ADVERTISEMENT

ഒരുകാലത്ത് സർക്കാർ വകുപ്പുകളിലെ ഇഷ്ടവാഹനമായിരുന്നു അംബാസിഡർ കാറുകൾ. മന്ത്രിമാർ തുടങ്ങി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ടവാഹനം. എന്നാൽ അംബാസിഡര്‍ കാറുകള്‍ അടക്കിഭരിച്ചിരുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ സ്ഥാനത്തേക്ക് ടൊയോട്ടയുടെ ഇന്നോവ കയറിയത് വളരെ പെട്ടെന്നായിരുന്നു. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഔദ്യോഗിക വാഹനമായി ഇന്നോവ മതി എന്നാണ് അലിഖിത നിയമം. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് സഞ്ചരിക്കാൻ 20 മുതൽ 30 ലക്ഷം രൂപ വരെ വില വരുന്ന ഇന്നോവകളും മറ്റു വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ച് വാഹനങ്ങൾ വാങ്ങിയത് വിവാദമായതിനെ തുടർന്ന് പൊലീസിൽ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥരുടെ ധൂർത്ത് പുറത്തുവരികയാണ്.

ഇന്നോവയുടെ പുതിയ തലമുറ ക്രിസ്റ്റ പുറത്തിറങ്ങിയപ്പോൾ അതിനായി ആവശ്യക്കാർ ഏറെയും. ഒരാൾക്കു മാത്രം സഞ്ചരിക്കാൻ ഏകദേശം 21 ലക്ഷം രൂപ പൊതുഖജനാവിൽനിന്നു മുടക്കിയാണ് സർക്കാർ ഇന്നോവകൾ വാങ്ങുന്നത്. മുമ്പ് ജില്ലാ അധികാരികളും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ആറു ലക്ഷം രൂപ വരെ വിലയുള്ള അംബാസിഡർ കാറുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നാൽ ഇന്ന് ചെറുതും വലുതുമായ ഉദ്യോഗസ്ഥർക്കും ഇന്നോവ തന്നെ വേണം. മറ്റു ചില വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇപ്പോഴും ചെറു കാറുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്നോവ എന്ന ജനപ്രിയ എംയുവിയെക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച സെ‍ഡാനുകൾ അടക്കം നിരവധി കാറുകൾ ലഭ്യമാണ്. മാരുതി ഡിസയർ മുതൽ ഹോണ്ട സിറ്റി വരെയുള്ള കാറുകൾക്കൊന്നും ഇന്നോവയുടെ അത്രയും വില വരുന്നില്ല.

dgp-car

ഇന്നോവയുടെ അടിസ്ഥാന വകഭേദത്തിന്റെ തിരുവനന്തപുരം ഷോറൂം വില 16.27 ലക്ഷവും ഉയർന്ന വകഭേദത്തിന്റെ വില 23.15 ലക്ഷവുമാണ്. ഇൻഷുറൻസും ടാക്സും അടക്കം ശരാശരി 21 ലക്ഷം രൂപ വരുന്ന വകഭേദമാണ് ഉദ്യോഗസ്ഥരുടേത് എന്ന് കണക്കാക്കിയാൽ ചെറു കാറുകൾ വാങ്ങിയാൽ  ലാഭിക്കാമായിരുന്ന തുക താഴെക്കൊടുക്കുന്നു.

ചെറു കാറുകളുടെ ഏകദേശ വിലയും ലാഭിക്കാമായിരുന്ന തുകയും 

മാരുതി ഡിസയർ- 5.87 ലക്ഷം മുതൽ 9.59 ലക്ഷം വരെ രൂപ (ലാഭം 15.13 ലക്ഷം മുതൽ 11.41 ലക്ഷം വരെ)

ഹോണ്ട അമേയ്സ്– 6.14 ലക്ഷം മുതൽ 9.95 ലക്ഷം വരെ (ലാഭം 14.86 ലക്ഷം മുതൽ 11.05 ലക്ഷം വരെ)

ഹ്യുണ്ടേയ് ഓറ– ഏകദേശ വില: 5.87 ലക്ഷം മുതൽ 9.33 ലക്ഷം വരെ (ലാഭം 15.13 ലക്ഷം മുതൽ 11.67 ലക്ഷം വരെ)

മിഡ് സൈസ് ‍സെഡാൻ

മാരുതി സിയാസ്– 8.37 ലക്ഷം മുതൽ 11.76 ലക്ഷം വരെ (ലാഭം 12.63 ലക്ഷം മുതൽ 9.24 ലക്ഷം വരെ)

ഹ്യുണ്ടേയ് വെർണ– 8.27 ലക്ഷം മുതൽ 14.20 ലക്ഷം വരെ (ലാഭം 12.73 ലക്ഷം മുതൽ 6.80 ലക്ഷം വരെ)

ഹോണ്ട സിറ്റി– 10.21 ലക്ഷം മുതൽ 14.57 ലക്ഷം വരെ (ലാഭം 10.79 ലക്ഷം മുതൽ 6.43 ലക്ഷം വരെ)

ചെറു എസ്‌യുവി

മാരുതി എസ് ക്രോസ്– 8.86 ലക്ഷം മുതൽ 11.51 ലക്ഷം വരെ (ലാഭം 12.14 ലക്ഷം മുതൽ 9.49 ലക്ഷം വരെ)

ഹ്യുണ്ടേയ് ക്രേറ്റ– 9.99 ലക്ഷം മുതൽ 15.85 ലക്ഷം വരെ (ലാഭം 11.01 ലക്ഷം മുതൽ 5.15 ലക്ഷം വരെ)

റെനൊ ഡസ്റ്റർ– 8.05 ലക്ഷം മുതൽ 12.62 ലക്ഷം വരെ (ലാഭം 12.95 ലക്ഷം മുതൽ 8.38 ലക്ഷം വരെ)

യാത്രാസുഖവും മികച്ച സൗകര്യങ്ങളും തന്നെയാണ് ഇന്നോവ ക്രിസ്റ്റയെ രാജ്യത്തെ ഏറ്റവും മികച്ച എംയുവികളിലൊന്നാക്കി മാറ്റുന്നത്. എന്നാൽ ഏഴു പേർക്ക് സഞ്ചരിക്കാവുന്ന അതിനേക്കാൾ വില കുറഞ്ഞ പല വാഹനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇന്നോവയെക്കാൾ വില കുറഞ്ഞ ഏഴു സീറ്റർ വാഹനങ്ങൾ

ടാറ്റ ഹെക്സ– വില ഏകദേശം 13.79 ലക്ഷം മുതൽ 19.33 ലക്ഷം വരെ (ലാഭം 7.21 ലക്ഷം മുതൽ 1.67 ലക്ഷം വരെ)

ടാറ്റയുടെ പ്രീമിയം വാഹനമാണ് ഹെക്സ. യാത്രാസുഖവും സൗകര്യങ്ങളും ഇന്നോവയോളം തന്നെ. നീളത്തിന്റെയും വീതിയുടെയും വീൽ ബെയ്സിന്റെയും  കാര്യത്തിൽ ഹെക്സ മുന്നിട്ടു നിൽക്കുമ്പോൾ ഉയരത്തിൽ ഇന്നോവ അൽപ്പം മുന്നിലാണ്. ലെതർ ഫിനിഷ് എന്നു തോന്നിപ്പിക്കും വിധത്തിലാണ് സോഫ്റ്റ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡും മറ്റും. ഓട്ടമാറ്റിക് എ സി. ടു ഡിൻ സ്റ്റീരിയോ. ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജി പി എസ് അധിഷ്ഠിത സംവിധാനം, റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഇരുട്ടായാൽ ഓണാകുന്ന ഹെഡ്‌ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, അപ്രോച്ച് ലൈറ്റ്, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെൻറ്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയുണ്ട് ഹെക്സയിൽ. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സ വരുന്നത്. 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനും 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന വാരികോർ 400 ഈ എൻജിനുമാണിവ. വാരികോർ 320 എൻജിൻ മാനുവൽ ട്രാൻമിഷനോടെ മാത്രം ലഭിക്കുമ്പോൾ, വാരികോർ 400 എൻജിൻ വകഭേദത്തിന് ഓട്ടമാറ്റിക്ക്, ഫോർ ബൈ ഫോർ വകഭേദങ്ങളുണ്ട്. 

റെനോ ലോഡ്ജി, വില–  9.00 മുതൽ 12.50 ലക്ഷം വരെ (ലാഭം 12.00 ലക്ഷം മുതൽ 8.50 ലക്ഷം വരെ)

റെനോയുടെ എംയുവിയാണ് ലോ‍ഡ്ജി. മികച്ച ഫീച്ചറുകളും യാത്രാസുഖവും നൽകുന്ന ലോഡ്ജി യൂറോപ്പിൽ വലിയൊരു വിജയ കഥയാണ്. എന്നാൽ ഇന്ത്യയിൽ അത്ര വിജയമായിട്ടില്ല. ഒരു മൾട്ടിപർപസ് വാഹനത്തിനു വേണ്ട എല്ലാ ഗുണങ്ങളും ലോഡ്ജിക്കുണ്ട്. ലീറ്ററിന് 21.04 കിലോമീറ്ററാണ് മൈലേജ്. ‌ ഏഴു പേർക്ക് സുഖമായി യാത്ര ചെയ്യാം. ആവശ്യത്തിനു ലഗേജ് സൗകര്യം, എല്ലാ നിരയിലും എ സി എന്നിവയുണ്ട്. അകത്തളത്തിൽ ഡ്യുവൽ പ്രീമിയം ലതർ ബ്ലെൻഡഡ് സീറ്റുകൾ.  ക്രൂസ് കൺട്രോൾ, ആന്റി ലോക്ക് ബ്രേക്ക്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, ഡ്രൈവർക്കും മുൻസീറ്റ് യാത്രികനും എയർ ബാഗ്. രണ്ട് എൻജിൻ ഒാപ്ഷനുകൾ; രണ്ടും 1.5 ഡീസൽ. 85 പി എസും 110 പി എസും ശക്തി. മികച്ച െെഡ്രവബിലിറ്റിയാണ് മുഖമുദ്ര. എസ് യു വികൾക്കു തുല്യമായ ഉയർന്ന ഇരിപ്പ് ആത്മവിശ്വാസമേകും. വില–  8.70 മുതൽ  12.15 ലക്ഷം വരെ.

മഹീന്ദ്ര എക്സ് യു വി 500‍, വില– 12.47 ലക്ഷം മുതൽ 18.78 ലക്ഷം രൂപ വരെ (ലാഭം 8.53 ലക്ഷം മുതൽ 2.22 ലക്ഷം വരെ)

മഹീന്ദ്രയുടെ ഗ്ലോബൽ എസ് യു വിയാണ് എക്സ്‌യുവി 500. സ്റ്റൈലിഷ് മാറ്റങ്ങളുമായി എത്തിയ പുതിയ എക്സ് യു വി വിപണിയിലെത്തിയത് അടുത്തിടെയാണ്. ക്രോം ഇൻസേർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ, ഹൊറിസോണ്ടൽ എൽഇഡി ഡേടൈംറണ്ണിങ് ലാംപോടുകൂടിയ പ്രൊജക്ടർ ഹെ‍ഡ്‍ലാംപ്, റാപ്പ് എറൗണ്ട് ടെയ്ൽ ലാംപ് എന്നിവ എക്സ് യു വിയിലുണ്ട്. പ്രീമിയം വാഹനങ്ങളുടെ ഫിനിഷാണ് എക്സ് യു വിക്ക്. ഏഴുപേർക്ക് സുഖമായി യാത്രചെയ്യാം. ഇന്നോവയുടെ അടുത്തു നിൽക്കുന്ന യാത്രാസുഖവുമുണ്ട്. പെട്രോൾ, ഡീസൽ‌ എൻജിനുകളുണ്ട് പുതിയ എക്സ് യു വിക്ക്. 2.2 ലീറ്റർ എംഹോക്ക് എൻജാണ് ഡീസൽ ഹൃദയം. കരുത്ത് 155 എച്ച്പി. വില– 12.32 ലക്ഷം മുതൽ 17.88 ലക്ഷം രൂപ വരെ

മാരുതി സുസുക്കി എർട്ടിഗ, വില– 7.64 ലക്ഷം മുതൽ  11.28 ലക്ഷം രൂപ വരെ (ലാഭം 13.36 ലക്ഷം മുതൽ 9.72 ലക്ഷം വരെ)

വലുപ്പത്തിൽ, മുകളിൽ പറഞ്ഞ വാഹനങ്ങളെക്കാൾ ചെറുതാണ് എർട്ടിഗയെങ്കിലും വിൽപനയുടെ കാര്യത്തിൽ എംയുവി സെ‍ഗ്‌മെന്റിലെ കൊമ്പനാണ്. ഗതാഗത വകുപ്പ് അടക്കം വിവിധ സർക്കാർ വകുപ്പുകളിൽ എർട്ടിഗ ഉപയോഗിക്കുന്നുണ്ട്. മാരുതിയുടെ വിശ്വാസ്യതയോടെ, കിടിലൻ ഫീച്ചറുകളുമായാണ് എർട്ടിഗ എത്തുന്നത്. കാറിന്റെ പ്ലാറ്റ്ഫോമിൽ കാറിനൊത്ത സുഖസൗകര്യവും മികച്ച ഡ്രൈവിങ്ങും ധാരാളം ഇന്ധനക്ഷമതയും ഏഴു പേർക്ക് യാത്രാസൗകര്യവും നൽകുന്ന മികച്ച വാഹനം. പിന്നിലെ രണ്ടു നിര സീറ്റുകളിലും ആവശ്യത്തിനു ലെഗ് റൂമുണ്ട്. എല്ലാ നിരയിലെ യാത്രക്കാർക്കും എസി ലഭിക്കാനുള്ള സൗകര്യം. 1.4 ലീറ്റർ പെടോൾ, 1.3 ലീറ്റർ‌ ഡീസൽ എൻജിനുണ്ട് എർട്ടിഗയ്ക്ക്.  ഡീസൽ മോഡലിന് 24.52 കിലോമീറ്ററാണ് മൈലേജ്. പെട്രോളിന് 18 കിലോമീറ്റർ വരെ പരമാവധി ഇന്ധനക്ഷമത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com