എസ്‌യുവി പ്രേമം വിടാതെ മോദി, ഇത്തവണ എത്തിയത് അതിസുരക്ഷാ ലാൻഡ് ക്രൂസറിൽ – വിഡിയോ
Mail This Article
എസ്‌യുവികളെ ഇഷ്ടപ്പെടുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മഹീന്ദ്രയുടെ എസ്‌യുവി സ്‌കോർപിയോ ആയിരുന്നു മോദിയുടെ ഇഷ്ട വാഹനം. പിന്നീട് ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ സെവന്‍ സീരീസും ലാൻഡ് റോവറും ലാൻഡ് ക്രൂസറിലുമായി യാത്ര. കഴിഞ്ഞ രണ്ടു സ്വാതന്ത്രദിനത്തിൽ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയത് റേഞ്ച് റോവറിലാണെങ്കില്‍ ഇത്തവണ എത്തിയത് ലാൻഡ് ക്രൂസറിൽ. നാല് ലാൻഡ് ക്രൂസറും ഏഴ് ടൊയോട്ട ഫോർച്യൂണറും മെഡിക്കൽ സംഘത്തിന്റെ മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ വാനും അടക്കം 12 വാഹനങ്ങളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.
രാജ്യത്തെ ആദ്യത്തെ 14 വരി പാതയും 7500 കോടി രൂപയുടെ പദ്ധതിയുമായ ഡൽഹി – മീററ്റ് എക്സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യാൻ മോദി എത്തിയത് ടൊയോട്ട ലാൻഡ് ക്രൂസറിലായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിന്റെ സമയത്തും ഈ വാഹനത്തിൽ മോദി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രിമാരുടെ സുരക്ഷാ വാഹനമായി എസ്പിജെ ഉപയോഗിക്കുന്ന തരം അതിസുരക്ഷാ സംവിധാനങ്ങളുള്ള ലാൻഡ് ക്രൂസറാണ് ഇത്.
വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണിത് എന്നാണ് കരുതുന്നത്. എന്നാൽ ഈ വാഹനങ്ങളുടെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി എസ്‌യുവിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ്‌യുവിയെ ചലിപ്പിക്കുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ.