Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ വിലക്കുറവിൽ സുസുക്കി ‘ഹയബൂസ’യ്ക്കും വിലക്കിഴിവ്

Suzuki Hayabusa Suzuki Hayabusa

വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽക്കുന്ന രണ്ടു സൂപ്പർ ബൈക്കുകൾക്കു വില കുറയ്ക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ സുസുക്കി. ‘ജി എസ് എക്സ് — ആർ 1000 ആറിന്റെയും ‘ഹയബൂസ’യുടെയും വിലയിലാണു സുസുക്കി ഇവവ് അനുവദിച്ചത്. വിദേശ നിർമിത ബൈക്കുകളുടെ എക്സൈസ് ഡ്യൂട്ടി പരിഷ്കരിച്ചതിനെ തുടർന്ന് ‘ജി എസ് എക്സ് — ആർ 1000 ആറി’ന്റെ ഡൽഹി ഷോറൂമിലെ വില 22 ലക്ഷം രൂപയിൽ നിന്ന് 19.80 ലക്ഷം രൂപായയി കുറഞ്ഞു. വിദേശ നിർമിത കിറ്റുകൾ ഇന്ത്യയിലെത്തിച്ച് അസംബ്ൾ ചെയ്ത് ‘സി കെ ഡി’ വ്യവസ്ഥയിൽ വിൽക്കുന്ന ‘ഹയബൂസ’യുടെ വിലയാവട്ടെ 13.87 ലക്ഷത്തിൽ നിന്ന് 13.59 ലക്ഷം രൂപയുമായി.

വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി വിൽപ്പനയ്ക്കെത്തുന്ന ബൈക്കുകൾക്ക് ബാധകമായ എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ അടുത്തയിടെ പരിഷ്കരിച്ചിരുന്നു. 800 സി സി വരെ എൻജിൻ ശേഷിയുള്ള വിദേശ നിർമിത ബൈക്കുകൾക്ക് 60 ശതമാനവും 800 സി സിക്കു മേൽ എൻജിൻ ശേഷിയുള്ളവയ്ക്ക് 75 ശതമാനവുമായിരുന്നു മുമ്പത്തെ എക്സൈസ് ഡ്യൂട്ടി നിരക്ക്; എന്നാൽ എൻജിൻ ശേഷി വ്യത്യാസമില്ലാതെ ഡ്യൂട്ടി നിരക്ക് 50% ആക്കി നിജപ്പെടുത്താനാണു സർക്കാർ തീരുാമനിച്ചത്. 

ഈ തീരുമാനത്തിന്റെ തുടർച്ചയായി ‘ജി എസ് എക്സ് — എസ് 1000 എഫ്’, ‘ജി എസ് എക്സ് — എസ് 1000’ ‘ജി എസ് എക്സ് — ആർ 1000’, ‘വി സ്ട്രോം 1000’ തുടങ്ങിയവയുടെ വിലയും സുസുക്കി പരിഷ്കരിച്ചിട്ടുണ്ടെങ്കിലും പ്രഖ്യാപിച്ചിട്ടില്ല.  പ്രീ അസംബ്ൾ ചെയ്ത എൻജിനും ഗീയർബോക്സുമുള്ള മോട്ടോർ സൈക്കിൾ കിറ്റുകൾക്ക് ബാധകമായ ഇറക്കുമതി ചുങ്കം മുമ്പത്തെ 30 ശതമാനത്തിൽ നിന്ന് 25% ആയി കഴിഞ്ഞ മാസം കുറച്ചതാണു ‘ഹയബൂസ’യ്ക്കു ഗുണകരമായത്. പുതിയ തീരുമാനത്തിന്റെ തുടർച്ചയായി ബൈക്ക് വിലയിൽ സുസുക്കി നേരിയ ഇളവ് അനുവദിക്കുകയും ചെയ്തു. 

കഴിഞ്ഞ മേയിലാണു സുസുക്കി പുതിയ ‘ജി എസ് എക്സ് — ആർ 1000’, ‘ജി എസ് എക്സ് — ആർ 1000 ആർ’ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചത്; യഥാക്രമം 19 ലക്ഷം രൂപയും 22 ലക്ഷം രൂപയുമായിരുന്നു ബൈക്കുകൾക്ക് ഡൽഹിയിലെ ഷോറൂം വില.  രണ്ടു മാസം മുമ്പായിരുന്നു ‘2018 ഹയബൂസ’യുടെ ഇന്ത്യൻ അരങ്ങേറ്റം. ജാപ്പനീസ് നിർമാതാക്കളായ കാവസാക്കിയുടെ ‘നിൻജ സെഡ് എക്സ് — 14 ആർ’ ആണു ‘ഹയബൂസ’യുടെ പ്രധാന എതിരാളി.