അശ്രദ്ധമായി ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷ ഉണ്ടാക്കിയ അപകടമാണ് കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിൽ നടന്നത്. ഇടറോഡിൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ മറ്റു വാഹനങ്ങൾ വരുന്നുണ്ടോയെന്നു നോക്കി ഉറപ്പു വരുത്തണമെന്ന സാമാന്യ ബോധം പോലും പാലിക്കാത്തതാണ് 16 പേർക്ക് പരിക്കേറ്റ അപകടത്തിന്റെ കാരണം എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. സമീപത്തെ വീട്ടിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ അപകടത്തിന്റെ യഥാർഥ വശം വെളിപ്പെടുത്തുന്നുണ്ട്.
ഹോട്ടലിന്റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഹൈവേയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേക്കു മറിയുകയായിരുന്നു. ദേശീയപാതയിൽ നെടുംകുഴി ആർഐടി ഗവ. എൻജിനീയറിങ് കോളജ് ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.
KSRTC Buss Accident
അപകടം നടന്ന ഉടനെതന്നെ അതുവഴി മോട്ടർവാഹന വകുപ്പ് അധികൃതർ കടന്നു വന്നു. എന്നാൽ അവർ തിരിഞ്ഞുപോലും നോക്കാതെ പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിസരത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ മാത്രമല്ല, മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കടന്നുപോകുന്ന ദൃശ്യങ്ങളുമുണ്ട്. അപകടം നടന്ന അതേസമയത്ത് എതിർദിശയിൽ നിന്നു വന്ന മൂന്നാമത്തെ വാഹനമാണ് മോട്ടോർ വാഹനവകുപ്പിന്റേത്. ഓടിയെത്തുന്ന ആളുകളെ ഇടിക്കാതിരിക്കാൻ ആ വാഹനം ശ്രമിക്കുന്ന കാഴ്ചകളും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്.