കൊറോണ; വിമാനകമ്പനികളുടെ വരുമാന നഷ്ടം 8.5 ലക്ഷം കോടി, പാർക്ക് ചെയ്യാനും സ്ഥലമില്ല!
Mail This Article
ലോകത്തിലെ 143 രാജ്യങ്ങളിൽ കൊറോണ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 രോഗം ഏറ്റവും അധികം നഷ്ടങ്ങളുണ്ടാക്കി മേഖലകളിലൊന്നാണ് വ്യോമയാനമാണ്. കൊറോണ വൈറസിന്റെ വ്യാപനം ഇനിയും തുടർന്നാൽ 8.5 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ ഏകദേശം 38 രാജ്യങ്ങളിലെ വ്യോമപാത പൂർണമായും അടച്ചുകഴിഞ്ഞു. ലോകവ്യാപകമായി ഏകദേശം 50 വിമാനകമ്പനികൾ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. യാത്രക്കാരുടെ കുറവും യാത്രാ നിയന്ത്രണങ്ങളും മൂലം 90 ശതമാനം വിമാനകമ്പനികളും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു കഴിഞ്ഞു. വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലപരിമിതിയാണ് വിമാനകമ്പനകൾ നേരിടുന്ന പ്രധാന പ്രശ്നം.
ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളായ ഡെൽറ്റയും അമേരിക്കൻ എയർലൈൻസും ഏകദേശം 1000 വിമാനങ്ങളാണ് നിലത്തിറക്കിയത്. യുഎസിലെ എയർപോർട്ടുകളുടെ പഴയ റൺവേകളിലും പാർക്കിങ് ലോട്ടുകളിലും ടാക്സിവേകളിലും വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്നാണ് വാർത്തകൾ. അമേരിക്കയില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മണിക്കൂറിന് 285 ഡോളർ (ഏകദേശം 21500 രൂപ) വരെയാണ് ചില വിമാനത്താവളങ്ങൾ ഈടാക്കുന്നത്. പറക്കാതെ വിമാനം പാർക്ക് ചെയ്താലും വിമാനകമ്പനികൾക്ക് നഷ്ടം കോടികളാണ്. ഇതേ നിരക്കിൽ കൊറോണ വ്യാപിക്കുകയാണെങ്കിൽ എയർലൈൻ കമ്പനികളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നാണ് വാർത്തകൾ.