വിമാനത്തെ തോൽപ്പിക്കുന്ന വേഗമുള്ള ഹൈപ്പര്‍ലൂപ് മഹാരാഷ്ട്രയിൽ. മുംബൈയിൽ നിന്ന് പുണെ വരെയുള്ള 150 കിലോമീറ്റർ ദൂരം 25 മിനിറ്റുക്കൊണ്ട് താണ്ടുന്ന സൂപ്പർസോണിക്ക് ട്രെയിനാണ് വെർജിൻ ഹൈപ്പര്‍ലൂപ് വൺ സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ഹൈപ്പർലൂപ് ഗതാഗത സംവിധാനം നടപ്പിലാക്കാൻ വിർജിൻ ഗ്രൂപ്പും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഒപ്പുവെച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മുംബൈ മുതൽ പുണെ വരെയുള്ള പാതയുടെ നിർമാണ കരാറിലാണ് ഒപ്പുവെച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും പുണെ മെട്രോ പോളിറ്റൻ റീജിയൺ ഡവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരും ഹൈപ്പർലൂപിന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലിലുള്ള ടെസ്റ്റ് ട്രാക്ക് സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് മുംബൈ പുണെ പാതയുടെ പഠനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ഹൈപ്പർലൂപ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതി പ്രകാരം മുംബൈയിൽ നിന്ന് പുണെയിലേക്ക് 25 മിനിറ്റ് കൊണ്ടെത്തും. അതായത് വിമാനത്തേക്കാൾ വേഗമുള്ള ട്രെയിനായിരിക്കും ഓടുക.
പദ്ധതി നടപ്പിലായാൽ മുംബൈയിൽ നിന്ന് പുണെയിലേക്ക് 25 മിനിറ്റിനുള്ളിൽ എത്താനാകും. നിലവിൽ ഈ പാതയിൽ സഞ്ചരിക്കാൻ മൂന്നു മുതൽ നാലുവരെ മണിക്കൂർ സമയമെടുക്കുന്നുണ്ട്. രാജ്യത്തെ ആദ്യ ഹൈപ്പർലൂപ് പാത സെൻട്രൽ പൂണെയിൽ നിന്ന് തുടങ്ങി നവി മുംബൈയിൽ അവസാനിക്കും.
ഓരോ വർഷവും 15 കോടി ജനങ്ങൾക്ക് യാത്ര ചെയ്യാൻ ഈ പാത ഉപകരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ മഹാരാഷ്ട്ര ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടും. രാജ്യത്തെ ഗതാഗത സംവിധാനം മാറ്റിമറിക്കപ്പെടും. ഈ പദ്ധതി കൊണ്ടു 55 ബില്ല്യൻ ഡോളറിന്റെ (ഏകദേശം 3,54,750 കോടി) നേട്ടമാണ് ഉണ്ടാകുക. നിരവധി പേർക്ക് തൊഴിലും ലഭിക്കും. പദ്ധതിയുടെ രൂപരേഖയും സമയപരിധിയും വേദിയിൽ അവതരിപ്പിച്ചു. പദ്ധതി നടപ്പിലാക്കുന്ന വഴികളെ കുറിച്ച് പഠനം നടത്താൻ ആറു മാസം സമയമെടുക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
ഇരട്ടിവേഗം, ഉയര്‍ന്ന സുരക്ഷ
2013ല്‍ സ്‌പേസ് എക്‌സ്, ടെസ്ല മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക് എന്ന അമേരിക്കന്‍ കോടീശ്വരനാണ് ഹൈപ്പര്‍ലൂപ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. വിമാനത്തേക്കാള്‍ ഇരട്ടിയിലേറെ വേഗവും കുറഞ്ഞ യാത്രാ-നിര്‍മ്മാണ ചെലവും ഉയര്‍ന്ന സുരക്ഷയുമാണ് എലണ്‍ മസ്‌ക് അവതരിപ്പിച്ച ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് 613.9 കിലോമീറ്ററാണ് ദൂരം. വിമാനമാര്‍ഗം ഒരു മണിക്കൂറും 15 മിനുറ്റും ട്രെയിന്‍ മാര്‍ഗം രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് എടുക്കുകയെങ്കില്‍ ഹൈപ്പര്‍ലൂപ്പ് വഴിയാണെങ്കില്‍ അരമണിക്കൂറുകൊണ്ട് ഈ ദൂരം മറികടക്കാനാകുമെന്നതാണ് പ്രത്യേകത.
മണിക്കൂറില്‍ പരമാവധി 1200 കിലോമീറ്റര്‍ എന്ന അതിശയ വേഗമാണ് ഹൈപ്പര്‍ലൂപിനുണ്ടാവുകയെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ശബ്ദത്തിന്റെ വേഗത മണിക്കൂറില്‍ 1234 കിലോമീറ്ററാണെന്നുകൂടി അറിയുമ്പോഴാണ് ഹൈപ്പര്‍ ലൂപ്പിന്റെ അദ്ഭുത വേഗം തിരിച്ചറിയാനാവുക. എന്നാല്‍ 2013ല്‍ എലണ്‍ മസ്‌ക് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ യാത്രക്കാരെ 610 കിലോമീറ്റര്‍ വേഗതയില്‍ കൊണ്ടുപോകാനാകുമെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇത് സാധ്യമായാല്‍ തന്നെ വിമാനയാത്രയുടെ ഇരട്ടിയിലേറെ വേഗതയായി.
ശബ്ദത്തെ വെല്ലുന്ന വേഗം
പ്രത്യേകമായി നിര്‍മിച്ച ട്യൂബാണ് ഹൈപ്പര്‍ലൂപില്‍ ഉപയോഗിക്കുന്നത്. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ തള്ളുന്നു. ചരക്കുകള്‍ മണിക്കൂറില്‍ 1300 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി കൊണ്ടുപോകാനാകും. ഓരോ 30 സെക്കന്റിന്റെ ഇടവേളകളിലും ട്യൂബുകള്‍ ഇതുവഴി വിടാനാകും.
സൗജന്യയാത്ര
ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജീസിന്റെ എതിരാളികളായ ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് എന്ന കമ്പനിയും മേഖലയില്‍ അതിവേഗത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. ഇവര്‍ കാലിഫോര്‍ണിയയില്‍ എട്ടു കിലോമീറ്റര്‍ നീളത്തില്‍ ഹൈപ്പര്‍ലൂപ് പരീക്ഷണ ട്രാക്കിൽ ഹൈപ്പർലൂപിന്റെ പരീക്ഷണങ്ങൾ മുന്നേറുകയാണ്. നിലവിലുള്ള ഏത് ഗതാഗത സംവിധാനത്തെക്കാളും പത്തിരട്ടി മെച്ചപ്പെട്ടതാണ് ഹൈപ്പര്‍ലൂപ്പെന്നാണ് നിര്‍മാതാക്കൾ പറയുന്നത്.