മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ വിൽക്കാനാകില്ല, കർശന നിയന്ത്രണവുമായി എംവിഡി
Mail This Article
രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടർവാഹന വകുപ്പ്. മോഡിഫൈഡ് വാഹനങ്ങൾ നിരത്തിലിറക്കുന്നത് തടഞ്ഞ മോട്ടർവാഹന വകുപ്പ് ഇനി മുതൽ ആർസി ബുക്കും വാഹനവും പരിശോധിച്ചതിന് ശേഷം മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുകയുള്ളു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ അന്യസംസ്ഥാനത്തേക്ക് വിൽക്കുന്നത് തടയാനാണ് മോട്ടർവാഹന വകുപ്പിന്റെ നടപടി.
രൂപമാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കിയതിനെ തുടർന്ന് നിരവധി ആളുകൾ നിയമം കർശനമായി നടപ്പാക്കാത്ത സംസ്ഥാനങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് കർശന നടപടിക്കൊരുങ്ങിയത്. മോഡിഫൈഡ് വാഹനങ്ങളുടെ രൂപം പഴയ പടിയാക്കാൻ പണം ഏറെ ചിലവാകുമെന്ന കാരണത്താലാണ് ഉടമകൾ അന്യസംസ്ഥാനങ്ങളിൽ വിൽക്കാൻ ശ്രമിക്കുന്നത്.
പരിശോധനയിൽ പിടിച്ച മോഡിഫൈഡ് വാഹനങ്ങളുടെ രൂപം പഴയപോലെ ആക്കിയാൽ മാത്രമേ റോഡിൽ ഇറങ്ങാൻ അനുമതി നൽകൂ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരീക്ഷിച്ച് കുടുതൽ നടപടികളുമായി മുന്നോട്ടുപോകും എന്നാണ് എംവിഡി അറിയിക്കുന്നത്.