ഹെൽമെറ്റില്ലാതെയും ശരിയായ രേഖകളില്ലാതെയും ഇരുചക്രവാഹനം ഓടിക്കുന്നത് തെറ്റാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ദിവസവും അത്തരത്തിൽ നിരവധി പേരെയാണ് പൊലീസ് പരിശോധനയിൽ പിടിക്കാറ്. പരിചയമുള്ള പൊലീസാണെങ്കിൽ ചിലപ്പോൾ പിഴ അടയ്ക്കാതെ രക്ഷപെടാൻ കഴിയുന്നവരുമുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തനാവുകയാണ് ഉത്തർപ്രദേശിലെ സഹാരൺപൂരിലെ ട്രാഫിക് ഹെഡ്കോൺസ്റ്റബിള്‍ റാം മെഹർ സിങ്.
ഹെൽമെറ്റിലാതെ വാഹനമോടിച്ച സ്വന്തം മകനിൽ നിന്നാണ് റാം മെഹർ 100 രൂപ ഫൈൻ ഈടാക്കിയത്. മുഖം നോക്കാതെ നടപടിയെടുന്ന റാമിനെ അകമഴിഞ്ഞ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. എന്നാൽ ഇതു തന്റെ ഡ്യൂട്ടി മാത്രമാണെന്ന് റാം പറയുന്നു. ഏകദേശം 400 അധികം പൊലീസ് കുടുംബങ്ങൾ താമസിക്കുന്ന പൊലീസ് ലൈനിൽ ആഴ്ചയിൽ രണ്ടു തവണ പരിശോധന നടത്താറുണ്ടെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നുമാണ് റാം പറയുന്നത്. സംഭവം നടന്ന ബുധനാഴ്ച മാത്രം 58 പേരെക്കൊണ്ട് പിഴ അടപ്പിച്ചെന്നും ഏകദേശം 10,800 രൂപ പിഴയായി ലഭിച്ചെന്നും റാം പറയുന്നു.