വായു ചുഴലിക്കാറ്റ്; ഗുജറാത്തിന്റെ രക്ഷയ്ക്കായി ഇറക്കിയത് എയർഫോഴ്സിന്റെ കരുത്തൻ സി 17
Mail This Article
വായു ചുഴലിക്കാറ്റിനെ ഭീഷണിയൊഴിഞ്ഞെങ്കിലും കാറ്റിനെ നേരിടാൻ സർവ്വ സന്നാഹമാണ് ഒരുക്കിയിരുന്നത്. ദുരന്തനിവാരണ സേനയെ എത്തിച്ചത് ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായ സി 17ൽ. ലോകത്തിലെ ഏറ്റവും മികച്ച സൈനിക വിമാനങ്ങളിലൊന്നാണ് ബോയ്ങ് നിർമിക്കുന്ന സി 17. അടിയന്തര സാഹചര്യങ്ങളെ പ്രവർത്തിക്കാനുള്ള മികവാണ് സി 17 തന്നെ രംഗത്തിറക്കാനുള്ള സേനയുടെ തീരുമാനത്തിന് പിന്നിൽ.
അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 ലാണ് ഈ വിമാനം ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമാകുന്നത്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകരാജ്യ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കി മാറ്റുന്നത്.
ഇന്ത്യൻ എയർഫോഴ്സിന്റെ ഹിമാലയൻ ബെയ്സിൽ സി-17 ഉപയോഗിക്കുന്നുണ്ട്. 128,100 കിലോഗ്രാം ഭാരമുള്ള ഈ വിമാനത്തിന് 26,350 കിലോഗ്രാം ഭാരം വഹിച്ചു വരെ പറന്നുയരാനാവും. മണിക്കൂറിൽ 829 കിലോമീറ്ററാണ് വേഗത. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം രാജ്യത്തിനകത്തും പുറത്തും ട്രാൻസ്പോർട് ചെയ്യാൻ ഉപയോഗിക്കുന്നത് സി-17 എന്ന ഈ വിമാനമാണ്. ഇന്ത്യൻ സേനയുടെ പക്കല്‍ ഇത്തരത്തിലുള്ള 10 വിമാനങ്ങളുണ്ട്.