ഇന്ത്യൻ കരസേനയിലേക്ക് ജിപ്സിക്ക് പകരക്കാരനായി എത്തുന്ന സഫാരി സ്റ്റോമിന്റെ ചിത്രങ്ങൾ പുറത്ത്. സേനയുടെ വാഹനങ്ങൾക്ക് മാത്രം ഉപയോഗിക്കാവുന്ന കടും പച്ച നിറം പൂശിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. നിസാനേയും മഹീന്ദ്രയേയും പിന്തള്ളിയാണ് കരസേനയ്ക്കായി പുതിയ വാഹനം നിർമിക്കാനുള്ള കരാർ ടാറ്റ സ്വന്തമാക്കിയത്. 3192 യുണിറ്റ് സഫാരി സ്റ്റോമുകളാണ് ആദ്യ ഘട്ടത്തിൽ ടാറ്റ നിർമിച്ചു നൽകുക.
ജിപ്സി പുർണ്ണമായും പിൻവലിക്കില്ലെങ്കിലും കാലക്രമേണ പുതിയ വാഹനങ്ങളിലേക്ക് മാറാനാണ് കരസേന ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് 3192 സഫാരികൾ വാങ്ങിയത്. നിലവിൽ ഇന്ത്യൻ സൈന്യത്തിന് ഏകദേശം 30000 ജിപ്സികളുണ്ട്. കൂടുതൽ കരുത്തും, സുരക്ഷയും സൗകര്യങ്ങളുമുള്ള ഡീസൽ എസ് യു വികൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യം സഫാരിയെ തിരഞ്ഞെടുത്തത്. 2013 മുതൽ നടക്കുന്ന പരീക്ഷണങ്ങളിൽ മഹീന്ദ്ര സ്കോർപ്പിയോയെ പിന്തള്ളിയാണ് സഫാരി സൈന്യത്തിലെത്തിയത്. എന്നാൽ സൈന്യത്തിനായി നിർമിച്ചു നൽകുന്ന സഫാരികളുടെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.
പഞ്ചറായാലും കുറച്ചു ദൂരം ഓടാൻ സാധിക്കുന്ന റൺഫ്ലാറ്റ് ടയറുകൾ, കട്ടികൂടിയ മുകൾഭാഗം, 800 കിലോഗ്രാമിലധികം വഹിക്കാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകൾ സൈന്യത്തിന്റെ സഫാരിക്കുണ്ടാകും. 2.2 ലിറ്റർ ശേഷിയുള്ള ടർബോ എൻജിനാണ് വിപണിയിൽ നിലവിലുള്ള സഫാരി സ്റ്റോമിന് കരുത്തു പകരുന്നത്. 156 പിഎസ് കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എസ്ആർഎസ് എയർബാഗുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ നിരവധി സുരക്ഷാസംവിധാനങ്ങൾ വാഹനത്തിലുണ്ട്. നാല് വീൽഡ്രൈവ് വകഭേദത്തിൽ ഷിഫ്റ്റ് ഓൺ ഫ്ലൈ ഫോർവീൽ ഡ്രൈവ് സിസ്റ്റം, ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷ്യൻ തുടങ്ങിയ സാങ്കേതി വിദ്യകളുമുണ്ട്.