ADVERTISEMENT

കൊറോണ വൈറസ് വ്യാപക നാശം വിതച്ചതിനെ തുടർന്നു കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമായതോടെ സ്വന്തം  ശമ്പളം പകുതിയായി കുറയ്ക്കാൻ സന്നദ്ധനായി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) മേധാവി. വരുന്ന മൂന്നു മാസക്കാലത്തേക്കു പകുതി പ്രതിഫലം മാത്രം വാങ്ങാനാണ് ഇറ്റാലിയൻ  അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലറിന്റെ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് മാൻലിയുടെ തീരുമാനം. കമ്പനി ജീവനക്കാർക്ക് അയച്ച കത്തിലാണു സ്വന്തം പ്രതിഫലത്തിൽ 50% കുറവു വരുത്തുന്ന കാര്യം മാൻലി വെളിപ്പെടുത്തിയത്. 

ഇതിനു പുറമെ ഈ വർഷാവസാനംവരെ സ്വന്തം പ്രതിഫലം ഉപേക്ഷിക്കാൻ ഫിയറ്റ് ക്രൈസ്ലർ നേതൃനിരയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനി ചെയർമാൻ ജോൺ എൽകാനും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളുമാണ് ഡിസംബർ വരെ അവരവരുടെ പ്രതിഫലം ഉപേക്ഷിച്ചിരിക്കുന്നത്.  മറ്റു ചില മുതിർന്ന് എക്സിക്യൂട്ടീവുകളാവട്ടെ വരുന്ന മൂന്നു മാസക്കാലം വേതനത്തിൽ 30% കുറവു വരുത്താനും സമ്മതിച്ചിട്ടുണ്ട്.

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കമ്പനി ജീവനക്കാരും താൽക്കാലിക സംവിധാനമെന്ന നിലയിൽ വേതനത്തിൽ 20% വെട്ടിക്കുറവ് സ്വീകരിക്കണമെന്നും മാൻലിയുടെ കത്തിലുണ്ട്. 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യൂറോപ്പിലെ മിക്ക നിർമാണശാലകളുടെയും പ്രവർത്തനം നിർത്തുകയാണെന്നു കഴിഞ്ഞ 16ന് എഫ് സി എ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 വരെ ഇറ്റലിയിയിലെ ആറു ശാലകളുടെയും സെർബിയയിലെയും പോളണ്ടിലെയും ഓരോ ശാലയുടെ യും പ്രവർത്തനം നിർത്തിവയ്ക്കാനായിരുന്നു എഫ് സി എയുടെ തീരുമാനം. 

വാഹന നിർമാണ മേഖലയ്ക്ക് ആഗോളതലത്തിൽ തന്നെ ‘കൊവിഡ് 19’ കനത്ത  വെല്ലുവിളിയായ സാഹചര്യത്തിൽ ഫ്രാൻസിലെ പ്യുഷൊയും സിട്രോന്റെ പി എസ് എ ഗ്രൂപ്പുമായുള്ള എഫ് സി എയുടെ ലയനം മുൻനിശ്ചയ പ്രകാരം നടപ്പാവുമോ എന്നകാര്യത്തിലും സംശയം ഉയരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com