25000 പിന്നിട്ടു മരാസൊയുടെ കുതിപ്പ്
Mail This Article
മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മരാസൊയുടെ നിർമാണം കാൽ ലക്ഷം യൂണിറ്റ് പിന്നിട്ടു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെയും മാരുതി സുസുക്കി എർട്ടിഗയെയുമൊക്കെ നേരിടാനായി കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് അരങ്ങേറ്റം കുറിച്ച ‘മരാസൊ’ മഹീന്ദ്രയുടെ നാസിക് സാലയിൽ നിന്നാണു നിരത്തിലെത്തുന്നത്.
വ്യത്യസ്ത സീറ്റിങ് ഘടനയോടെ നാലു വകഭേദങ്ങളിലാണു മരാസൊ വിൽപ്പനയ്ക്കുള്ളത്: എം ടു എന്ന അടിസ്ഥാന വകഭേദത്തിനും എം എയ്റ്റ് എന്ന മുന്തിയ പതിപ്പിനുമിടയിൽ എം ഫോർ, എം സിക്സ് എന്നീ മോഡലുകളും ലഭ്യമാണ്. 10.17 ലക്ഷം രൂപ മുതൽ 17.41 ലക്ഷം രൂപ വരെയാണു മരാസൊയുടെ വിവിധ വകഭേദങ്ങളുടെ ഷോറൂം വില. ഒറ്റ എൻജിൻ സാധ്യതയോടെ മാത്രമാണു മരാസൊയുടെ വരവ്; കാറിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന് പരമാവധി 123 ബി എച്ച് പി കരുത്തും 300 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണു നിലവിൽ ഈ എൻജിനു കൂട്ട്. എങ്കിലും ഭാവിയിൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ‘മരാസൊ’ ലഭ്യമാവുമെന്നാണു പ്രതീക്ഷ.
ഗ്ലോബർ എൻ സി എ പി പരീക്ഷയിൽ സുരക്ഷയ്ക്ക് നാലു നക്ഷത്ര റേറ്റിങ് നേടിയാണു മരാസൊ എത്തുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 17ൽ 12.85 പോയിന്റ് നേടിയ മരാസൊ കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 22.22 പോയിന്റോടെ ഇരട്ട സ്റ്റാർ റേറ്റിങ്ങും സ്വന്തമാക്കി. 2018 നവംബർ 16നു ശേഷം നിർമിച്ച മരാസൊയ്ക്കാണു ഗ്ലോബൽ എൻ സി എ പി റേറ്റിങ് ബാധകമാവുക. മുന്നിൽ ഇരട്ട എയർബാഗോടെ എത്തുന്ന മരാസൊയിൽ വാഹനവേഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഡോർ ലോക്ക്/അൺലോക്ക് സംവിധാനവും ഇ ബി ഡി സഹിതം എ ബി എസും ബ്രേക്ക് അസിസ്റ്റും ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുമൊക്കെ മഹീന്ദ്ര ലഭ്യമാക്കിയിട്ടുണ്ട്.