ADVERTISEMENT

ഫോക്സ്‌വാഗൻ ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ എസ്‌യുവി ടി–റോക്കിന്റെ വില മാർച്ച് 18നു പ്രഖ്യാപിക്കും. മാർച്ച് മൂന്നിന് ടിഗ്വൻ ഓൾസ്പേസ് അവതരിപ്പിക്കുന്നതിനു പിന്നാലെയാണു ഫോക്സ്‌വാഗൻ ടി–റോക്കിന്റെ വരവ്. ആഴ്ചകൾക്കു മുമ്പു നടന്ന ഓട്ടോ എക്സ്പോയിലാണ് ഫോക്സ്‌വാഗൻ ഇന്ത്യയിൽ ടി – റോക് അനാവരണം ചെയ്തത്. നിലവിൽ ഫോക്സ്‌വാഗൻ ഡീലർമാർ ടി – റോക്കിനുള്ള ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ സാധ്യത പ്രയോജനപ്പെടുത്തി  വിദേശത്തു നിർമിച്ച 2,500 ടി – റോക് ഇറക്കുമതി ചെയ്താവും ഫോക്സ്‌വാഗൻ വിൽപനയ്ക്ക് തുടക്കമിടുക. പ്രാദേശികതലത്തിൽ വാഹന നിർമാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തിൽ പ്രതിവർഷം 2,500 വാഹനം ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 

സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെ, ഒറ്റ വകഭേദത്തിൽ മാത്രമാവും ടി –റോക് വിൽപനയ്ക്കുണ്ടാവുക. പൂർണ എൽ ഇ ഡി ഹെഡ്‌ലാംപും ടെയിൽ ലാംപും, ഇരട്ട വർണ അലോയ് വീൽ, മുൻ – പിൻ പാർക്കിങ് സെൻസർ, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച് സ്ക്രീൻ, പനോരമിക് സൺറൂഫ്, വിയന്ന ലതർ സീറ്റ് എന്നിവയൊക്കെ ടി – റോക്കിലുണ്ടാവും. മികച്ച സുരക്ഷയ്ക്കായി ആറ് എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഇ എസ് സി, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, പാർക്കിങ് കാമറ തുടങ്ങിയവയും വാഹനത്തിലുണ്ടാവും.

രാജ്യാന്തര വിപണികളിൽ ടിഗ്വനു താഴെയാണ് 4.2 മീറ്റർ നീളമുള്ള ടി – റോക്കിനു സ്ഥാനം. 150 ബി എച്ച് പിയോളം കരുത്തും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ സഹിതമാണ് ടി –റോക്കിന്റെ വരവ്. ഏഴു സ്പീഡ് ഡി സി ടി ഓട്ടോമാറ്റിക് ഗീയർബോക്സുമായെത്തുന്ന ടി റോക്കിനു മാനുവൽ ട്രാൻസ്മിഷൻ പതിപ്പ് ലഭ്യമാവില്ല.  ടി – റോക്കിന്റെയും ടിഗ്വൻ ഓൾ സ്പേസിന്റെയും വില സംബന്ധിച്ചു സൂചനകളൊന്നും ഫോക്സ്‌വാഗൻ നൽകിയിട്ടില്ല.

English Summary: Volkswagen T Roc To India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com