വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം
Mail This Article
കൊൽക്കത്ത∙ വിമാനത്തിന്റെ പ്രധാന ലാൻഡിങ് ഗിയറിൽ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്പൈസ് ജെറ്റ് വിമാനത്തിലാണ് അപകടം സംഭവിച്ചത്. വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ അറ്റകുറ്റ പണികൾ നടത്തുമ്പോൾ ഡോർ അടഞ്ഞതാണ് അപകടം കാരണം.
സ്പൈസ് ജെറ്റിന്റെ ചെറു വിമാനം ബൊംബാഡിയാർ ക്യു 400 വിമാനത്തിലാണ് അപകടം നടന്നത്. ലാൻഡിങ് ഗിയർ പരിശോധിക്കുമ്പോൾ പെട്ടെന്ന് ഡോർ അടയുകയായിരുന്നു. ഇതിനിടയിൽ പെട്ടെന്നാണ് അപകടം സംഭവിച്ച് ജീവനക്കാരൻ മരിച്ചതെന്നും വിമാനത്താവളത്തിലെ ഫയർ ആന്റ് സെയ്ഫ്റ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൃതശരീരം പുറത്തെടുത്തതുമെന്നാണ് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചത്.
ലാൻഡിങ് ഗിയർ
വിമാനത്തിന്റെ ടയറുകൾ അടങ്ങുന്ന ഭാഗത്തെയാണ് ലാൻഡിങ് ഗിയർ എന്നു പറയുന്നത്. വിമാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ലാൻഡിങ് ഗിയർ. അതുകൊണ്ടു തന്നെ ഓരോ പറക്കലിന് ശേഷവും ഇതിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ട്. ലാൻഡിങ് ഗിയർ കംപാർട്ടുമെന്റിൽ ഒളിച്ചിരുന്ന അനധികൃത യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ മൃതശരീരമായി ആകാശത്തു നിന്ന് പതിച്ചത്.