Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരേ, ആക്ഷൻ ഹീറോയാകേണ്ട, മര്യാദ മറക്കരുത്

ബൈക്കിൽ പോകുന്നവന്റെ പിടലിക്ക് അടിക്കുക, നിർത്താതെ പോകുന്ന വാഹനങ്ങളെ പുറകേ ചെന്ന് ഇടിച്ചിടുക തുടങ്ങിയ കലാപരിപാടികളുമായി കേരളാ പൊലീസ് അരങ്ങു തകർക്കുകയാണ്. കുറച്ചു കാലങ്ങളായി പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുണ്ടായിസത്തിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പൊലീസിന്റെ ചെയ്തികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നവരാണ് വാഹനം ഓടിക്കുന്നവർ. വളവിലും ഇടവഴിയിലും ഒളിച്ചിരുന്ന് ആളെ പിടിക്കുമ്പോൾ പൊലീസുകാർ ജനസേവകരാണെന്ന കാര്യം മറന്നു പോകുന്നു.

ഹെഡ്‌ലൈറ്റിട്ട് വാഹനമോടിച്ചെന്ന് പറഞ്ഞ് കേസ് എടുത്ത പൊലീസ് എമാന്മാർ നമുക്ക് ചുറ്റുമുണ്ട്. പൊലീസിനെ മര്യാദ പഠിപ്പിക്കാൻ ക്ലാസുകളും നല്ലനടപ്പ് പരിശീലനങ്ങളുമെല്ലാം തകൃതിയായി നടക്കുന്നുണ്ട് എന്നാൽ ഇതുകൊണ്ട് നന്നാവുമോ നമ്മുടെ പൊലീസ്? പൊതുജനത്തിന്റെ സുരക്ഷയ്ക്കായാണ് പൊലീസ് വാഹനങ്ങളുടെ പരിശോധന നടത്തുന്നത്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കാറുണ്ട്. ആർക്കൊക്കെ വാഹനം പരിശോധിക്കാൻ അധികാരമുണ്ട്, വാഹനം പരിശോധിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെ?

ബലം പ്രയോഗിച്ചുള്ള വാഹന പരിശോധനയുടെ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. നിർത്താതെയും ധിക്കരിച്ചും പോകുന്ന വാഹനങ്ങളെ രഹസ്യമായി പിടികൂടാൻ അവരെ പുറകേ പോയി ഇടിച്ചിടുകയല്ലാതെ പല മാർഗങ്ങളുമുണ്ട്. വാഹനപരിശോധന കഴിഞ്ഞാൽ സുഹൃത്തുക്കളായി മാറുന്ന രീതിയിലാകണം ഉദ്യോഗസ്ഥരുടെ സമീപനം. ചിരിച്ചു കൊണ്ടു വേണം വാഹന ഉടമകളെയും ‍ഡ്രൈവർമാരെയും സമീപിക്കേണ്ടത്. 

മോട്ടോർ വാഹന നിയമ പ്രകാരം സബ് ഇൻസ്പെക്ടർ റാങ്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങൾ പരിശോധിക്കാൻ നിയമപരമായി അധികാരമുള്ളത്. മറ്റുള്ളവർക്ക് വാഹനം തടഞ്ഞ് നിർത്താനുള്ള അധികാരമില്ല. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന ഷാഡോ പൊലീസുകാർ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കാൻ അധികാരമില്ല. കൂടാതെ തിരക്കേറിയ ജംങ്ഷനുകളിലും കൊടും വളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന പരമാവധി ഒഴിവാക്കേണ്ടതാണെന്നും പതിവ് പരിശോധനയിൽ പരമാവധി വിഡിയോ കവറേജ് നടത്തേണ്ടതാണെന്നും കർശന നിർദേശമുണ്ട്.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ പരിശോധിക്കുന്ന വാഹനത്തിന്റെ അരികിലെത്തി വാഹന പരിശോധന പൂർത്തിയാക്കേണ്ടതാണ്. വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടതാണ്. പതിവ് പരിശോധനക്കിടയിൽ ഒരേ സമയം ഒന്നിൽ കൂടുതൽ വാഹനങ്ങളെ തടഞ്ഞു നിർത്തി വാഹന പരിശോധന നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഡിജിപിയുടെ നിർദ്ദേശങ്ങൾ 

വാഹനം പരിശോധിക്കുന്ന പൊലീസുകാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു അവ എന്തൊക്കെയെന്ന് നോക്കാം. ‌‌സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നു പൊലീസുകാർക്കു നിർദേശം. നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു പിടികൂടരുതെന്നും സോണൽ എഡിജിപിമാർ നിർദേശമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ല. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം. മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ. ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം.