ADVERTISEMENT

പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിനു മിനി ബസ് വിൽക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ്. സെനഗൽ തലസ്ഥാനമായ ഡാകർ ആസ്ഥാനമായ പ്രവർത്തിക്കുന്ന സെൻബസ് ഇൻഡസ്ട്രീസിന് 400 മിനി ബസ് ലഭ്യമാക്കാനുള്ള കരാറാണ് അശോക് ലേയ്‌ലൻഡ് നേടിയത്. മൊത്തം 1.006 കോടി യൂറോ (ഏകദേശം 78.82 കോടി രൂപ) യാണു മിനി ബസ്സുകളുടെ വില.

നേരത്തെ സെനഗലിലെ ഡാകർ ഡെം ഡിക്കിന് 475 ബസ്സുകൾ വിജയകരമായി കൈമാറിയ പിന്നാലെയാണു പുതിയ ഓർഡർ ലഭിച്ചതെന്നും അശോക് ലേയ്‌ലൻഡ് വിശദീകരിച്ചു. ദൃഢതയും കരുത്തുമുള്ള പ്ലാറ്റ്ഫോമിൽ ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘ഈഗിൾ 916’ മിനി ബസ്സുകളാവും സെനഗലിനു കൈമാറുകയെന്നും കമ്പനി അറിയിച്ചു. മലിനീകരണ നിയന്ത്രണത്തിൽ യൂറോ മൂന്ന് നിലവാരമുള്ള ബസ്സുകളിൽ ഇൻലൈൻ പമ്പ് സഹിതം മികച്ച സാങ്കേതികവിദ്യയാണുള്ളത്. അനായാസം കൈകാര്യം ചെയ്യാവുന്ന ഈ മിനി ബസ്സുകൾ ഉയർന്ന ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നുണ്ട്.

യാത്രാസുഖത്തിലും സുരക്ഷിതത്വത്തിലും ലാഭക്ഷമതയിലുമൊക്കെ ‘ഈഗിൾ 916’ ബഹുദൂരം മുന്നിലാണെന്ന് അശോക് ലേയ്‌ലൻഡ് അവകാശപ്പെട്ടു.

Ashok-Leyland-bags-order-for-400-Minibuses-from-Senegal1

ആഫ്രിക്കയിൽ വിപുലമായ പരീക്ഷണഓട്ടം പൂർത്തിയാക്കിയ ശേഷമാണ് ‘ഈഗിൾ 916’ വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലെത്തുന്നത്. ജൂൺ അവസാനത്തോടെ ബസ്സുകൾ സെനഗൽ തലസ്ഥാനത്തെത്തിക്കാനാവുമെന്നാണ് അശോക് ലേയ്‌ലൻഡിന്റെ പ്രതീക്ഷ.

സെമി നോക്ക്ഡ് ഡൗൺ വ്യവസ്ഥയിൽ സെനഗലിലെത്തിക്കുന്ന ബസ്സുകൾ പ്രാദേശികമായി അസംബ്ൾ ചെയ്യാൻ സെൻബസുമായി സഹകരിക്കാനും അശോക് ലേയ്‌ലൻഡിനു പദ്ധതിയുണ്ട്. ഇതിനായി എൻജിനീയർമാരുടെ സംഘത്തെ സെനഗലിലേക്ക് അയയ്ക്കാനാണു കമ്പനിയുടെ തീരുമാനം. കൂടാതെ ഡാകറിൽ പൂർണതോതിലുള്ള വർക്‌ഷോപ് സജ്ജീകരിക്കാനും സെൻബസ് ഇൻഡസ്ട്രീസ് തയാറെടുക്കുന്നുണ്ട്. 

സെനഗലിലെ ഗ്രാമീണ മേഖലകളെ നഗരങ്ങളുമായി ബന്ധിപ്പിക്കാനാവും ഈ മിനി ബസ്സുകൾ ഉപയോഗിക്കുകയെന്ന് അശോക് ലേയ്‌ലൻഡ് വൈസ് പ്രസിഡന്റ്(പ്രോജക്ട്സ് ആൻഡ് ഡിഫൻസ് സെയിൽസ്, ഇന്റർനാഷനൽ ഓപ്പറേഷൻസ്) അർജിത് ദത്ത ചൗധരി അറിയിച്ചു. ഈ മിനി ബസ്സുകളുടെ വരവോടെ സെനഗലിലെ ഗ്രാമപ്രദേശങ്ങൾക്ക് സുസ്ഥിര യാത്രാമാർഗം ലഭ്യമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com