ഇന്ധന സെൽ വാഹനങ്ങളുടെ പ്രധാന ഘടകമായ ഫ്യുവൽ സെൽ സ്റ്റാക്ക് നിർമാണത്തിനായി ശാല സ്ഥാപിക്കാൻ ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) ഒരുങ്ങുന്നു. പെട്രോൾ ഇന്ധനമാക്കുന്ന വാഹനങ്ങൾക്കു പകരം ഹൈഡ്രജനിൽ ഓടുന്ന, പൂർണമായും മലിനീകരണ വിമുക്തമായ വാഹനങ്ങൾ വ്യാപകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ടൊയോട്ടയുടെ ഈ നീക്കം. ഇന്ധനസെൽ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ ഫ്യുവൽ സെൽ സ്റ്റാക്ക് വൻതോതിൽ നിർമിക്കേണ്ടത് അത്യാവശ്യമാണ്.
ടൊയോട്ട സിറ്റിയിൽ കമ്പനി ആസ്ഥാനത്തോടു ചേർന്നുള്ള ഹോൻഷ പ്ലാന്റിനു സമീപത്തെ മൈതാനമാണു ഫ്യുവൽ സ്റ്റാക്ക് നിർമാണശാലയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം സമീപത്തെ ഷിമൊയാമ പ്ലാന്റിൽ ഉയർന്ന മർദത്തിലുള്ള ഹൈഡ്രജൻ സംഭരിക്കാനുള്ള ടാങ്കുകളുടെ നിർമാണത്തിനായി പ്രത്യേക ലൈൻ സ്ഥാപിക്കുമെന്നും ടൊയോട്ട പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ബസ്സുകളും യാത്രാവാഹനങ്ങളുമൊക്കെയായി വർഷം തോറും മൂവായിരത്തോളം ഹൈഡ്രജൻ സെൽ വാഹനങ്ങളാണ് ടൊയോട്ട വിൽക്കുന്നത്.ക്രമേണ ഇത്തരം ഫ്യുവൽ സെൽ ഇലക്ട്രിക് വാഹന(എഫ് സി ഇ വി)ങ്ങളുടെ വിൽപ്പന 10 ഇരട്ടിയോളമാക്കി 30,000 യൂണിറ്റിലെത്തിക്കാനാണു കമ്പനിയുടെ പദ്ധതി.