ജർമനിയെ പിന്തള്ളി ഇന്ത്യ ആഗോള കാർ വിപണികളിൽ നാലാം സ്ഥാനത്തേക്കു മുന്നേറി. വാണിജ്യ , യാത്രാവാഹന വിഭാഗങ്ങളിലായി ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയിൽ 9.5% വർധനയാണു കഴിഞ്ഞ വർഷം കൈവരിച്ചത്; ഇതോടെ ആഗോള വിപണികളിൽ ഏറ്റവും ഉയർന്ന വിൽപ്പന വളർച്ചാ നിരക്കും ഇന്ത്യയിലാണു രേഖപ്പെടുത്തിയത്. ഇന്ത്യയിൽ മൊത്തം 40 ലക്ഷത്തോളം വാഹനങ്ങളാണു കഴിഞ്ഞ വർഷം വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 2.8% വളർച്ച കൈവരിച്ചെങ്കിലും ജർമനിയിലെ മൊത്തം വാഹന വിൽപ്പന 38 ലക്ഷം യൂണിറ്റിലൊതുങ്ങി.
യൂട്ടിലിറ്റി വാഹന വിഭാഗമാണ് ഇന്ത്യയിലെ വിൽപ്പന വളർച്ചയ്ക്കു നേതൃത്വം നൽകുന്നത്. മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യും ഹ്യുണ്ടായ് ‘ക്രേറ്റ’യും വാഴുന്ന ഈ വിപണി ലക്ഷ്യമിട്ട് ടാറ്റയുടെ ‘നെക്സൻ’, എഫ് സി എയുടെ ‘ജീപ് കോംപസ്’, ഫോക്സ്വാഗൻ ‘ടിഗ്വൻ’, സ്കോഡയുടെ ‘കോഡിയൊക്’ തുടങ്ങിയവും എത്തിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനു കേന്ദ്ര സർക്കാർ നൽകുന്ന പ്രധാന്യവും വാണിജ്യ വാഹനങ്ങളിൽ അമിത ഭാരം കയറ്റുന്നതിനുള്ള വിലക്കും സാമ്പത്തിക മേഖലയിലെ ഉണർവുമൊക്കെ ഇക്കൊല്ലവും ഇന്ത്യയിലെ വാഹന വിൽപ്പനയ്ക്ക് ഊർജം പകരുമെന്ന പ്രതീക്ഷയും ശക്തമാണ്.