ഇന്ത്യയിലെ വാഹന വിലയിൽ രണ്ടു ശതമാനത്തോളം വർധന നടപ്പാക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). ഓഗസ്റ്റ് മുതൽ പ്രാബല്യത്തോടെ മഹീന്ദ്രയുടെ വാഹന ശ്രേണിക്ക് 30,000 രൂപ വരെ വില വർധിക്കുമെന്നാണു പ്രതീക്ഷ. അസംസ്കൃത വിലയിലെ നിരന്തര വർധന മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രസിഡന്റ് (ഓട്ടമോട്ടീവ് സെക്ടർ) രാജൻ വധേര വിശദീകരിച്ചു. ചില മോഡലുകളുടെ വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കാനാണു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അസംസ്കൃത വസ്തുക്കളുടെ വിലയേറുകയും ഉൽപ്പാദന ചെലവ് ഉയരുകയും ചെയ്യുന്നതോടെ വിവിധ കാർ നിർമാതാക്കൾ ഓഗസ്റ്റിൽ വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു; രണ്ടു മുതൽ നാലു ശതമാനം വരെ വർധന നടപ്പാക്കാനാണു വിവിധ കമ്പനികളുടെ നീക്കം.ഓഗസ്റ്റോടെ 35,000 രൂപയുടെ വരെ വർധന നടപ്പാക്കുമെന്നായിരുന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയുടെ പ്രഖ്യാപനം. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ‘ഗ്രാൻഡ് ഐ 10’ ഹാച്ച്ബാക്കിന് മൂന്നു ശതമാനം വരെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ വാഹന വില വർധിപ്പിക്കുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറും(ടി കെ എം) സൂചിപ്പിച്ചിരുന്നു. കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഉയർന്ന പശ്ചാത്തലത്തിൽ ആഡംബര കാർ വിപണിയിൽ ഔഡി, ജഗ്വാർ ലാൻഡ് റോവർ, മെഴ്സീഡിസ് ബെൻസ് തുടങ്ങിയ നിർമാതാക്കളൊക്കെ ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപയുടെ വരെ വർധന നടപ്പാക്കിയിരുന്നു.