ADVERTISEMENT

രാജ്യാന്തര വിപണികളിൽ കഴിഞ്ഞ വർഷം വിൽപനയ്ക്കെത്തിയ റേഞ്ച് റോവർ ഇവോക്കിന്റെ രണ്ടാം തലമുറ മോഡൽ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കുന്നു. ഈ 30നാണ് റേഞ്ച് റോവർ ഇവോക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുക. വലിപ്പമേറിയ വേളാറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ലാൻഡ് റോവർ ഇവോക്കിന്റെ രൂപകൽപ്പനയിൽ കാര്യമായ പരിഷ്കാരം വരുത്തിയിരുന്നു. മുന്നിൽ പുത്തൻ ഹെഡ്‌ലൈറ്റ്, നവീകരിച്ച ഗ്രിൽ, പുതിയ ബംപർ എന്നിവ ഇടംപിടിക്കുന്നു. പാർശ്വത്തിലാവട്ടെ കാര്യമായ മാറ്റമില്ല; ‘വേളാറി’ലെ പോപ് ഔട്ട് ഡോർ ഹാൻഡിൽ കടന്നു വരുന്നതു മാത്രമാണു പരിഷ്കാരം. പിന്നിലും പുത്തൻ ബംപറും ടെയിൽ ലാംപും ഇടംപിടിച്ചിട്ടുണ്ട്. മൊത്തത്തിൽ മുൻ മോഡലിനെ അപേക്ഷിച്ചു കൂടുതൽ കാഴ്ചപ്പകിട്ടോടെയാണു രണ്ടാം തലമുറ ‘ഇവോക്കി’ന്റെ വരവ്.

ഭാവിയിൽ വൈദ്യുതീകരിച്ച പതിപ്പിനുള്ള സാധ്യത മുന്നിൽ കണ്ടു പുത്തൻ പ്ലാറ്റ്ഫോമിലാണു ജെ എൽ ആർ ‘ഇവോക്കി’ന്റെ രണ്ടാം തലമുറ  സാക്ഷാത്കരിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ബി എസ് ആറ് നിലവാരമുള്ള, ഇൻജെനിയം പെട്രോൾ, ഡീസൽ എൻജിനുകളോടെയാവും കാർ വിൽപ്പനയ്ക്കെത്തുക. ‘ഇവോക്കി’ലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ ഡീസൽ എൻജിന് 180 ബി എച്ച് പിയോളം കരുത്തും 430 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും; രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബ പെട്രോൾ എൻജിനാവട്ടെ 249 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക. ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിലെത്തുന്ന കാറിലുള്ളത് ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.

അകത്തളത്തിലും കൂടുതൽ ആഡംബരവും സൗകര്യങ്ങളും ഉറപ്പാക്കിയാണു ജെ എൽ ആർ പുതിയ ‘ഇവോക്’ അവതരിപ്പിക്കുന്നത്. ഇരട്ട ടച് സ്ക്രീൻ ലേ ഔട്ടോടെയുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ആവും മുന്തിയ വകഭേദത്തിൽ ഇടംപിടിക്കുക; ഒരു സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം നിയന്ത്രിക്കാനും മറ്റൊന്നു ക്ലൈമറ്റ് കൺട്രോൾ, സീറ്റ് ക്രമീകരണം തുടങ്ങിയവ നിയന്ത്രിക്കാനും.വില സംബന്ധിച്ചു പ്രഖ്യാപനമൊന്നുമില്ലെങ്കിലും പുത്തൻ ‘ഇവോക്’ സ്വന്തമാക്കാൻ അര കോടി രൂപയിലേറെ മുടക്കേണ്ടി വരുമെന്നാണു സൂചന. ഇന്ത്യയിൽ മെഴ്സീഡിസ് ബെൻസ് ‘ജി എൽ സി ക്ലാസ്’, ഔഡി ‘ക്യു ഫൈവ്’, വോൾവോ ‘എക്സ് സി 60’ തുടങ്ങിയവയോടാവും ‘ഇവോക്കി’ന്റെ പോരാട്ടം.

English Summary: New Range Rover Evoque 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com