പുറമെ ഗാരിജ് മെക്കാനിക്കുകൾക്കായി പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിക്കാനും കമ്പനിക്കു പരിപാടിയുണ്ട്. യഥാർഥ സ്പെയർ പാർട്സ് തിരിച്ചറിയാനും അവ ഉപയോഗിക്കുന്നതു മൂലമുള്ള പ്രയോജനങ്ങൾ വാഹന ഉടമകളിലെത്തിക്കാനും ശ്രമം നടത്തുമെന്നും ടി വി എസ് അറിയിച്ചു.