ജർമൻ അംബാസഡറിന് ഇഷ്ടം ‘ഹിന്ദുസ്ഥാൻ അംബാസഡർ’
Mail This Article
ഇന്ത്യയുടെ വാഹന ചരിത്രത്തിന്റെ സുപ്രധാന ഏടാണ് ഹിന്ദുസ്ഥാൻ അംബാസഡർ. ജീവിതത്തിൽ ഒരിക്കലെങ്കിലും അംബസഡറിൽ കയറാത്ത ഇന്ത്യക്കാർ കുറവായിരിക്കും. കുറച്ചു നാളുകൾക്ക് മുമ്പ് അംബാസിഡർ കാറുകളുടെ നിർമാണം നിർത്തിയെങ്കിലും ഇന്നും ജനപ്രിയതയിൽ ഏറെ മുന്നിലാണ് ഈ കാർ. ഇന്ത്യയിൽ എത്തുന്ന വിദേശികൾക്കും എന്നും അംബാസിഡർ ഒരു വിസ്മയമാണ്. അത്യാകർഷക രൂപകൽപനയോ, മെച്ചപ്പെട്ട സാങ്കേതികവിദ്യയോ അവകാശപ്പെടാനില്ലാത്ത ഈ കൊച്ചു സുന്ദരൻ, 56 വർഷം ജനഹൃദയങ്ങളെ എങ്ങനെ കീഴടക്കിയെന്നത് അദ്ഭുതമായി തുടരുന്നു. ഇതുതന്നെയാകും ഇന്ത്യയിലെ ജർമൻ അംബാസഡറിനെ ഹിന്ദുസ്ഥാൻ അംബാസഡറിന്റെ ആരാധകനാക്കി മാറ്റിയത്.
ജർമൻ കൊടിവെച്ച നയതന്ത്ര റജിട്രേഷനുള്ള ചുവന്ന അംബാസഡറിന്റെ ചിത്രം ജർമൻ എംബസിയാണ് പുറത്തുവിട്ടത്. ജർമൻ സ്ഥാനപതി വാൾട്ടർ ജെ ലിൻഡർ കഴിഞ്ഞ വർഷമാണ് ഈ അംബാസഡർ സ്വന്തമാക്കിയത്. സ്ഥാനപതിയുടെ ഡൽഹികളിലെ യാത്രയ്ക്കായി ഈ കാർ ഉപയോഗിക്കുമെന്നാണ് പറയുന്നത്.
ഒരു കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും വാഹനമായിരുന്നു അംബാസഡർ. പുതുതലമുറ കാറുകളുടെ ആഗമനത്തിലും ഹ്യുണ്ടേയ്, മാരുതി പോലുള്ള വാഹന നിർമാതാക്കളുടെ ജനപ്രിയതയിൽ അതിജീവിക്കാനാകാതെ വന്നതോടെയാണു കമ്പനി നിരത്തുകളിൽനിന്ന് അംബാസഡർ പിൻവലിച്ചത്.