ADVERTISEMENT
വരുന്ന ഒന്നര വര്‍ഷത്തിനകം നാലു പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നു ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ. കോംപാക്ട് എസ് യു വിയായ ഡസ്റ്ററിലും എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ക്വിഡിലും വിജയം കണ്ട റെനോയ്ക്കു പക്ഷേ ആ മുന്നേറ്റം നിലനിര്‍ത്താനാവാതെ പോയതു കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി വില്‍പ്പന കണക്കെടുപ്പില്‍ കനത്ത ഇടിവാണു കമ്പനി നേരിടുന്നത്.
ക്വിഡ് ഒഴികെയുള്ള മോഡലുകള്‍ക്ക് ആവശ്യക്കാരില്ലാതായതോടെ റെനോയുടെ ഇന്ത്യയിലെ വിപണി വിഹിതവും കുത്തനെ ഇടിഞ്ഞു.

രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ കണക്കനുസരിച്ച് 2018 - 19ല്‍ റെനോ ഇന്ത്യയുടെ വിപണി വിഹിതം 2.3% ആണ്; 2016 - 17ല്‍ 4.43% വിപണി വിഹിതം ഉണ്ടായിരുന്ന കമ്പനിയാണു റെനോ. 2018 - 19ലെ വില്‍പ്പനയാവട്ടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22% ഇടിവോടെ 82,000 യൂണിറ്റായിരുന്നു എന്നതും റെനോയ്ക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്.  ഈ സാഹചര്യത്തിലാണ് 2020 - 22 വര്‍ഷത്തിനകം രണ്ടു പുതിയ മോഡലുകളും രണ്ടു പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കാന്‍ റെനോ തയാറെടുക്കുന്നത്. ആര്‍ ബി സി എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുത്തന്‍ വിവിധോദ്ദേശ്യ വാഹന(എം പി വി)ത്തിന്റെ വ്യാപാര നാമം ട്രൈബര്‍ എന്നാവും; ഈ സെപ്റ്റംബറിനുള്ളില്‍ തന്നെ ട്രൈബല്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് റെനോയുടെ തയാറെടുപ്പ്. ഇതിനു പുറമെ എച്ച് ബി സി എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുത്തന്‍ കോംപാക്ട് എസ് യു വി അടുത്ത വര്‍ഷം പുറത്തെത്തുമെന്നാണു പ്രതീക്ഷ; ഈ എസ് യു വിക്കു കമ്പനി ഇതുവരെ നാമകരണം നടത്തിയിട്ടില്ല.
ഇതിനു പുറമെ ഡസ്റ്ററിന്റെയും ക്വിഡി ന്റെയും നവീകരിച്ച പതിപ്പുകളും ഇക്കൊല്ലം തന്നെ വില്‍പ്പനയ്‌ക്കെത്തുമെന്നു റെനോ ഇന്ത്യ മാനേഡിങ് ഡയറക്ടറായി കഴിഞ്ഞ മാസം ചുമതലയേറ്റ വെങ്കട്ട്‌റാം മാമില്ലപ്പല്ലി പറയുന്നു.

മൂന്നു വര്‍ഷത്തിനകം വിപണി വിഹിതം ഇരട്ടിയാക്കുക എന്നതാണു റെനോ ഇന്ത്യയുടെ ഹ്രസ്വകാല പദ്ധതിയിലെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നിലവില്‍ ഇന്ത്യന്‍ യാത്രാവാഹന വിപണിയുടെ 24% ഭാഗത്തു സാന്നിധ്യമുള്ളത് 50% ആയി വര്‍ധിപ്പിക്കാനും റെനോ ഇന്ത്യ തയാറെടുക്കുന്നുണ്ട്. ക്വിഡ് പ്ലാറ്റ്‌ഫോം അടിത്തറയാക്കുന്ന ട്രൈബര്‍ വലിപ്പത്തില്‍ പിന്നിലെങ്കിലും മാരുതി സുസുക്കി എര്‍ട്ടിഗയോടാവും മത്സരിക്കുക. നിലവില്‍ പ്രതിമാസം 7,500 യൂണിറ്റ് വില്‍പ്പനയാണു റെനോ ഇന്ത്യ കൈവരിക്കുന്നത്; ഇതില്‍ അയ്യായിരത്തിലേറെയും 'ക്വിഡ്' ആണ്. അവശേഷിക്കുന്ന 2,000 യൂണിറ്റ് ഡസ്റ്ററിന്റെയും കാപ്ചറിന്റെയും സംഭാവനയാണ്. വിവിധോദ്ദേശ്യ വാഹനമായ ലോജിയില്‍ നിന്നു കാര്യമായ വില്‍പ്പനയൊന്നും റെനോയ്ക്കു ലഭിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com