ADVERTISEMENT

മധ്യപൂർവേഷ്യയിൽ വീണ്ടും സംഘർഷങ്ങൾ പുകയുകയാണ്. ഇറാന്റെ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കൻ നടപടിയും തുടർന്നുണ്ടായ ഇറാന്റെ ആക്രമണവുമെല്ലാം മധ്യപൂർവേഷ്യയുടെ സമാധാനം തകർത്തു. ഇതിനിടെയാണ്  ഇറാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ യുക്രെയ്ൻ എയർലൈൻസിന്റെ ബോയിങ് 737 തകർന്നു വീണ് 176 പേർ കൊല്ലപ്പെട്ടത്. യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പോവുകയായിരുന്ന വിമാനം എയർപോർട്ടിൽ നിന്നു 45 കിലോമീറ്റർ ദൂരെ പാടത്താണ് തകർന്നു വീണത്. മരിച്ച 176 പേരിൽ 81 സ്ത്രീകളും 15 കുട്ടികളും 9 ജീവനക്കാരും ഉൾപ്പെടുന്നു. ഇവർ ഇറാൻ, കാനഡ, യുക്രെയ്ൻ, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

വിമാനം തകർന്നതെങ്ങനെയാണ് ഔദ്യോഗികമായി സ്ഥരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇറാൻ തകർത്താണെന്നാണ് പശ്ചാത്യ മാധ്യമങ്ങൾ പറയാതെ പറയുന്നത്. സമാനമായ സാഹചര്യങ്ങളിൽ എൺപതുകളുടെ അവസാനം (1988 ജൂലൈ മൂന്നിന്) അമേരിക്കൻ പടക്കപ്പൽ ഇറാന്റെ യാത്രവിമാനം വെടിവെച്ചിട്ടത്. അന്ന് പൊലിഞ്ഞത് 290 ജീവനുകളായിരുന്നു.

അമേരിക്ക വെടിവെച്ചിട്ട ഇറാൻ എയർ 655 എയർബസ് A300

ഗൾഫ് യുദ്ധം കൊടുമ്പിരിക്കൊണ്ട എൺപതുകളുടെ അവസാനം (1988 ജൂലൈ മൂന്നിന്) ഇറാനിലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഇറാൻ എയർ 655 എയർബസ് A300 വിമാനം സമുദ്രത്തിൽ തകർന്നു വീണ് 290 പേരാണ് മരിച്ചത്. യുദ്ധം രൂക്ഷമായപ്പോൾ ഇറാനും ഇറാഖും പരസ്പരം വാണിജ്യതാൽപര്യങ്ങളെ ഹനിക്കുവാൻ തുടങ്ങി. സ്വാഭാവികമായും ഇത് ഇരുവർക്കും സ്വാധീനമുള്ള പ്രദേശവും ലോകത്തിന്റെ ഓയിൽ സപ്ലൈയുടെ ചെക്ക് പോയിന്റുമായ ഹോമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ താറുമാറാക്കി. ഒമാൻ, ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണിത്.

ഈ സാഹചര്യത്തിൽ അമേരിക്കൻ നേവി ഹോമുസ് കടലിടുക്കിലേക്ക് നീങ്ങാൻ നിർബന്ധിതരായത്. ഇന്ധന വിതരണത്തിന് ഭംഗം വരാതെ നോക്കാനും അതുവഴി അമേരിക്കയുടെ ദേശീയതാൽപര്യങ്ങളെ സംരക്ഷിക്കാനുമായിരുന്നു നേവി അവിടെ നിയോഗിക്കപ്പെട്ടത്. ഇന്ധന കപ്പലുകളെ അനുഗമിക്കുകയും സുരക്ഷിതമായി അവരെ പേർഷ്യൻ കടൽ കടത്തി വിടുകയുമായിരുന്നു അമേരിക്കൻ നേവിയുടെ ദൗത്യം. ഇതിനായി നിയോഗിക്കപ്പെട്ട മുപ്പതോളം നേവി കപ്പലുകളിൽ മൂന്നെണ്ണമാണ് (1. USS VINCENNS, 2, USS SIDES, 3. USS MONTGOMERY) വിമാനാപകടത്തിന് കാരണമായ സംഭവവികാസങ്ങളിൽ പങ്കാളികളായത്.

ഓയിൽ ടാങ്കറുകൾക്കും മറ്റു വാണിജ്യകപ്പലുകൾക്കും പ്രധാന ഭീഷണിയായിരുന്നത് ഇറാനിയൻ റെവല്യൂഷനറി ഗാർഡ്‌സ് എന്ന പാരാമിലിട്ടറി സംഘടനയുടെ ചെറു സ്പീഡ് ബോട്ടുകളായിരുന്നു. റോക്കറ്റ് ലോഞ്ചറുകളും ചെറുകിട യന്ത്രത്തോക്കുകളും ഘടിപ്പിച്ച ബോട്ടുകൾ. കടലിൽ പടക്കപ്പലുകളും ചെറുബോട്ടുകളുമായുള്ള സംഘർഷം നടക്കുമ്പോഴാണ് ഏകദേശം നൂറു കിലോമീറ്റർ അകലെ ബാൻഡർ അബ്ബാസ് എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് 290 യാത്രക്കാരുമായി ഇറാൻ എയറിന്റെ 655 എയർബസ് A300 വിമാനം പറന്നുയരുന്നത്. ഇറാൻ എയറിന്റെ ദുബായിലേക്കുള്ള സ്ഥിരം സർവീസുകളിൽ ഒന്നായിരുന്നു. 28 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫ്‌ളൈറ്റ്. ഈ വിമാനം സഞ്ചരിക്കേണ്ട വിമാനപാതയുടെ നേരെ താഴെ കടലിലായിരുന്നു അമേരിക്കൻ കപ്പലായ വിൻസെൻസ് ഇറാനിയൻ സ്പീഡ്‌ബോട്ടുകളെ തുരത്തി വെടിവെച്ചു കൊണ്ടിരുന്നത്.

ടേക് ഓഫ് ചെയ്ത വിമാനം പെട്ടെന്ന് തന്നെ പടക്കപ്പലുകളുടെ റഡാറിൽ പ്രത്യക്ഷപ്പെട്ടു. വിമാനത്തിന്റെ 'ആൾട്ടിറ്റ്യുഡോ', 'ക്ലൈംബിങ് റേറ്റോ' പരിഗണിക്കാതെ അതൊരു ഇറാനിയൻ F14 ഫൈറ്റർ ജെറ്റാണെന്ന് വിൻസൻസ് തീരുമാനിച്ചു. ഇരുപതു മൈൽ ദൂരപരിധിക്കുള്ളിലേക്ക് വന്നാൽ മിസൈലുപയോഗിച്ചു വിമാനത്തെ തകർക്കാനുള്ള അനുമതിയും സർഫസ് കമാൻഡറിൽനിന്ന് ലഭിച്ചു.

തിരിച്ചറിയാനാവാത്ത വിധം റഡാറിൽ പ്രത്യക്ഷപ്പെടുന്ന എയർക്രാഫ്റ്റുകൾ ഫൈറ്റർ ആണോ അതോ സിവിലിയൻ ആണോ എന്ന് മനസ്സിലാക്കാൻ മാർഗ്ഗങ്ങളുണ്ട്. ആദ്യം IFF (Identification Friend or Foe) എന്ന സംവിധാനമാണ് പ്രയോജനപ്പെടുത്തേണ്ടത്. പ്രദേശം യുദ്ധമേഖലയായി നേരത്തെ പ്രഖ്യാപിച്ചതിനാൽ ആ റൂട്ടിൽ പറക്കുന്ന സിവിലിയൻ എയർക്രാഫ്റ്റുകൾ IFF നിർബന്ധമായും ഉപയോഗിക്കണമെന്ന് യുഎൻ നിർദേശമുണ്ടായിരുന്നു.

എയർസ്പീഡ്, അൾട്ടിറ്റ്യൂഡ് എന്നീ ഘടകങ്ങൾ പരിഗണിച്ചും വിമാനമേതെന്ന് തിരിച്ചറിയാം. റഡാറിൽ തുടർച്ചയായി ലഭ്യമാകുന്ന വിവരങ്ങൾ വഴി വിമാനത്തിന്റെ വേഗം, ഉയരം എന്നിവ നിർണയിക്കാം. മാത്രമല്ല, വിമാനം പറന്നുയരുകയാണോ അതോ ഭൂതലത്തിനു സമാന്തരമായി സഞ്ചരിക്കുകയാണോ താഴേക്ക് കൂപ്പുകുത്തുകയാണോ എന്നതൊക്കെ അപഗ്രഥിക്കാം. ഇവ മനസ്സിലാക്കി യാത്രവിമാനമാണോ യുദ്ധവിമാനമാണോ എന്നത് നിർണയിക്കാം. ഇതൊന്നും കൂടാതെ നേരത്തെ ബോട്ടുകളെ നിരീക്ഷിക്കാൻ ലോഞ്ച് ചെയ്ത ഫൈറ്ററുകളിലെ പൈലറ്റുമാർക്ക് വിമാനത്തിനടുത്തേക്ക് പറന്നു ചെന്ന് വിമാനത്തെ തിരിച്ചറിയാമായിരുന്നു.

എന്നാൽ റഡാറിൽ കണ്ട വിമാനം ഇറാന്റെ എഫ് 14 ഫൈറ്റർ ആണെന്ന് വിൻസെൻസിന്റെ ക്യാപ്റ്റൻ പ്രഖ്യാപിച്ചു. നിരന്തരം സന്ദേശങ്ങൾ അയച്ചെങ്കിലും വിമാനത്തിൽ പ്രതികരണമുണ്ടായില്ലെന്നും കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരുന്നുവെന്നുമാണ് അമേരിക്കൻ നേവി പറയുന്നത്.

വിൻസെൻസ് അയച്ച സന്ദേശങ്ങൾ മിക്കവാറും മിലിട്ടറി ഫ്രീക്വൻസിയിൽ ആയതിനാൽ യാത്രാവിമാനമായ 655 ൽ ലഭിച്ചു കാണില്ല. മാത്രമല്ല, ടേക്ക് ഓഫിന് ശേഷമുള്ള നിമിഷങ്ങളായതിൽ 655 പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുന്ന തിരക്കിലും ആയിരുന്നു. സൈഡ്‌സിന്റെ അവസാനത്തെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച വിമാനം വഴിതിരിഞ്ഞെങ്കിലും ഇതിനകം വിൻസെൻസ് രണ്ട് മിസൈലുകൾ തൊടുത്തിരുന്നു. ലക്ഷ്യം കൃത്യമായിരുന്നു. വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി. 

അൽപസമയത്തിനകം എമർജൻസി ഫ്രീക്വൻസിയിൽ ഇറാൻ നേവിയുടെ സന്ദേശം വന്നു. ഒരു എയർബസ് വിമാനം തകർന്നതായും സമീപത്തുള്ള കപ്പലുകൾ സഹായിക്കണമെന്നും അഭ്യർഥിച്ചു. ഈ സന്ദേശം കേട്ടതിന് ശേഷമാണു വിൻസെൻസിലെ നാവികർക്ക് ബോധം ഉണ്ടായത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതും വിൻസെൻസ് തന്നെയായിരുന്നു. അമേരിക്കൻ നേവിയുടെ ടിവി ക്രൂ ഈ ഓപ്പറേഷൻ മുഴുവനും കവർ ചെയ്തിട്ടുണ്ട്. വിമാനം തകർക്കുന്നതിന് മുൻപും ശേഷവും നടന്ന സംഭവങ്ങളും റേഡിയോ വിനിമയങ്ങളും ഈ വിഡിയോയിലുണ്ട്. ക്ലാസ്സിഫൈ ചെയ്ത ദൃശ്യങ്ങൾ ഏറെക്കാലത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് ബിബിസി നേടിയെടുത്തത്.

അടുത്ത ദിവസം അമേരിക്കൻ നേവിയുടെ തലവനായിരുന്ന അഡ്മിറൽ വില്ല്യം ക്രോ പത്രസമ്മേളനം വിളിച്ച് ഈ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. ഇറാനെ കുറ്റപ്പെടുത്താനും ഉത്തരവാദിത്തം അവരിൽ അടിച്ചേൽപ്പിക്കാനും അദ്ദേഹം മറന്നില്ല. മുന്നറിയിപ്പുകൾക്ക് വിമാനത്തിൽനിന്നു മറുപടി ലഭിച്ചില്ലെന്നതായിരുന്നു അമേരിക്കയുടെ മുഖ്യവാദം. സന്ദേശങ്ങൾ വേണ്ട രീതിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടില്ല എന്നതായിരുന്നു സത്യം.  

സത്യം തെളിഞ്ഞ വിൻസെൻസിന്റെ കംപ്യൂട്ടർ

മുന്നറിയിപ്പ് കിട്ടിയിട്ടും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു ഇറാനിയൻ വിമാനത്തിന്റെ ലക്ഷ്യം എന്ന അമേരിക്കയുടെ വാദം താൽക്കാലികമായി നിലനിന്നു. എന്നാൽ ഗുരുതരമായ പിഴവുകൾ പിന്നീട് വിൻസെൻസിന്റെ കംപ്യൂട്ടർ രേഖകളിൽ കത്തെത്തി.

1. ഇറാന്റെ യാത്രവിമാനത്തിനു നേരെ വെടിയുതിർത്ത സമയത്തു വിൻസെൻസ് ഇറാന്റെ ജലാതിർത്തിക്കുള്ളിൽ ആയിരുന്നു. വിമാനം തകർന്നു വീണതും ഇറാന്റെ അധികാരപരിധിയിലുള്ള സമുദ്രത്തിലായിരുന്നു. രാജ്യാന്തര സമാധാനകരാറുകളുടെ പച്ചയായ ലംഘനമാണിത്.

2. ആക്രമിക്കാനുള്ള ഉദ്ദേശ്യത്തിൽ വിമാനം വിൻസൻസിനടുത്തേക്ക് കൂപ്പുകുത്തി എന്നതായിരുന്നു അമേരിക്കൻ വാദം. വിൻസെൻസിന്റെ കോംബാറ്റ് സെന്ററിലെ കംപ്യൂട്ടർ രേഖകൾ ഈ വാദത്തിനു ഘടകവിരുദ്ധമായിരുന്നു. വിമാനം ടേക് ഓഫിന് ശേഷം ക്രൂയിസിങ് ആൾട്ടിറ്റ്യുഡിലേക്ക് ക്രമമായി ഉയർന്നു പോവുകയായിരുന്നു. 

വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളെക്കുറിച്ചുള്ള റിപ്പോർട്ട് പൂഴ്ത്തിയും പല തവണ നിലപാടുകളിൽ വെള്ളം ചേർത്തും ആഭ്യന്തരവകുപ്പിന്റെ അന്വേഷണങ്ങൾ രഹസ്യമാക്കിയും അമേരിക്ക ഈ വിഷയത്തിൽ അവരുടെ സൽപ്പേര് നിലനിർത്തി. ഇറാൻ എയർലൈൻസ് ഇപ്പോഴും 655 എന്ന പേരിൽ അതേ എയർറൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. 

സിവിൽ ഏവിയേഷൻ, മിലിട്ടറി സാങ്കേതികവിദ്യകൾ അതിന്റെ പാരമ്യത്തിലേക്ക് വളർന്ന പുതിയ കാലത്തും ഇത്തരം സംഭവങ്ങൾക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. യുക്രെയ്നിനു മുകളിലെ എയർറൂട്ടിൽ പറന്ന മലേഷ്യൻ എയർലൈൻസ് യാത്രാവിമാനം ഷൂട്ട് ചെയ്തു വീഴ്ത്തിയത് 2014ൽ ആയിരുന്നു. കൊല്ലപ്പെട്ടത് ഏകദേശം 300 പേർ. സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി കോടികൾ ചെലവാക്കി, ദശാബ്ദങ്ങളോളം പഠനം നടത്തി ഉണ്ടാക്കിയ സാങ്കേതികവിദ്യകൾ ചില നിക്ഷിപ്ത താൽപര്യങ്ങൾക്കും പിടിവാശികൾക്കും മുന്നിൽ പാടെ തോറ്റു പോകാറുണ്ട് എന്നതിന്റെ ഉദാഹരണം.

English Summary: Iran Air 655 Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com