2018ലും ആദ്യ സ്ഥാനമുറപ്പിച്ചു ഫോക്സ്വാഗൻ
Mail This Article
കഴിഞ്ഞ വർഷത്തെ വിൽപ്പന കണക്കെടുപ്പിൽ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗനു തന്നെ ആദ്യ സ്ഥാനം. 2018ൽ ഗ്രൂപ്പിന്റെ മൊത്തം വിൽപ്പന 1.059 കോടി യൂണിറ്റാണെന്നാണ് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ പുറത്തു വിട്ട ഔദ്യോഗിക കണക്ക്. ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ 2018ലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു; 56.50 ലക്ഷം യൂണിറ്റാണു കമ്പനിയുടെ മൊത്തം വിൽപ്പന. നിസ്സാനിൽ 43% ഓഹരി പങ്കാളിത്തമുള്ള ഫ്രഞ്ച് നിർമാതാക്കളായ റെനോ എസ് എയുടെ ആഗോള വിൽപ്പനയാവട്ടെ 39 ലക്ഷം യൂണിറ്റാണ്. ഇതോടൊപ്പം 12 ലക്ഷം യൂണിറ്റ് വിൽപ്പനയാണു സഖ്യത്തിലെ പങ്കാളിയും ജാപ്പനീസ് നിർമാതാക്കളുമായയ മിറ്റ്സുബിഷി മോട്ടോർ കോർപറേഷൻ 2018ൽ നേടിയ വിൽപ്പന.
ചുരുക്കത്തിൽ നിസ്സാൻ — റെനോ — മിറ്റ്സുബിഷി സഖ്യത്തിന്റെ മൊത്തം വിൽപ്പന 1.075 കോടി യൂണിറ്റിലൊതുങ്ങി. എന്നാൽ ഔദ്യോഗികമായി ഈ സഖ്യം 2018ലെ വിൽപ്പന കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് 1.083 കോടി യൂണിറ്റ് വിൽപ്പനയോടെ ഫോക്സ്വാഗൻ 2018ലെ വിൽപ്പനയിലും ഒന്നാം സ്ഥാനം നിലനിർത്തുമെന്ന് ഉറപ്പായത്. ഏഴു ദശാബ്ദത്തോളം ആഗോള വാഹന വിൽപ്പനയിൽ ഒന്നാം സ്ഥാനത്തായിരുന്ന യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) കമ്പനിക്കാവട്ടെ തിരിച്ചടികൾ തുടരുകയാണ്. 2008ൽ ടൊയോട്ടയ്ക്കു മുന്നിൽ കീഴടങ്ങിയ ജി എമ്മിനു പിന്നീട് ഇതുവരെ വാഹന വിൽപ്പനയിൽ കാര്യമായ മുന്നേറ്റം കൈവരിക്കാനോ നഷ്ടമായ ഒന്നാം സ്ഥാനം വീണ്ടെടുക്കാനോ സാധിച്ചിട്ടില്ല.
ഫോക്സ്‌വാഗൻ ഗ്രൂപ്പിൽ ഫോക്സ്വാഗൻ കഴിഞ്ഞ വർഷം 62.40 ലക്ഷം വാഹനങ്ങളാണു വിറ്റത്. പ്രീമിയം ബ്രാൻഡായ ഔഡിയുടെ വിൽപ്പന 18.10 ലക്ഷം യൂണിറ്റും പോർഷേയുടേത് 2.56 ലക്ഷം കാറുകളുമായിരുന്നു. 2017ലെ വിൽപ്പനയെ അപേക്ഷിച്ച 0.9% വളർച്ചയോടെയാണു ഫോക്സ്‌വാഗൻ കഴിഞ്ഞ വർഷം 1.083 കോടി യൂണിറ്റ് വിൽപ്പന കൈവരിച്ചത്.