എൺപത് വർഷത്തെ നീണ്ട കാത്തിരിപ്പുകൾക്കു ശേഷം ആഗ്രഹിച്ച വാഹനം സ്വന്തമാക്കുക. അവിശ്വസനീയമായ ഈ സംഭവം പൗലോ കൊയ്‌ലയുടെ വാക്കുകൾക്കൊപ്പം തന്നെ ചേർത്തുവായിക്കപ്പെടണം. നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ, അത് സാക്ഷാത്കരിക്കാൻ ഈ പ്രപഞ്ചം മുഴുവൻ കൂട്ടുനിൽക്കുമെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്. എട്ടു വയസിലാണ് കുഞ്ഞ് ദേവരാജൻ ആദ്യമായി ബെൻസ് കാണുന്നത്. വാഹനമേതെന്നോ, വിലയെന്തെന്നോ ആ ബാലന് അറിയില്ലായിരുന്നു. മൂന്നു മുനകൾ മാത്രമുള്ള ആ നക്ഷത്രത്തെ സ്വന്തമാക്കണമെന്ന മോഹത്തിനു പക്ഷേ, അന്ന് മനസിൽ വിത്തുപാകി.
കാലങ്ങൾ കടന്നു പോയെങ്കിലും മോഹം അങ്ങനെ നിലനിന്നു. ശരാശരി ഇന്ത്യൻ കർഷകന് മോഹിക്കാവുന്നതിനും മുകളിലാണ് ബെൻസ്. ഈ സത്യം തിരിച്ചറിയാമെങ്കിലും ആഗ്രഹത്തെ കുഴിവെട്ടി മൂടാൻ ആ കർഷകൻ തയാറായില്ല. അശ്രാന്ത പരിശ്രമങ്ങൾ, മോഹിച്ചത് സ്വന്തമാക്കാനായി എൺപത് വർഷത്തെ പരിശ്രമം ഒടുവിൽ എച്ച്. ദേവരാജൻ എന്ന സാധാരണക്കാരനായ തമിഴ്നാട്ടുകാരൻ കർഷകൻ തന്റെ സ്വപ്നവാഹനം സ്വന്തമാക്കി. ബെൻസ് ബി-ക്ലാസ്.
ഭാര്യക്കൊപ്പമാണ് ദേവരാജൻ വാഹനം വാങ്ങാനായി ഷോറൂമിലെത്തിയത്. കാര്യങ്ങളറിഞ്ഞ ജീവനക്കാർ അദ്ദേഹത്തിന്റെ സന്തോഷനിമിഷങ്ങൾ കേക്ക് മുറിച്ച്, മധുരം പങ്കിട്ടുകൊണ്ടാണ് ആഘോഷിച്ചത്. എൺപത് വർഷങ്ങൾക്കിപ്പുറം പൂവണിഞ്ഞ ആ മനോഹരനിമിഷത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആഘോഷിക്കപ്പെടുകയാണ്. ചെന്നൈയിലെ ബെൻസ് ഡീലർഷിപ്പിൽ നിന്നാണ് ദേവരാജൻ തന്നെ സ്വപ്നത്തേയും കൂടെ കൂട്ടിയത്. ബെൻസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ ബി ക്ലാസിന് പെട്രോൾ ഡീസൽ മോഡലുകളുണ്ട്. ഏകദേശം 32 ലക്ഷം രൂപ മുതലാണ് ബി–ക്ലാസിന്റെ ചെന്നൈ എക്സ്ഷോറൂം വില.