Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനടിയിലൂടെ ട്രെയിൻ; യുഎഇയിൽ നിന്ന് മുംബൈലേക്ക് 2 മണിക്കൂർ, വേഗം 1000 കി.മീ

underwater-train Representative Image

കടലിനടിയൂടെയുള്ള സ്വപ്ന പാത യാഥാർഥ്യമായാൽ ഫുജൈറയിൽ നിന്ന് മുംബൈയിലേയ്ക്കുള്ള സമയം രണ്ടുമണിക്കൂറിൽ ഒതുങ്ങും. വിമാനത്തിൽ പറന്നാൽ ഏകദേശം 3.30 മണിക്കൂർ വേണ്ടി വരുന്ന ദൂരമായിരിക്കും 2 മണിക്കൂർ കൊണ്ട് ട്രെയിൻ താണ്ടുക. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാകുന്ന ഹൈസ്പീഡ് ട്രെയിനുകളാകും പദ്ധതിക്കായി ഉപയോഗിക്കുക. ഫുജൈറയിൽ നിന്നു മുംബൈ വരെയുള്ള 1,826 കിലോമീറ്റർ വരുന്ന പാത താണ്ടാൻ രണ്ടുമണിക്കൂറിൽ താഴെ സമയം മതിയെന്നാണ് പ്രതീക്ഷ.

കോൺക്രീറ്റിൽ നിർമിച്ച രണ്ടു കൂറ്റൻ ട്യൂബുകളിലാകും പാത. കടലിന്റെ അടിത്തട്ടിൽ പിടിപ്പിച്ച ഉരുക്കു കമ്പിയിലും ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേക തട്ടുകളിലും ബന്ധിപ്പിച്ചായിരിക്കും കോൺക്രീറ്റ് പാത. ഈ തട്ടുകൾ തമ്മിൽ അകലമുള്ളതിനാൽ കപ്പൽഗതാഗതത്തിനു തടസ്സമുണ്ടാകില്ല. പാത വളരെ ആഴത്തിലായതിനാൽ ജലയാനങ്ങളെ ബാധിക്കില്ല. കാലാവസ്ഥാ മാറ്റങ്ങളോ കടൽ പ്രക്ഷുബ്ധമാകുന്നതോ ട്രെയിൻ ഗതാഗതത്തെ ബാധിക്കില്ല. കറാച്ചിയിലേക്കും മസ്കത്തിലേക്കും പാത നീട്ടാനാകുമെന്നും പഠനത്തിലുണ്ട്.

അബുദാബിയിൽ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിൽ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കൺസൽട്ടന്റുമായ അബ്ദുല്ല അൽ ഷേഹിയാണ് ഈ ആശയം മുന്നോട്ടുവച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിനേക്കാൾ ചരക്ക് ഗതാഗതത്തിനാണ് ഇതു സഹായകമാവും. യുഎഇയില്‍ നിന്നു ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സംവിധാനം ചെയ്യാൻ കഴിയുമെന്നാണ് അബ്ദുല്ല അൽഷെഹി കരുതുന്നത്. വിശാലമായി പരന്നുകിടക്കുന്ന ജലശൃംഖലയാണ് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഈ മേഖലയിലുള്ള മറ്റുള്ളവർക്കും ഗുണം ചെയ്യുക.‌

Fujairah-Mumbai Tunnel Underwater Train Projec

ഭാവിയെ മുന്നിൽ കണ്ടുള്ള ഈ ബൃഹത് പദ്ധതിയിൽ നിരവധി ഘടകങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സാധ്യതാ പഠനവുമായി മുന്നോട്ടു പോകുകയാണെന്നും അബ്ദുല്ല അൽഷെഹി പറഞ്ഞിരുന്നു. 2000 കിലോമീറ്ററില്‍ താഴെയാണ് റെയില്‍ നെറ്റ്‍വര്‍ക്കിന്റെ കണക്കാക്കപ്പെടുന്ന ദൂരം. ആഗോള തലത്തില്‍ മറ്റു രാജ്യങ്ങളും സമാനമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നുണ്ട്. റഷ്യ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായി കടലിനടിയിലൂടെയുള്ള റെയില്‍ പാതയ്ക്ക് ചൈന ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സ്വപ്നതുല്യമായ ഒരു പദ്ധതിയിൽ യുഎഇയ്ക്കൊപ്പം ഇന്ത്യയും വരുന്നത്.