പ്രീമിയം ഹാച്ച്ബാക്ക് സെഗ്‍മെന്റിലേയ്ക്ക് ടാറ്റ പുറത്തിറക്കുന്ന വാഹനം അടുത്ത വർഷം ഓഗസ്റ്റിൽ വിപണിയിലെത്തും. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പൊയിലെ താരമായിരുന്നു ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക്. ഹാരിയർ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി പുറത്തിറങ്ങിയതിന് ശേഷം അടുത്ത വർഷം അവസാനത്തിൽ 45 എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെടുന്ന കാർ പുറത്തിറങ്ങും.
മാരുതി ബലേനൊ, ഹ്യുണ്ടേയ് എലൈറ്റ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന കാറിനെ അടിമുടി പ്രീമിയമാക്കിയാണ് ടാറ്റ എക്സ്പോയിൽ പ്രദർശിപ്പിച്ചത്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു.
ടിയോഗോയെക്കാള്‍ വലുപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ജാഗ്വറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫീച്ചറുകളും ഡിസൈൻ ഘടകങ്ങളും കാറിനുണ്ടാകും. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും.