അർബുദ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ൽ മത്സരിക്കുന്ന എട്ടു ടീമുകളുടെയും നായകന്മാർ ഒപ്പു ചാർത്തിയ ടാറ്റ ‘നെക്സൻ’ ലേലത്തിനെത്തുന്നു. വാഹന വിൽപ്പന വഴി ലഭിക്കുന്ന പണം അർബുദ രോഗ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന ടാറ്റ കാൻസർ കെയർ ട്രസ്റ്രിനു കൈമാറുമെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഇന്ത്യയിൽ അർബുദരോഗ ബാധ അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണു രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾക്കു പ്രാധാന്യമേറുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. അർബുദ രോഗത്തെക്കുറിച്ചും അതു സൃഷ്ടിക്കുന്ന ഗുരുതര ഭീഷണികളെക്കുറിച്ചും ടാറ്റ ട്രസ്റ്റ് സംഘടിപ്പിക്കുന്ന വ്യാപക ബോധവൽക്കരണത്തെ പിന്തുണയ്ക്കാൻ കൂടി ലക്ഷ്യമിട്ടാണ് കമ്പനി ‘നെക്സൻ’ ലേലം ച്യെയുന്നത്. അർബുദ രോഗ ഗവേഷണത്തെ പിന്തുണയ്ക്കുകയാണു ലക്ഷ്യമെന്നും ഐ പി എല്ലിന്റെ ഔദ്യോഗിക പങ്കാളിയായ ‘നെക്സ’ന്റെ നിർമാതാക്കൾ വ്യക്തമാക്കുന്നു.
അർബുദ രോഗബാധ തിരിച്ചറിയാൻ വൈകുന്നത് ചികിത്സാസാധ്യത തന്നെ ഇല്ലാതാക്കുമെന്ന തിരിച്ചറിവിനെ തുടർന്നാണു രോഗം ആദ്യഘട്ടത്തിൽ കണ്ടെത്താനുള്ള നടപടികൾ ടാറ്റ ട്രസ്റ്റ് ഊർജികമാക്കുന്നത്. തുടക്കത്തിൽ തന്നെ അർബുദരോഗബാധ കണ്ടെത്തി ചികിത്സിക്കുന്നത് മരണനിരക്ക് കുറയ്ക്കാൻ ഇടയാക്കുമെന്നും ടാറ്റ കാൻസർ കെയർ ട്രസ്റ്റ് വിലയിരുത്തുന്നു.
അടുത്ത മൂന്നു വർഷത്തേക്ക് ഐ പി എല്ലിന്റെ ഔദ്യോഗിക പങ്കാളിയായി ടാറ്റ ‘നെക്സ’നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബി സി സി ഐ) പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഐ പി എൽ 2018 സീസന്റെ മത്സരവേദികളിൽ പുത്തൻ കോംപാക്ട് എസ് യു വിയായ ‘നെക്സൻ’ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിക്കും. കൂടാതെ ഐ പി എൽ മത്സരങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.
മത്സര ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ‘ടാറ്റ നെക്സൻ സൂപ്പർ സ്ട്രൈക്കർ’ സമ്മാനം ലഭിക്കും. കൂടാതെ ടൂർണമെന്റിൽ മികച്ച സ്ട്രൈക്കറെ കാത്തിരിക്കുന്നത് ‘ടാറ്റ നെക്സൻ’ അടക്കമുള്ള സമ്മാനങ്ങളാവും. കൂടാതെ മത്സരങ്ങൾക്കിടെ ഒറ്റക്കൈയിൽ ക്യാച് എടുക്കുന്നവരെ കാത്തിരിക്കുന്നത് ‘ടാറ്റ നെക്സൻ ഫാൻ കാച്’ സമ്മാനമാണ്; ഒരു ലക്ഷം രൂപയാണ് ഓരോ ക്യാച്ചിനും ലഭിക്കുക. സീസണിലെ മികച്ച പ്രകടനത്തിനുള്ള സമ്മാനമാവട്ടെ ‘ടാറ്റ നെക്സനും’.