ADVERTISEMENT

മലിനീകരണം കുറവുള്ള ബിഎസ് 6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധന ഏപ്രില്‍ 1ന് ആണു നിലവില്‍ വരുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1മുതല്‍ ഇക്കഴിഞ്ഞ മാസം വരെ മാരുതി സുസുകി വിറ്റഴിച്ച ബിഎസ് 6 വാഹനങ്ങളുടെ കണക്ക് കൗതുകകരമാണ് 7 ലക്ഷത്തിലേറെ. ഇതേ കാലയളവില്‍ കമ്പനി വിറ്റ ബിഎസ് 4 വാഹനങ്ങളാകട്ടെ, 6.59 ലക്ഷം മാത്രം. എങ്ങനെയാണ് കാലത്തിനുമുന്‍പേ പറക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകിക്കു സാധിച്ചത് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സി.വി.രാമന്‍  'ഫാസ്റ്റ്ട്രാക്കി'നോട്:

 

1. വളരെ വലിയ ഉല്‍പന്നനിരയുള്ള കമ്പനിയുടെ ബിഎസ് 6 ആസൂത്രണം എങ്ങനെയായിരുന്നു?

 

2020ല്‍ ബിഎസ് 6 എന്ന സര്‍ക്കാര്‍ തീരുമാനം 2016ല്‍ തന്നെ വന്നല്ലോ. ബിഎസ് 4ല്‍നിന്ന് ബിഎസ് 5ല്‍ പോകാതെ ബിഎസ് 6 ആകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ഞങ്ങള്‍ അപ്പോള്‍ മുതല്‍ തന്നെ പ്ലാനിങ് തുടങ്ങി. ഞങ്ങള്‍ക്കു ഘടകങ്ങള്‍ നല്‍കുന്ന കമ്പനികളെക്കൊണ്ടും ഈ തീരുമാനം എടുപ്പിക്കേണ്ടിയിരുന്നു. ഒട്ടും ചെറുതായിരുന്നില്ല പ്രയത്‌നം.

cv-raman-1-
സി.വി. രാമൻ

 

2. ആദ്യ ബിഎസ് 6 വാഹനം എന്നു പുറത്തിറക്കി?

 

ആള്‍ട്ടോ, ബലെനോ എന്നിവ 2019 ഏപ്രിലില്‍ വിപണിയിലെത്തി. നിര്‍ദിഷ്ട തീയതിക്ക് കൃത്യം ഒരു വര്‍ഷം മുന്‍പ്. വാഗന്‍ ആര്‍, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവ ജൂണിലെത്തി. എര്‍ട്ടിഗ ജൂലൈ, എക്‌സ്എല്‍6 ഓഗസ്റ്റ്, എസ് പ്രസോ സെപ്റ്റംബര്‍, ഈക്കോ, സെലറിയോ, സൂപ്പര്‍ ക്യാരി, സിയാസ് 2020 ജനുവരി, ബ്രെസ, ഇഗ്‌നിസ് ഫെബ്രുവരി എന്നിങ്ങനെ ബിഎസ്6 മോഡലുകള്‍ വിപണിയിലെത്തി. ഇതൊന്നും ഡീസല്‍ പതിപ്പുകളായിരുന്നില്ല. 2020 ജനുവരിയില്‍ ബിഎസ് 4 പതിപ്പുകളുടെ ഉല്‍പാദനം പൂര്‍ണമായും നിര്‍ത്തി.

 

3. എന്‍ജിനീയറിങ്, റിസര്‍ച്ച്, ഡവലപ്‌മെന്റ് രംഗങ്ങളില്‍ എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍?

 

ബിഎസ് 6 വ്യവസ്ഥകള്‍ രൂപപ്പെടുത്തുകയായിരുന്നു വ്യവസായത്തിന്റെ ആദ്യ വെല്ലുവിളി. യൂറോപ്പില്‍ യൂറോ 6 മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാകയാല്‍ അതില്‍നിന്ന് എല്ലാം സ്വീകരിക്കാനാകുമായിരുന്നില്ല. 

മാരുതി സുസുകിക്കുവേണ്ടിയുള്ള ആസൂത്രണമായിരുന്നു അടുത്ത വെല്ലുവിളി. വിവിധ എന്‍ജിന്‍, ഇന്ധനം, ഗിയര്‍ കോംബിനേഷനുകളിലായി 50 വേരിയന്റുകള്‍ അപ്‌ഗ്രേഡ് ചെയ്യണമായിരുന്നു. സങ്കീര്‍ണമായിരുന്നു ഈ പ്രക്രിയ. ഇതിനാവശ്യമായ ജീവനക്കാരെ കണ്ടെത്തേണ്ടിയിരുന്നു. 

 

കഴിഞ്ഞ 2 വര്‍ഷത്തിനിടെ, മലിനീകരണം കുറയ്ക്കാനുള്ള സാങ്കേതിക വിദ്യകള്‍ക്കായുള്ള ജീവനക്കാരുടെ എണ്ണം ഒന്നര മടങ്ങ് വര്‍ധിപ്പിച്ചു.

ബിഎസ് 6 കാറുകള്‍ 1.6 ലക്ഷം കിലോമീറ്റര്‍ വീതം ടെസ്റ്റിങ് ഓട്ടം നടത്തേണ്ടിയിരുന്നു. ബിഎസ്4 മോഡലുകളുടെ ഇരട്ടി. ഇതിനായി പുറത്തുനിന്നുളള ടെസ്റ്റിങ് ഏജന്‍സികളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. എമിഷന്‍ ടെസ്റ്റിങ് സൗകര്യങ്ങള്‍ മൂന്നിരട്ടിയാക്കി. എന്നിട്ടും പുറത്തുള്ള സൗകര്യങ്ങള്‍ വാടകയ്‌ക്കെടുക്കേണ്ടിവന്നു. ആകെ 14 മോഡലുകള്‍ക്കായി 11000ല്‍ കൂടുതല്‍ എമിഷന്‍ പരിശോധനകള്‍ നടത്തി. എന്‍ജിന്‍ കാലിബ്രേഷന്‍, വാലിഡേഷന്‍ നടപടികള്‍ക്കായി നൂറുകണക്കിനു മണിക്കൂറുകള്‍ ചെലവിട്ടു.

ന്മ ഇങ്ങനെ ഘട്ടംഘട്ടമായി ബിഎസ്4 ഉല്‍പന്ന നിര പൂര്‍ണമായും ഒഴിവായി. സ്‌റ്റോക്ക് ഒന്നും അവശേഷിപ്പിക്കാത്ത വിധം പ്ലാന്‍ ചെയ്തതുകൊണ്ട് അവസാനനിമിഷത്തെ വില്‍പന ടെന്‍ഷന്‍ വേണ്ടിവന്നില്ല.

 

4. ബിഎസ്4, ബിഎസ്6 കാറുകള്‍ക്കു വിലവ്യത്യാസമുണ്ടായില്ലേ? 

പെട്രോള്‍ മോഡലുകള്‍ക്ക് 8000-12000 രൂപ വില കൂടി.

 

5. ബിഎസ് 6ലേക്കുള്ള മാറ്റം പ്രകൃതിക്ക് ഗുണം ചെയ്യുമെന്നു കരുതുന്നുണ്ടോ?

ന്മ ബിഎസ്6 പെട്രോള്‍ വാഹനങ്ങള്‍ നൈട്രജന്‍ ഓക്‌സൈഡ് നിര്‍ഗമനത്തില്‍ 25 ശതമാനത്തോളം കുറവുണ്ടാക്കും. വാഹനങ്ങളില്‍നിന്നുള്ള മൊത്തം മലിനീകരണം പകുതിയാകാന്‍ ബിഎസ്6 വഴിയൊരുക്കുമെന്നാണു പഠനങ്ങളില്‍ പറയുന്നത്. പക്ഷേ, പഴയ വാഹനങ്ങള്‍ ബിഎസ്2, ബിഎസ്1 എന്നിവ മാത്രമല്ല ബിഎസ്1നു മുന്‍പുള്ളതുപോലും നിരത്തിലുള്ളപ്പോള്‍ ഇതിന്റെ ഗുണം കിട്ടില്ല. പൊളിച്ചുവില്‍ക്കല്‍ നയം നടപ്പാക്കുന്നതു ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com