ADVERTISEMENT

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ഹെക്ടറിന്റെ ഉൽപ്പാദനം 10,000 പിന്നിട്ടതായി എം ജി മോട്ടോർ ഇന്ത്യ. ഗുജറാത്തിലെ ഹാലോളിലുള്ള ശാലയിൽ അടുത്ത മാസത്തോടെ രണ്ടാം ഷിഫ്റ്റ് ഉൽപ്പാദനം ആരംഭിക്കാനിരിക്കെയാണു ഹെക്ടർ ഈ നാഴികക്കല്ല് പിന്നിടുന്നത്. പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാർ എത്തിയതോടെ ഹെക്ടറിനുള്ള ബുക്കിങ് എം ജി മോട്ടോർ താൽക്കാലികമായി നിർത്തിയിരുന്നു. കഴിഞ്ഞ ജൂൺ 27ന് അരങ്ങേറിയ ഹെക്ടറിനു ദിവസങ്ങൾക്കകം 28,000 ബുക്കിങ്ങാണു ലഭിച്ചത്. തുടർന്ന് സെപ്റ്റംബർ 29ന് എം ജി മോട്ടോർ ഇന്ത്യ ‘ഹെക്ടർ’ ബുക്കിങ് പുനഃരാരംഭിച്ചു, ഒപ്പം ഹെക്ടർ വകഭേദങ്ങളുടെ വിലയിൽ 30,000 - 40,000 രൂപയുടെ വർധന നടപ്പാക്കുകയും ചെയ്തു. അവതരണം കഴിഞ്ഞ് നാലു മാത്തോളമാകുമ്പോൾ 42,000 പേരാണു ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. 

നാല് എൻജിൻ - ഗീയർബോക്സ് സാധ്യതകളോടെയാണു ഹെക്ടർ വിൽപ്പനയ്ക്കുള്ളത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ, ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്. രണ്ടു ലീറ്റർ ടർബോ ഡീസൽ ഗീയർബോക്സും മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിൽപ്പനയ്ക്കുള്ളത്.

അതിനിടെ ‘ഹെക്ടറി’ൽ ആപ്പ്ൾ കാർ പ്ലേയടക്കമുള്ള പുതിയ സൗകര്യങ്ങളും എം ജി മോട്ടോർ കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കി. ‘ഓവർ ദ് എയർ’(ഒ ടി എ) സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെയാണു കമ്പനി ‘ഹെക്ടറി’ലെ സാങ്കേതികവിഭാഗത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഇതോടെ ‘സ്മാർട്’, ‘ഷാർപ്’ വകഭേദങ്ങളിലെ ടച്സ്ക്രീൻ ഡിസ്പ്ലേയിൽ പുതിയസോഫ്റ്റ്വെയർ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പുകൾ പ്രത്യക്ഷപ്പെടും. സ്മാർട് ഫോണിലെന്ന പോലെ ഈ സൗജന്യ സോഫ്റ്റ്വെയർ അപ്ഡേറ്റ് നേരിട്ടു ഡൗൺലോഡ് ചെയ്യാനാവുമെന്നും എം ജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി. 

English Summary: MG India rolls out 10,000th Hector four months after launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com