തകരാറിലായ വാഹനം വിറ്റു എന്ന പരാതിയിൽ മേൽ അഭിഭാഷകന് നഷ്ട പരിഹാരമായി ലഭിച്ചത് ഏകദേശം 9.12 ലക്ഷം രൂപ. മാംഗ്ലൂരിലെ അഭിഭാഷകനായ ഇസ്മയിൽ സുനാലിന്റെ പതിരിയിന്മേലാണ് കോടതി നഷ്ടപരിഹാരത്തിനായി വിധിച്ചത്. 2014 ൽ ഇസ്മയിൽ സ്വന്തമാക്കിയ ഡസ്റ്റർ പണിമുടക്കിയതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
ടാക്സ് അടക്കം 10.58 ലക്ഷം രൂപയാണ് ഡസ്റ്ററിന് വേണ്ടി ഇസ്മയിൽ ചെലവിട്ടത്. ആദ്യത്തെ 19,000 കിലോമീറ്റര്‍ ഒാടുന്നതു വരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് കാര്‍ ഓടിക്കൊണ്ടിരിക്കവെ എൻജിനില്‍ നിന്നും കേട്ട വലിയ ശബ്ദത്തില്‍ നിന്നുമാണ് തുടക്കം. റേഡിയേറ്റർ വിട്ടുപോയതായിരുന്നു കുഴപ്പം. വാറന്റിയിൽ ആയിരുന്ന കാറിന്റെ ഭാഗങ്ങൾ മാറ്റിനൽകാൻ ഡീലർഷിപ്പ് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല തന്റെ ഡ്രൈവിങ്ങിന്റെ കുഴപ്പം കൊണ്ടാണ് റേഡിയേറ്റര്‍ വേര്‍പ്പെട്ടതെന്ന് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് റേഡിയേറ്ററിനെ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിവെച്ചു കാറില്‍ പുനഃസ്ഥാപിച്ചതിനു ശേഷം കാര്‍ ശരിയായെന്ന് പറഞ്ഞ് ഡീലര്‍ഷിപ്പ് കൊടുത്തയച്ചു എന്നും ഇസ്മയിൽ ആരോപിക്കുന്നു.
എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയെങ്കിലും ഡീലർഷിപ്പിൽ നിന്ന് അനുഭാവപൂർണ്ണമായ നടപടിയല്ല ലഭിച്ചതെന്നും തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും ഇസ്മയിൽ പറയുന്നു. 2015 ഏപ്രില്‍ മാസം ഡീലറിനും കമ്പനിക്കുമെതിരെ ഇസ്മയില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി. മൂന്നു വർഷത്തിന് ശേഷമാണ് 8,64,299.82 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഡീലര്‍ഷിപ്പിനോടും കമ്പനിയോടും നിര്‍ദ്ദേശിച്ചത്. അറ്റകുറ്റ പണിക്കും പാര്‍ട്‌സുകള്‍ക്കും വേണ്ടി ഇസ്മയിലില്‍ നിന്നും ഈടാക്കിയ 23,000 രൂപ ഡീലര്‍ഷിപ്പ് തിരിച്ചു നല്‍കണമെന്നും കൂടാതെ 25,000 രൂപ നഷ്ടപരിഹാരമായി കമ്പനി അധികം നല്‍കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.